ഇന്ത്യയിൽ കോവിഡിന്റെ മൂന്നാം തരംഗമുണ്ടാകുന്നതു തടയാൻ എന്തൊക്കെ മുന്നൊരുക്കങ്ങൾ വേണം. സംശയങ്ങൾക്കുള്ള മറുപടി ഇതാ...
കോവിഡിന് ഒരു വയസ്സു തികഞ്ഞിട്ട് അധികകാലം ആകുംമുൻപേ അടുത്ത ഞെട്ടിക്കുന്ന വാർത്ത എത്തി, രണ്ടാം തരംഗം. ആദ്യത്തേതിനെക്കാൾ രോഗവ്യാപനം കൂടി യ, മരണനിരക്ക് ഉയർന്ന രണ്ടാം തരംഗത്തിന്റെ ഭീതിയിലാണ് രാജ്യം. അതിനു പിന്നാലെ ഈ ദുരിതകാലം വീണ്ടുമെത്തും എന്നു കേട്ടാൽ ചോദിക്കാനുള്ളത് ഒരേയൊരു ചോദ്യമാണ്, ‘ഇനിയും കോവിഡ് പടർന്നുപിടിക്കുമോ?’
വകഭേദം സംഭവിച്ച പുതിയ കോവിഡ് വൈറസ് വിയറ്റ്നാമിൽ തിരിച്ചറിയപ്പെട്ടു എന്നും ഈ വൈറസ് വായുവിലൂടെ പോലും പകരുമെന്നും വാർത്തകൾ പുറത്തു വരുന്നുണ്ട്. ഇന്ത്യയിൽ മൂന്നാം തരംഗത്തിനു സാധ്യത ഉണ്ടായാൽ കാര്യങ്ങൾ എത്രമാത്രം ഗുരുതരമാകുമെന്ന് ഇപ്പോൾ പ്രവചിക്കാനാകില്ല എന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.
കോവിഡ് മൂന്നാം തരംഗം വരുമോ? അതിനെ നേരിടാൻ എന്തൊക്കെ തയാറെടുപ്പുകളാണ് നടത്തേണ്ടത് ? ഈ സംശയങ്ങൾക്കു മറുപടി നൽകുന്നത് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ്, ഗാസ്ട്രോ ഇന്റസ്റ്റിനൽ സയൻസസിലെ The Wellcome Trust Research Laboratory വിഭാഗത്തിൽ മൈക്രോബയോളജി പ്രഫസറായ ഡോ. ഗഗൻദീപ് കാങ് ആണ്.
മഹാമാരികളുടെ കാര്യത്തിൽ ‘തരംഗം’ (WAVE) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ?
രോഗാണുബാധ കൊണ്ടുണ്ടാകുന്ന രോഗങ്ങളെല്ലാം ഇടവേളകളിൽ ശക്തമാകുന്നതാണ് കാലാകാലങ്ങളായി ക ണ്ടുവരുന്നത്. ഇൻഫ്ലുവൻസ രോഗം പാശ്ചാത്യ രാജ്യങ്ങളിൽ മഞ്ഞുകാലത്താണ് വരുന്നതെങ്കിൽ ഇന്ത്യയിൽ ഇതു തണുപ്പുകാലത്തും മഴക്കാലത്തിനു ശേഷവുമുള്ള രണ്ട് സമയങ്ങളിൽ അധികരിച്ചു കാണുന്നു. ഇത്തരത്തിൽ ഇടയ്ക്കിടെ കൂടിയും പിന്നീടു കുറഞ്ഞും വരുന്ന രോഗാ വസ്ഥയെയാണ് ‘തരംഗം’ എന്നു പറയുന്നത്.
