മലയാളനാടിന്റെ സ്വന്തം കൈത്തറിയിൽ നെയ്ത വസ്ത്രങ്ങളാണ് ചേന്ദമംഗലം കൈത്തറി. വെള്ളപ്പൊക്കവും കോവിഡും വിധിച്ച പ്രതിസന്ധികളെ മറികടന്ന് കൈത്തറിസംഘങ്ങൾ ഈ ഓണക്കാലത്തിനായി ഓരുങ്ങിക്കഴിഞ്ഞു. ‘ചേലും’ എന്ന് പേരിലുള്ള പുടവകളാണ് ഇത്തവണ ചേന്ദമംഗലം സ്പെഷൽ ഓണക്കോടി. ചേലും പുടവയുടെ വിശേഷങ്ങളിലൂടെ...
കാലത്തിനനുസരിച്ച് ചേന്ദമംഗലം കൈത്തറിയും മാറി. ചേലും സാരികളാണ് ഈ ഓണത്തിന് ചേന്ദമംഗലം ഒരുക്കിയ ഓണക്കോടി. പരമ്പരാഗത തനിമയോടെ കൈത്തറിയിൽ നെയ്തെടുക്കുന്ന തുണിയിൽ ആധുനിക ഡിസൈനുകൾ ഉൾക്കൊള്ളിച്ചാണ് ചേലും പുടവകൾ വിപണിയിലെത്തുന്നത്. ഫ്യൂഷൻ ഡിസൈനുകളുടെ വലിയൊരു കലക്‌ഷനാണ് ഒരുക്കിയിരിക്കുന്നത്. 3000 രൂപ മുതൽ 10000 രൂപ വരെ വിലയുള്ള സാരികൾ ലഭ്യമാണ്. പുരുഷന്മാർക്കായി ചേലും ഷർട്ടുകളുടെ കലക്‌ഷനും ഒരുക്കിയിട്ടുണ്ട്.
കേരള സാരിയുടെ പതിവു ശൈലിയിൽ നിന്നു മാറി വ്യത്യസ്ത നിറങ്ങളിലാണ് സാരികൾ. എന്നാൽ, അവയിൽ ഓണച്ചേല് കൊണ്ടുവന്നു എന്നതാണ് ‘ചേലും പുടവ’പ്രത്യേകത. വെള്ളയിൽ കസവ് എന്ന പതിവ് ഓണസങ്കൽപ്പത്തിൽനിന്നു മാറി വൈവിധ്യമായ നിറങ്ങളിൽ ഇഴചേർത്തിരിക്കുന്ന ഫ്യൂഷൻ ഓണക്കോടികൾ ഇതിനോടകം ട്രെൻഡിങ്ങാണ്. പിങ്ക്, മജന്ത നിറങ്ങളിൽ മയിൽപ്പീലികളും വലിയ പൂക്കൾക്കു പകരം ചെറിയ, പല നിറത്തിലുള്ള പൂക്കളുമെല്ലാം ഈ ഓണത്തിന് മാറ്റുകൂട്ടും. അത്തംദിനത്തിലാണ് ചേലുംപുടവകൾ അവതരിപ്പിച്ചത്. നടിയും സംരംഭകയുമായ പൂർണിമ ഇന്ദ്രജിത്താണ് കലക്‌ഷൻ ലോഞ്ച് ചെയ്തത്.