"എന്റെ കയ്യക്ഷരം ചില ഫാർമസിസ്റ്റുകൾക്കെങ്കിലും പരിചിതമായി വരുന്നതേയുള്ളൂ. അതേസമയം പഴയ തട്ടകത്ത് ഇപ്പോഴും അപ്പോഴും ഒരു പ്രശ്നവുമില്ല താനും. ഹാൻഡ് റൈറ്റിങ് പരിചിതമാകുന്നത് തന്നെ കാര്യം. എങ്കിലും ഈ കയ്യെഴുത്ത് കുറിപ്പടി നിർത്തേണ്ട സമയം തന്നെ അതിക്രമിച്ചിരിക്കുന്നു. സത്യം പറഞ്ഞാൽ അതൊരു സ്റ്റോണേജ്, ശിലായുഗ പരിപാടിയാണ്. ഇലക്ട്രോണിക് പ്രിന്റൗട്ടാകണം എല്ലായിടത്തും നൽകുവാൻ."- ഡോക്ടർമാരുടെ കയ്യക്ഷരം മോശമാകുന്നതിനെപ്പറ്റി ഡോ. സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
ഡോ. സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് വായിക്കാം;
എഴുത്തിനിരുത്തേണ്ട ഡോക്ടർമാര്‍
ഡോക്ടർമാരുടെ ഹാൻഡ് റൈറ്റിംഗ് കണ്ടാൽ ഞാനുൾപ്പെടെ പല ഡോക്ടർമാരെയും എഴുത്തിനിരുത്തേണ്ടതാണെന്ന് തോന്നും പുതിയ സ്ഥലത്ത് ദിവസവും ഒന്ന് രണ്ട് പ്രസ്ക്രിപ്ഷനെങ്കിലും മടങ്ങി വരാറുണ്ട്. ഡോക്ടർ എഴുതിയത് എന്താണെന്ന് ഒന്നുകൂടി വ്യക്തമാക്കാൻ.
എന്റെ കയ്യക്ഷരം ചില ഫാർമസിസ്റ്റുകൾക്കെങ്കിലും പരിചിതമായി വരുന്നതേയുള്ളൂ. അതേസമയം പഴയ തട്ടകത്ത് ഇപ്പോഴും അപ്പോഴും ഒരു പ്രശ്നവുമില്ല താനും. ഹാൻഡ് റൈറ്റിങ് പരിചിതമാകുന്നത് തന്നെ കാര്യം. എങ്കിലും ഈ കയ്യെഴുത്ത് കുറിപ്പടി നിർത്തേണ്ട സമയം തന്നെ അതിക്രമിച്ചിരിക്കുന്നു. സത്യം പറഞ്ഞാൽ അതൊരു സ്റ്റോണേജ്, ശിലായുഗ പരിപാടിയാണ്. ഇലക്ട്രോണിക് പ്രിന്റൗട്ടാകണം എല്ലായിടത്തും നൽകുവാൻ.
മിക്കവാറും എല്ലാ സ്വകാര്യ ആശുപത്രികളിലും ചില സർക്കാർ സ്ഥാപനങ്ങളിലും പ്രിന്റൗട്ട് പരിപാടി തുടങ്ങി കഴിഞ്ഞു. വീണ്ടും പഴയപടി കയ്യക്ഷരം മോശമാണെന്ന് ആരെക്കൊണ്ടും പറയിക്കേണ്ട. പ്രിൻറ് ഔട്ട് തന്നെയാണ് മാർഗ്ഗം. പല ഡോക്ടർമാരുടെയും കയ്യക്ഷരം മോശമാകുവാനും കുറിപ്പടി മടങ്ങി വരുവാനും കാരണം വളരെ വ്യക്തമാണ്. ഒരു ദിവസം കാണേണ്ടിവരുന്ന രോഗികളുടെ എണ്ണം!
ഇതൊന്നു നോക്കൂ.. ഒരു ദിവസം 150 ലേറെ രോഗികളെ ഇഎൻറ്റി സ്പെഷ്യാലിറ്റിയിൽ നോക്കേണ്ടിവരുന്ന ഡോക്ടറിന്റെ കയ്യക്ഷരം മികച്ചതായാൽ മാത്രമേ അദ്ഭുതമുള്ളൂ. വാർഡിലെ ജോലി കഴിഞ്ഞ് ഏതാണ്ട് 4 മണിക്കൂറിനുള്ളിൽ 150 പേരെ മിനിമം നോക്കുമ്പോൾ, അവരിൽ പത്തിൽ ഒരാൾക്കെങ്കിലും എൻഡോസ്കോപ്പി ഉൾപ്പെടെയുള്ള പ്രൊസീജിയറുകൾ ചെയ്യേണ്ടി വരുമ്പോൾ ഒരു രോഗിക്ക് കിട്ടുന്നത് ഒന്നോ രണ്ടോ മിനിറ്റുകൾ.
ലോകാരോഗ്യ സംഘടന 10 മിനിട്ട് വേണമെന്ന് പറയുന്ന സ്ഥലത്താണ് ഒരു മിനിറ്റിൽ രോഗിയെ നോക്കി തീർക്കേണ്ടത്. അതിനിടയ്ക്ക് നൽകണം കുറിപ്പടി. മികച്ച ഹാൻഡ് റൈറ്റിംഗിൽ! ടോൾ ഓർഡർ. അമാനുഷികം. നടക്കില്ല എന്നുള്ളതാണ് വസ്തുത. പകരം ഡോക്ടർമാരെ ഒന്നുകൂടി എഴുത്തിനിരുത്തണം. ഇലക്ട്രോണിക് പ്രിന്റ് ഔട്ട് എഴുത്തിനിരുത്തൽ. ടൈപ്പിംഗ് സ്പീഡ് തനിയെ വന്നോളും. അപ്പോൾ പിന്നെ എന്റെ പഴയ അക്ഷര അഴക് തിരിച്ചുവരുകയും ചെയ്യും! ഉറപ്പല്ലേ. അപ്പോ ഇത് കേരളത്തിലുള്ള രാഹുൽ ഗാന്ധിക്ക്, സാങ്കല്പിക കുറിപ്പടി. അദ്ദേഹത്തിന് ആദ്യത്തെ കുറിപ്പടി വേണോ? രണ്ടാമത്തെ കുറിപ്പടിയോ? വെറുതെ ഒരു അക്കാദമിക് ചോദ്യം.
അപ്പോ, ഉറപ്പായും, ഇനി ഇലക്ട്രോണിക് പ്രിന്റൗട്ട്!