കോവിഡ് 19ന്റെ ഒന്നാം തരംഗത്തിനു ശേഷം രോഗതീവ്രത കുറഞ്ഞപ്പോൾ പലർക്കും രണ്ടാം തരംഗത്തെ കുറിച്ച് ചിന്ത പോലുമുണ്ടായില്ല എന്നതാണ് സത്യം. എല്ലാം പഴയതു പോലെയായി എന്നു കരുതിയാണ് നമ്മൾ പുറത്തേക്കിറങ്ങിയത്. അതിന്റെ തിക്തഫലമാണ് കഠിനമായ രണ്ടാം തരംഗം. മൂന്നാംതരംഗത്തിലേക്ക് കരുതലോടെ ഇരിക്കേണ്ടതിന്റെ പ്രാധാന്യവും അവിടെയാണ്.
ഇന്ത്യയിൽ മൂന്നാം തരംഗവും ശക്തമാകുമെന്നാണോ ?
ഇന്ത്യയിൽ കോവിഡിന്റെ മൂന്നാം തരംഗത്തെ കുറിച്ച് സ ജീവ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. രണ്ടാം തരംഗം അവസാനിച്ചിട്ടില്ലാത്ത ഈ ഘട്ടത്തിൽ അതേകുറിച്ചും ചിന്തിക്കണം. രോഗതീവ്രത കുറഞ്ഞാലും വൈറസ് പൂർണമായി നശിക്കണമെന്നില്ല. ജനിതകമാറ്റം വന്നും വരാതെയും അവ ഇവിടെ തുടരും.
ഇപ്പോൾ രോഗകാരണമായ അതേ വൈറസുകളിൽ നിന്നു തന്നെയാണ് വീണ്ടും രോഗബാധ ഉണ്ടാകുന്നതെങ്കിൽ മൂന്നാം തരംഗം അത്ര ശക്തമാകുകയില്ല. എന്നാൽ ശക്തി കൂടിയ, വ്യാപനം പെട്ടെന്നു നടക്കുന്ന തരത്തിലുള്ള വൈറസ് വകഭേദം ഉണ്ടാകുകയാണെങ്കിൽ രോഗതീവ്രതയും മരണനിരക്കും കൂടിയ മൂന്നാം തരംഗമാകും ഉണ്ടാകുക. അതു തടയാനായാൽ ചിലപ്പോൾ ഇനിയുള്ള തരംഗങ്ങളെ നിയന്ത്രിക്കാനായേക്കും.
എന്നിരുന്നാലും ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും പോലെ കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് വരുകയും പോകുകയും ചെയ്യുന്ന സീസണൽ രോഗമായി കോവിഡ് മാറാം. അപ്പോഴും രോഗതീവ്രത ഇതേപടി തന്നെ ആകുമെന്നതിനാൽ ആരോഗ്യം സംരക്ഷിക്കാൻ നമ്മൾ തന്നെ നടപടികൾ കൈക്കൊള്ളേണ്ടതാണ്.
തരംഗത്തെ നേരിടാൻ എങ്ങനെയാണ് തയാറെടുക്കേണ്ടത് ?
ഏതു പകർച്ചവ്യാധിയെയും നിയന്ത്രിക്കാൻ ഒരു മാർഗമേ ഉള്ളൂ. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ എത്രയും വേ ഗം മറ്റുള്ളവരുമായി സമ്പർക്കമില്ലാത്ത ഇടത്തേക്കു മാറ്റുക. രോഗം മാറി, അയാൾ പുറത്തു വരുന്നതിനൊപ്പം മറ്റുള്ളവരിലേക്ക് വ്യാപിച്ച് സ്ഥിതി കൂടുതൽ വഷളാകാതിരിക്കാൻ കൂടിയാണ് ഇങ്ങനെ ചെയ്യുന്നത്. കോവിഡും ഇങ്ങനെ തന്നെയാണ് നേരിടേണ്ടത്.
മാസ്ക് ഉപയോഗവും സോപ്പിട്ടു കൈകഴുകലും സാമൂഹിക അകലം പാലിക്കലും ജീവിതത്തിന്റെ ഭാഗമാക്കണം. എത്രകാലം ഈ രോഗം നിലനിൽക്കുമെന്നോ വ്യാപനം കുറഞ്ഞ ശേഷം വീണ്ടും വരില്ല എന്നോ ഉറപ്പു പറയാറായിട്ടില്ല. ആരോഗ്യവകുപ്പും സർക്കാരും നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം. വ്യക്തിശുചിത്വം പാലിക്കുക, കുടുംബത്തെ സംരക്ഷിക്കുക. സ്വമേധയാ വാക്സീൻ സ്വീകരിക്കുക.
