Saturday 15 January 2022 03:45 PM IST : By സ്വന്തം ലേഖകൻ

പഞ്ചസാര ഗുളികകൾ എന്നു പറഞ്ഞ് ഹോമിയോയെ പരിഹസിക്കാറുണ്ടല്ലോ.. പഞ്ചസാരഗുളികകൾ എങ്ങനെയാണ് രോഗം മാറ്റുന്നത്? സംശയങ്ങൾക്കുള്ള മറുപടി ഇതാ..

homeo-med55

ഹോമിയോ മരുന്നുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളിൽ സത്യമുണ്ടോ? സംശയങ്ങൾക്കുള്ള മറുപടി ഇതാ..

കോവിഡ് കാലം പിന്നിട്ട് കുട്ടികള്‍ സ്കൂളിലെത്തിക്കഴിഞ്ഞു. വാക്സിനെടുക്കാത്ത കുട്ടികളല്ലേ, േകാവിഡ് ബാധിക്കില്ലേ എന്ന ആശങ്ക ഇപ്പോഴും രക്ഷിതാക്കള്‍ക്കുണ്ട്. സ്കൂൾ തുറക്കാൻ ആലോചിക്കും മുതൽ തന്നെ ഏറ്റവും കൂടുതൽ ചർച്ചകൾ ഉണ്ടായതും ഇക്കാര്യത്തെക്കുറിച്ചായിരുന്നു.

കുട്ടികളിെല പ്രതിരോധശക്തി വർധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ െെകക്കൊള്ളുകയാണ് വേണ്ടത് എന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതിെന്‍റ ഭാഗമായി, കുട്ടികൾക്ക് കോവിഡ് പ്രതിരോധ ഹോമിയോ മരുന്നു നൽകുന്ന സർക്കാർ പദ്ധതി ഒക്ടോബർ 25ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.

സ്കൂളുകൾ തന്നെ മുൻകയ്യെടുത്ത് കുട്ടികൾക്ക് മരുന്നു നൽകാനുള്ള നടപടികളും ആരംഭിച്ചു. അതോെടയാണ് മരുന്നിന്റെ ഫലപ്രാപ്തിയും സാധുതയും സംബന്ധിച്ചു വിവാദങ്ങള്‍ ഉയര്‍ന്നത്.

കോവിഡ് പ്രതിരോധത്തിന് കുട്ടികൾക്ക് ഹോമി യോ മരുന്ന് നൽകാമെന്ന തീരുമാനം എന്തുകൊണ്ടാണ് ഇത്രയധികം വിവാദങ്ങളുണ്ടാക്കിയത്?

കഴിക്കാനെളുപ്പമുള്ള, ഫലവത്തായ, പാർശ്വഫലരഹിതമായ മരുന്നുകൾ കുട്ടികൾക്ക് കൂടുതൽ സ്വീകാര്യമാകും എന്നതുകൊണ്ടാകണം കുട്ടികൾക്ക് ഹോമിയോ മരുന്നു നൽകാമെന്ന് സർക്കാർ തീരുമാനമെടുത്തത്.

കോവിഡ് പ്രതിരോധത്തിനായി ആർ‌സെനിക് ആൽബ് 30C എന്ന മരുന്നാണ് നൽകുന്നത്. നിലവിലുള്ള ആരോപണം ഈ മരുന്നിൽ ആർസെനിക് എന്ന വിഷം അടങ്ങിയിരിക്കുന്നു എന്നതാണ്. ഇതിനു തെളിവായി ഒരു ലാബ് റിപ്പോർട്ടും പ്രചരിപ്പിക്കുന്നുണ്ട്. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വിശ്വസനീയമല്ല. വാദത്തിനു വേണ്ടി അംഗീകരിക്കുകയാണെങ്കിൽത്തന്നെ അതിൽ പറഞ്ഞിരിക്കുന്നതു പോലെ ഒരു കിലോഗ്രാമിൽ 0.18 മില്ലിഗ്രാം എന്ന അളവ് വളരെ നിസ്സാരമാണ്. ഒരു കിലോഗ്രാമിൽ ഇത്രയുമാണ് ആര്‍െസനിക്കിെന്‍റ അളവെങ്കിൽ ഒരു ഗ്രാമിൽ ഉണ്ടാവുക 0.00018 മില്ലിഗ്രാം ആണല്ലോ. കുട്ടികൾക്ക് കൊടുക്കുന്ന ഒരു ഗുളികയുടെ തൂക്കം 65 മില്ലിഗ്രാം ആണ്. അപ്പോള്‍ ഇതിൽ ഉണ്ടാകാൻ സാധ്യതയുള്ള ആർസെനിക്കിന്റെ അളവ് വെറും 0.0000117 മില്ലിഗ്രാം ആയിരിക്കും.

