സിനിമയിൽ സജീവമല്ല എങ്കിലും ആരാധകരുടെ പ്രിയ താരമാണ് സുസ്മിത സെൻ. ഒരു കാലത്ത് ബോളിവുഡിന്റെ സ്വപ്ന റാണിയായിരുന്ന അവരുമായി ബന്ധപ്പെട്ട ചെറിയ വാർത്തകൾക്കു പോലും വലിയ ജനപ്രീതിയാണു ലഭിക്കുക.
ഇപ്പോള്‍, 1994 ലെ മിസ് ഇന്ത്യ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയിൽ, വിജയിയായ സുസ്മിത ധരിച്ചിരുന്നത് കർട്ടൻ വെട്ടി തയ്ച്ച ഗൗണാണെന്ന രഹസ്യം വൈറലാകുകയാണ്.
പതിനെട്ടുകാരിയായിരുന്ന സുസ്മിത, ഫിനാലെയിൽ പങ്കെടുക്കാനായി വസ്ത്രങ്ങൾ പ്രത്യേകം ഡിസൈനർമാരെ ഉപയോഗിച്ച് തയാറാക്കാതെ, സാധാരണ തുന്നൽകാരെക്കൊണ്ട് തയ്പ്പിക്കുകയായിരുന്നു.
ഡിസൈനർമാരുടെ ചിലവു കൂടി താങ്ങാൻ കഴിയില്ലെന്നു തോന്നിയ സുസ്മിതയുടെ അമ്മയാണ് ഇങ്ങനെ ഒരു ആശയം മുന്നോട്ടു വെച്ചത്. അതിന് നാട്ടിൽ തന്നെ തുന്നൽക്കാരെ കണ്ടുപിടിച്ചതും കർട്ടൻ വെട്ടി, പല മാസികകളിലും കണ്ടിട്ടുള്ള രീതിയിൽ ഗൗൺ തുന്നാനുള്ള ആശയം പറഞ്ഞതുമെല്ലാം അമ്മ തന്നെ.
മൽസരത്തിനു വേണ്ട വസ്ത്രങ്ങളിലേറെയും തിരഞ്ഞെടുത്തത് സരോജിനി നഗർ മാർക്കറ്റിലെ കടകളിൽ നിന്നാണത്രേ. ന്യൂഡൽഹിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന സുസ്മിതയുടെ നേട്ടത്തിനു പിന്നിലും ഒരു സിനിമാറ്റിക്ക് കഥയുണ്ടെന്നു ചുരുക്കം.
42 കാരിയായ സുസ്മിത അടുത്തിടെ വാർത്തകളിൽ നിറഞ്ഞത് ആൺസുഹൃത്തിനൊപ്പമുള്ള ചിത്രങ്ങളിലൂടെയാണ്. മക്കൾക്കും ബോയ്ഫ്രണ്ടിനും ഒപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സുസ്മിത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിയ്ക്കും ഒപ്പം ഇത്തവണ ദീപാവലി ആഘോഷിക്കാൻ സുസ്മിതയുടെ സുഹൃത്തും ഫാഷൻ മോഡലുമായ രോഹ്മൻ ഷാവ്ലും എത്തിയിരുന്നു.