കുട്ടികളുടെ കാര്യത്തിലും കരുതൽ വേണം. വാക്സീ ൻ എടുക്കുന്നതു സംബന്ധിച്ച നിർദേശം വരുന്നതു വരെ രോഗപ്രതിരോധ ശക്തി ഉറപ്പാക്കുന്ന സാഹചര്യം കുട്ടികൾക്ക് സംജാതമാക്കണം. തിരക്കുള്ള, ആളുകൾ കൂടുന്ന ഇടങ്ങളിലേക്ക് അവരെ കൊണ്ടുപോകുകയേ ചെയ്യരുത്. പുറത്തു പോയി ജോലി ചെയ്യുന്ന മാതാപിതാക്കൾ വീട്ടിലും മാസ്ക് ധരിക്കണം. കുട്ടികളുമായി ഇടപെടുമ്പോൾ നിങ്ങളും കുട്ടിയും വ്യക്തിശുചിത്വം പാലിക്കുകയും വേണം.
മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ സർക്കാർ ഇടപെടലുകളും വേണ്ടിവരില്ലേ ?
ജനങ്ങളുടെ ആരോഗ്യനിലവാരം ഉറപ്പാക്കുകയാണ് ഏതു തരംഗത്തെയും നേരിടുന്നതിന് ആദ്യം വേണ്ടത്. എങ്കിലേ കേസുകളുടെ എണ്ണം നിയന്ത്രിച്ചു നിർത്താനാകൂ. പരമാവധി ആളുകളെ കോവിഡ് പ്രതിരോധ വാക്സീൻ എടുപ്പിക്കുക എന്നതാണ് സർക്കാർ മുൻകയ്യെടുത്ത് ചെയ്യേണ്ട കാര്യം. എങ്കിൽ മാത്രമേ അതിശക്തമായ മൂന്നാം തരംഗത്തെ തടയാനാകൂ.
രോഗതീവ്രത കൂടുന്നതിന്റെ ലക്ഷണം കണ്ടുതുടങ്ങുമ്പോൾ തന്നെ ഇടപെടലുണ്ടാകണം. ഇതിനായി നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കണം. അനാവശ്യമായി പുറത്തിറങ്ങുന്നവരെ നിയന്ത്രിക്കാൻ പൊലീസും അധികാരികളും വളരെ ശ്രദ്ധിക്കണം.
മൂന്നാം തരംഗത്തിൽ കുട്ടികളിൽ രോഗതീവ്രത കൂടുമെന്ന വിലയിരുത്തിലിന് അടിസ്ഥാനമുണ്ടോ ?
കുട്ടികളിൽ രോഗബാധ ഉണ്ടായ കേസുകൾ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ധാരാളമുണ്ട്. എന്നാൽ ആ ശുപത്രിയിലെത്തുന്നതും ഐസിയുവിൽ പ്രവേശിക്കുന്നതും അടക്കമുള്ള തീവ്രരോഗാവസ്ഥ വളരെ കുറവാണ്. കോവിഡിന്റെ തീവ്രഘട്ടത്തിലേക്ക് പ്രവേശിക്കും മുൻപു തന്നെ കുട്ടികൾ രോഗമുക്തരാകുന്നതാണ് കാരണം.
മൂന്നാം തരംഗം എത്തുമ്പോഴേക്കും മുതിർന്നവരിലെ വാക്സിനേഷൻ ഏതാണ്ട് പകുതിയെങ്കിലും പൂർത്തിയാകും. അതുകൊണ്ടുതന്നെ മുതിർന്നവരിൽ രോഗതീവ്രത പ്രതീക്ഷിക്കാവുന്ന കേസുകളുടെ എണ്ണവും കുറയും. അ പ്പോഴും പക്ഷേ, കുട്ടികൾ രോഗബാധിതർ ആകുന്നതിന്റെ എണ്ണത്തിൽ കുറവുണ്ടാകില്ല. അതുകൊണ്ടാണ് കുട്ടികളെ അടുത്ത തരംഗം കൂടുതൽ ബാധിക്കുമെന്ന തരത്തിൽ കണക്കുകൂട്ടലുകൾ വരുന്നത്. ഇതിൽ സത്യമില്ല.