മണ്ണിലും ഭക്ഷണത്തിലും വെള്ളത്തിലുമൊക്കെ ഇംപ്യൂരിറ്റിയായി ആർസെനിക് ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഇതിന് അനുവദനീയ അളവു പരിധി തീരുമാനിച്ചിട്ടുണ്ട്. ഒരു ദിവസം ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന ആർസെനിക്കിന്റെ അനുവദനീയ അളവ് 0.22 മില്ലിഗ്രാം ആണ്, ഒരു ഗുളിക കഴിച്ചാൽ ഉള്ളിലെത്തുന്ന 0.0000117 മില്ലിഗ്രാമും. ഇത് എത്ര തുച്ഛമാണ്. ഒരു കിലോ ഗുളിക ഒരു ദിവസം കഴിച്ചാൽപ്പോലും അനുവദനീയ അളവു പരിധി കടക്കില്ല എന്നതാണ് വാസ്തവം. ‍

യുക്തമായ അളവിൽ, ആവശ്യത്തിനു മാത്രം തവണ ഉപയോഗിക്കുമ്പോഴാണ് ഏതുവസ്തുവും ഔഷധമായി മാറുന്നത്. മെർക്കുറിയും ആർസെനിക്കും സിങ്കും മറ്റു പല വിഷവസ്തുക്കളും മിക്ക വൈദ്യശാസ്ത്രശാഖകളും കൃത്യമായ മാത്രയിലും അ ളവിലും മരുന്നായി ഉപയോഗിക്കുന്നുമുണ്ട്.

ഹോമിയോ മരുന്നുകളിൽ സ്റ്റിറോയ്ഡ് അടങ്ങിയിട്ടുണ്ട്, സ്പിരിറ്റിന്റെ അംശമുണ്ട് എന്നെല്ലാം ആരോപണങ്ങൾ ഉയർന്നു. ഇതിലെന്തെങ്കിലും വാസ്തവമുണ്ടോ?

ഇതൊരു കപടവാദമാണ്. നിത്യോപയോഗ പൊട്ടെൻസി മരുന്നുകളിൽ ഒന്നിലും സ്റ്റിറോയ്ഡ് ഇല്ല. ഹോമിയോ മരുന്നിൽ ആൽക്കഹോൾ ഉപയോഗിക്കുന്നത് മ രുന്ന് നിർമിക്കാനും കേടാകാതെ സൂക്ഷിക്കാനുമുള്ള അടിസ്ഥാനവസ്തുവായാണ്. ഒരു കുപ്പി ഗുളികയിൽ ഒന്നോ രണ്ടോ തുള്ളി മരുന്നാണ് ചേർക്കാറുള്ളത്. തുറന്നുവച്ചാൽ ബാഷ്പീകരിക്കപ്പെടുന്ന ഇതിൽ നിന്ന് ഒന്നോ രണ്ടോ ഗുളിക കഴിക്കുമ്പോൾ ഉള്ളിലെത്തുന്ന ആൽക്കഹോളിന്റെ അളവ് വളരെ തുച്ഛമായിരിക്കും. യീസ്റ്റ് ചേർത്തുണ്ടാക്കുന്ന മാവിൽ ഇതിന്റെ നൂറിരട്ടി ആൽക്കഹോൾ അംശം ഉണ്ടാകും.

ഹോമിയോ കുട്ടികളിൽ മാത്രമേ ഫലപ്രദമാകൂ  എന്നും ഒരു അബദ്ധധാരണയുണ്ട്. ഒരു രോഗിയിൽ പ്രകടമാകുന്ന ശാരീരികവും മാനസികവുമായ രോഗലക്ഷണങ്ങൾക്കനുസരിച്ചാണ് മരുന്നുകൾ തിരഞ്ഞെടുക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ രോഗലക്ഷണങ്ങൾ കൃത്യമായി ലഭിച്ചാൽ പ്രായഭേദമന്യേ ആരിലും ഹോമിയോപ്പതി മരുന്നുകൾ ഫലപ്രദമാകും.

