സ്തനാർബുദം സ്ഥിരീകരിച്ചതിനു ശേഷവും ജീവിതം പോരാട്ടമാക്കിയ ഭാര്യയെ കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഭർത്താവ്. രോഗം സ്ഥിരീകരിച്ച പ്രതിസന്ധി ഘട്ടത്തിലും പാർട് ടൈം ബിസിനസും ജോലിയും ഭാര്യ ഒരുമിച്ചു കൊണ്ടുപോയി. ലിങ്ക്ഡ്ഇനിൽ പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്. ബാബർ ഷെയ്ഖ് എന്നയാളാണ് ഭാര്യ സഹ്റ ഖാനെ കുറിച്ച് എഴുതിയത്.
"ഈ വർഷം ആദ്യമാണ് സഹ്റയ്ക്ക് സ്തനാർബുദം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയ്ക്കും പരിപാലനത്തിനുമായി സഹ്റയുടെ വീട്ടിലേക്ക് താമസം മാറി. ആറു മാസത്തെ കീമോതറാപ്പിയിൽ അവളുടെ മുടി കൊഴിഞ്ഞു. ഭക്ഷണത്തോടുള്ള അഭിരുചി നഷ്ടമായി. വെള്ളം കുടിക്കാൻ പോലും കഴിയാത്ത അവസ്ഥയിലൂടെ അവൾ കടന്നുപോയി. ക്ഷീണിച്ച് അവശയാകുകയും ചെയ്തു.
പ്രതിസന്ധികൾക്കിടയിലും രോഗം ജീവിതത്തെ ബാധിക്കാൻ അവൾ അനുവദിച്ചില്ല. ജോലിക്കൊപ്പം വീട്ടിൽ കേക്ക് നിർമാണം തുടർന്നു. സന്തോഷമാണ് പോരാട്ടത്തിനിടയിൽ ഞങ്ങൾ പഠിച്ച ഒരു പാഠം. രണ്ടാമത്തെ പാഠം പ്രിയപ്പെട്ടവരുടെ പിന്തുണയാണ്. ഞങ്ങളുടെ സുഹൃത്തുക്കളും കുടുംബവും ഒപ്പം നിന്നു. എല്ലാവരും ഞങ്ങളോട് അനുകമ്പ കാണിച്ചു. ലോകത്ത് ഇത്രയേറെ കരുണയുള്ളവരുണ്ടെന്ന് ഞങ്ങൾക്കു മനസ്സിലായതും ആ സമയത്താണ്."- ഭാര്യയുടെ മനക്കരുത്തിനെയും ദൃഢനിശ്ചയത്തെയും കുറിച്ചു ബാബർ പറയുന്നു.