കുട്ടികൾക്ക് വാക്സീനെടുക്കുന്നത് സംബന്ധിച്ച് രാജ്യങ്ങൾ തമ്മിലും വ്യത്യസ്ത നയങ്ങളാണല്ലോ?
അമേരിക്കയിൽ 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് വാക്സീനെടുക്കുന്നതിൽ തടസ്സമില്ല. യൂറോപ്പിലും വാക്സീനെടുക്കുന്ന കുട്ടികളുടെ പ്രായപരിധി 12 ആണ്. എന്നാൽ ഇന്ത്യയിൽ ഇതു 18 വയസ്സാണ്. വാക്സീന്റെ ക്ഷാമം ഒരു കാരണമാണെങ്കിലും കുട്ടികളിൽ കോവിഡ് കേസുകൾ ഗുരുതരമാകുന്നില്ല എന്നതു കൂടി കണക്കിലെടുത്താണ് പ്രായപരിധി 18 ആയി ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത്.
ഫൈസർ വാക്സീൻ 12 വയസ്സിനു മുകളിലുള്ള കുട്ടികളിൽ നടത്തിയ പരീക്ഷണങ്ങൾ പൊസിറ്റീവ് ഫലങ്ങളാണ് നൽകി കൊണ്ടിരിക്കുന്നത്. 18 വയസ്സിനു മുകളിലുള്ള ഹൈ റിസ്ക് വിഭാഗത്തിന്റെ വാക്സിനേഷൻ പൂർത്തിയാകുന്ന മുറയ്ക്ക് കുട്ടികൾക്കു വാക്സീൻ നൽകുന്നതിന്റെ പ്രായപരിധിയും പുതുക്കി നിശ്ചയിക്കും.
കോവിഡ് വൈറസിന്റെ വിയറ്റ്നാം വകഭേദം കൂടുതൽ മാരകമാണെന്നു റിപ്പോർട്ടുകളുണ്ട് ?
വളരെ വേഗം രോഗവ്യാപനം ഉണ്ടാകുന്ന തരത്തിലുള്ള വിയറ്റ്നാം വകഭേദം കൂടുതൽ മാരകമാണെന്നു തന്നെയാ ണ് അവിടെ നിന്നുള്ള കേസുകളുടെ എണ്ണത്തിലെ വൻവ ർധനയിൽ നിന്നു മനസ്സിലാകുന്നത്. അതിന്റെ വ്യാപനവും തീവ്രതയും മരണനിരക്കും സംബന്ധിച്ചൊന്നും ഇപ്പോൾ വിലയിരുത്താനാകില്ല. സാർസ് വിഭാഗത്തിൽ പെടുന്ന വൈറസുകളെല്ലാം വായുവിലൂടെ പകരുന്നതാണ്. സാർസ് കുടുംബത്തിൽ പെടുന്ന കൊറോണ വൈറസിന്റെ വിയറ്റ്നാം വകഭേദവും വായുവിലൂടെയാണ് പകരുന്നത്.
വാക്സിനേഷനു ശേഷവും ആളുകൾ കോവിഡ് പോസിറ്റീവാകുന്ന കേസുകൾ ധാരാളമാണ് ?
രോഗതീവ്രത തടയുന്നതിനും മരണനിരക്ക് ഗണ്യമായി കുറയ്ക്കുന്നതിനും വാക്സീൻ വളരെ ഫലപ്രദമാണെങ്കിലും അതു 100 ശതമാനമല്ല. രോഗപ്രതിരോധം സംബന്ധിച്ച വാക്സീനുകളുടെ ഫലപ്രാപ്തി 65 മുതൽ 95 ശതമാനം വരെ എന്നാണ് കണക്കാക്കിയിട്ടുള്ളത്. പക്ഷേ, അപ്പോഴും വെറും അഞ്ചു ശതമാനത്തിനു മാത്രമേ വാക്സീനുകളുടെ ഫലം ശരിയായി ലഭിക്കാതെ വരികയുള്ളൂ.