കുട്ടികളിൽ കോവിഡ് കഠിനമാകാറില്ലെന്ന് ചില പഠനങ്ങൾ പറയുന്നു. അപ്പോൾ പ്രതിരോധമരുന്ന് ആവശ്യമുണ്ടോ?

വിവിധ സ്ട്രെയിനുകളിൽപ്പെട്ട കോവിഡ്19 വൈറ സുകൾ കുട്ടികളിൽ എത്ര മാത്രം കഠിനലക്ഷണങ്ങ ൾ ഉണ്ടാക്കും എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. കഠിനലക്ഷണങ്ങൾ ഇല്ലാതെ വന്നാല്‍ പോലും കോവിഡ് വന്നു മാറിയ പലരിലും രോഗാനന്തരം പല ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി പഠനങ്ങളിലും അനുഭവങ്ങളിലും തെളിഞ്ഞിട്ടുണ്ട്. ഈ അവസ്ഥയില്‍ രോഗം വരാതെ നോക്കുന്നതു തന്നെയാണ് ഏറ്റവും പ്രധാനം. അതിനുള്ള ലളിത മാർഗമാണിത്. അതുകൊണ്ടാണ് ഹോമിയോപ്പതി പ്രതിരോധമരുന്ന് ഉപയോഗിക്കണം എന്നു സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവശ്യപ്പെടുന്നത്.

പഞ്ചസാര ഗുളികകൾ എന്നു പറഞ്ഞ് ഹോമിയോയെ പരിഹസിക്കാറുണ്ടല്ലോ. പഞ്ചസാരഗുളികകൾ എങ്ങനെയാണ് രോഗം മാറ്റുന്നത്?

പഞ്ചസാരഗുളിക എന്നതു പരിഹാസമായി കാണുന്നില്ല. മധുരമുള്ള െചറുഗുളികകളുെട രൂപത്തിൽ ഒട്ടും ക്ലേശപ്പെടാതെ, മൂക്കുപൊത്താതെ, ആസ്വദിച്ച് കഴിക്കാവുന്നതും ലളിതമായി രോഗം മാറ്റുന്നതുമായ ഗുളികകൾ എന്ന വിേശഷണം ഹോമിയോയ്ക്കു മാത്രമേ അവകാശപ്പെടാനാകൂ.

ദ്രാവകരൂപത്തിലുള്ള മരുന്ന്, സൂക്രോസ് കൊണ്ടോ ലാക്ടോസ് കൊണ്ടോ നിർമിച്ച ഗുളികകളിൽ ചേർത്താണ് പൊതുവേ ഉപയോഗിക്കാറ്. ഈ പഞ്ചസാരഗുളികകളിലെ ആൽക്കഹോൾ ബാഷ്പീകരിക്കപ്പെടുകയും മരുന്ന് നിലനിൽക്കുകയും ചെയ്യും. ആ മരുന്നാണ് രോഗശമനം വരുത്തുന്നത്.

മധുരമുള്ള പഞ്ചസാരഗുളികകൾ കുട്ടികൾ അളവിലധികം കഴിച്ചാൽ അപകടകരമാണോ ?

ഇതൊരു വ്യക്ത്യധിഷ്ഠിത ചികിത്സാരീതി ആയതിനാൽ ഒരാൾക്കുള്ള മരുന്ന് നിർദേശിച്ച അളവിൽ കൂടുതലാകാതെ കഴിക്കുകയാണ് ഉത്തമം. ഉയർന്ന ആവർത്തനങ്ങളിലുള്ള മരുന്നുകൾ അളവിൽ കൂടുതൽ കഴിച്ചാൽ ചിലപ്പോൾ രോഗലക്ഷണങ്ങൾ താൽക്കാലികമായി വർധിക്കും. ഇത്തരം സന്ദർഭങ്ങളിൽ ആന്റി ഡോട്ട് മരുന്നുകൾ ആവശ്യം വ രാം. ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നു ചേർത്ത ഗുളികകൾ പറഞ്ഞതിൽ കൂടുതൽ അളവിൽ കുട്ടികൾ കഴിച്ചാലും  ഗുരുതരമായതോ, ആരോഗ്യത്തിനോ ജീവനോ ഹാനികരമായതോ ആയ തകരാർ  ഉണ്ടാകുകയില്ല.