വാക്സീൻ സ്വീകരിച്ചവരിൽ നിന്ന് കോവിഡ് വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത് കുറവാണെന്നും പഠനങ്ങൾ തെളിയിക്കുന്നു. വളരെ കുറച്ചുപേർക്ക് വാക്സിനേഷനു ശേഷം രോഗബാധ ഉണ്ടാകുന്നു എന്നു കരുതി വാക്സിനേഷനിൽ നിന്നു പേടിച്ചു പിന്മാറുന്നത് വിപരീത ഫലമേ ഉണ്ടാക്കൂ. രോഗബാധ മുതൽ രോഗതീവ്രത കൊണ്ടുള്ള മരണം വരെ ഈ പേടി മൂലം പലരും ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്.
സർക്കാർ കണക്കുപ്രകാരം കോവിഡ് മരണനിരക്ക് വെറും ഒരു ശതമാനം മാത്രമാണ്. എന്നാൽ ഇതിന്റെ അഞ്ചിരട്ടി മരണങ്ങളാണ് ദിവസവും ഉണ്ടാകുന്നതെന്നും വാർത്തകളുണ്ട് ?
രാജ്യത്തു പലയിടത്തും യഥാർഥ കണക്കു പുറത്തുവിടുന്നില്ലെന്നും കുറച്ചു കാണിക്കുന്നുവെന്നും വാർത്തകൾ വ രുന്നുണ്ട്. അതു സത്യമാണെന്നു തന്നെ കരുതണം.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പിന്നിലായ സംസ്ഥാനങ്ങളാണ് മരണനിരക്കും മറ്റും കുറച്ചുകാണിക്കുന്നത്. എന്നാൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങ ൾ കൈക്കൊണ്ടിട്ടുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങൾ പുറത്തുവിടുന്ന കണക്കുകളെ അവിശ്വസിക്കേണ്ടതില്ല.
ഇന്ത്യയിൽ പല സംസ്ഥാനങ്ങളും സ്വന്തം നിലയിലാണ് കോവിഡിനെതിരേ നടപടികൾ സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ ഏകീകൃത ഇടപെടൽ ആവശ്യമില്ലേ ?
രാജ്യവ്യാപകമായി ആരോഗ്യപ്രവർത്തനങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ഏകീകരിക്കുന്നതിന് അമേരിക്കയിൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആ ൻഡ് പ്രിവൻഷനും യുകെയിൽ പബ്ലിക് ഹെൽത് ഇംഗ്ലണ്ടും പോലുള്ള സംവിധാനങ്ങളുണ്ട്. ഇന്ത്യയിൽ ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് നാഷനൽ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോളിന്റെ കീഴിലാണെങ്കിലും അതിന്റെ പ്രവർത്തനത്തിൽ പോരായ്മകളുണ്ട്.
പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനായി കൂടുതൽ പ്രവർത്തനങ്ങൾ സർക്കാർ തലത്തിൽ നടത്തണം. എങ്കിൽ മാത്രമേ കോവിഡ് പോലെയുള്ള മഹാമാരികൾ പൊട്ടിപ്പുറപ്പെടുന്നത് ഒഴിവാക്കാനും തടയാനുമാകുന്ന തരത്തി ൽ തയാറെടുപ്പുകൾ നടത്താനാകൂ.
നിരീക്ഷണ സംവിധാനത്തിലും രോഗവ്യാപനവും തീവ്രതയുമടക്കമുള്ള കാര്യങ്ങൾ പഠിച്ച് വിലയിരുത്തുന്നതിലും രോഗസാധ്യത മുൻകൂട്ടി കാണുന്നതിനുമൊക്കെ വലിയ ശ്രദ്ധ ചെലുത്തുകയും ഇതിനായി പണം ചെലവഴിക്കു കയും വേണം. പ്രാഥമികാരോഗ്യ കാര്യങ്ങളിലും റഫറൽ ചികിത്സാ സംവിധാനത്തിലും ഇപ്പോൾ നടത്തുന്ന നിക്ഷേപം ഭാവിയിലേക്കും ഉതകും. ഇക്കാര്യങ്ങളിൽ സർക്കാരിനോടു ജനങ്ങളും സഹകരിക്കണം.
എങ്ങനെയാണ് മൂന്നാം തരംഗത്തെ തിരിച്ചറിയുക ?
ഇപ്പോഴുള്ള കേസുകൾ കുറഞ്ഞ ശേഷമാകും മൂന്നാം തരംഗത്തിലേക്കു പ്രവേശിക്കുക. എന്നാൽ ആദ്യ രണ്ടു തരംഗങ്ങളിലും ഉണ്ടായതിനേക്കാൾ ദൈനംദിന കേസുകൾ കൂടി നിൽക്കുന്ന സാഹചര്യത്തെ മൂന്നാം തരംഗത്തിൽ അഭിമുഖീകരിക്കേണ്ടതായി വരാം.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കേസുകളെക്കാൾ തുടർച്ചയായ വർധന ഒരാഴ്ചയെങ്കിലും നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ മൂന്നാംതരംഗത്തിന്റെ ലക്ഷണമായി കരുതാം. മൂന്നാം തരംഗത്തെ എങ്ങനെ തിരിച്ചറിയുന്നു എന്നതിനെക്കാൾ മൂന്നാം തരംഗത്തെ നേരിടാൻ എങ്ങനെ തയാറാകുന്നു എന്നതാണ് പ്രധാനം.
കോവിഡ് 19ന്റെ ഒന്നും രണ്ടും തരംഗങ്ങളിൽ ദൃശ്യമായ രോഗലക്ഷണങ്ങൾ തന്നെയാകും മൂന്നാം തരംഗത്തിലും പ്രകടമാകുക. പനി, ചുമ, ജലദോഷം, ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ട്, ഗന്ധം തിരിച്ചറിയാൻ കഴിയാതെ വരിക തുടങ്ങിയവയൊക്കെ ഉണ്ടാകും.
ഇനിയും തരംഗം വരുമോ ?
മൂന്നാം തരംഗത്തിനു ശേഷം വീണ്ടും തരംഗം വരുമോ എന്ന ചോദ്യത്തിന് ഇപ്പോൾ വ്യക്തമായ മറുപടി പറയാനാകില്ലെങ്കിലും അതിനെയും നമ്മൾ കരുതിയിരിക്കണം. കോവിഡ് ഇനി വരില്ല എന്ന് ഉറപ്പിച്ചു പറയാൻ പറ്റില്ല. ശ്വസനവ്യവസ്ഥയുമായി ബന്ധപ്പെട്ടുണ്ടാകുന്ന വൈറൽ രോഗങ്ങളെല്ലാം കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് ആവർത്തിച്ചു വരുന്ന സ്വഭാവമുള്ളതാണ്. അങ്ങനെ പരിഗണിക്കുകയാണെങ്കിൽ സീസണൽ ഡിസീസായി കോവിഡും വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
വകഭേദം സംഭവിച്ച കൂടുതൽ ആഘാതശേഷി ഉള്ള വെറസിനെയോ, വകഭേദം സംഭവിക്കാത്ത ഇപ്പോഴുള്ളതു പോലെയുള്ളതിനെയോ ആകും ഇത്തരത്തിൽ നേരിടേണ്ടി വരിക. അങ്ങനെ വന്നാൽ വർഷത്തിൽ ഒന്നോ രണ്ടോ കോവിഡ് തരംഗങ്ങളെ നേരിടാൻ നമ്മൾ കരുതിയിരിക്കണം.
കടപ്പാട് : ഡോ. ഗഗൻദീപ് കാങ്, പ്രഫസർ, ക്രിസ്ത്യൻ മെഡിക്കൽ കോളജ്, വെല്ലൂർ