ഹോമിയോ എന്നത് മരുന്നേയല്ല; വെറും പ്ലാസിബോ ഇഫക്റ്റാണ് സംഭവിക്കുന്നത് എന്നു ചിലർ ?

തികച്ചും തെറ്റാണ്. പ്ലാസിബോ എന്നാൽ മരുന്നല്ലാത്ത, എന്നാൽ മരുന്നു കഴിക്കുന്നുവെന്ന തോന്നൽ രോഗികളിൽ ജനിപ്പിക്കുന്ന, മരുന്നു പോലുള്ള വസ്തുക്കളാണ്. പ്ലാസിബോ ഇഫക്റ്റായിരുന്നെങ്കിൽ, തീരെ ചെറിയ കുട്ടികളിലും മൃഗങ്ങളിലും ഹോമിയോപ്പതി മരുന്ന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയില്ലല്ലോ.

homeo886medi

ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത ചികി ത്സാ ശാസ്ത്രമേഖലയാണ് ഹോമിയോപ്പതി എന്ന പ്രചാരണത്തിന്റെ സത്യാവസ്ഥ എന്താണ് ?

വൈദ്യശാസ്ത്രം ശാസ്ത്രീയമാണോ എന്നു തീരുമാനിക്കേണ്ടത് അതിന്റെ അടിസ്ഥാനതത്വങ്ങൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടവയാണോ എന്ന് നോക്കിയാണ്. അങ്ങനെ സ്ഥിരീകരിക്കപ്പെടുന്ന വസ്തുത (സയന്റിഫിക് ലോ) തുടർപഠനങ്ങളിലൂടെ വിശദീകരിക്കപ്പെട്ടു കൊണ്ടിരിക്കും (സയന്റിഫിക് തിയറി).

സദൃശസിദ്ധാന്തം നൂറ്റാണ്ടുകൾക്കു മുൻപേ ത ന്നെ നിലനിന്നിരുന്നതാണ്. പരീക്ഷണങ്ങളിലൂടെ അതിനെ ‘സയന്റിഫിക് ലോ’ ആക്കി മാറ്റിയതാണ് സാമുവൽ ഹാനിമാൻ ഹോമിയോപ്പതിക്കു നൽകിയ സംഭാവന. ഈ സദൃശസിദ്ധാന്തമാണ് ഹോമിയോപ്പതിയുടെ അടിസ്ഥാനതത്വം.

ഒരു സയന്റിഫിക് തിയറിക്ക് ബാധകമായ അടിസ്ഥാന തത്വങ്ങളായ സ്റ്റബിലിറ്റി, റിപ്പീറ്റബിലിറ്റി, ഫാൾസിഫയബിലിറ്റി എന്നിവയെല്ലാം വ്യക്തമാക്കപ്പെട്ടിട്ടുണ്ടെങ്കിലും എല്ലാ വൈദ്യശാസ്ത്ര മേഖലകളെയും പോലെ തുടർ പഠനങ്ങളും ഗവേഷണങ്ങളും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.

മറ്റു രോഗങ്ങൾക്ക് അലോപ്പതി മരുന്നു കഴിക്കുന്നവർ ഹോമിയോ മരുന്ന് കഴിക്കാമോ?

തീർച്ചയായും കഴിക്കാം. ഹോമിയോപ്പതി മരുന്നുകളിൽ മറ്റ് മരുന്നുകളുമായി പ്രതിപ്രവർത്തനം നടക്കാൻ പര്യാപ്തമായ അളവിൽ നേരിട്ടുള്ള കെമിക്കൽ വസ്തുക്കൾ അടങ്ങിയിട്ടില്ലാത്തതിനാൽ മറ്റ് മരുന്നുകളുടെ കൂടെ കഴിക്കുന്നതുകൊണ്ട് ദോഷമില്ല.

അടിസ്ഥാന ആരോഗ്യം മെച്ചപ്പെടുത്താനുള്ള സമഗ്രചികിത്സ ആണ് ഹോമിയോപ്പതി. രോഗപ്രതിരോധശേഷി വർധിപ്പിച്ചു ശരീരം നേരിടുന്ന രോഗാവസ്ഥകളെ മെച്ചപ്പെട്ട രീതിയിൽ നേരിടാൻ ഹോമിയോപ്പതി മരുന്നുകൾ സഹായിക്കുമെന്നതിനാൽ അലോപ്പതി മരുന്നുകൾക്കൊപ്പം ഒരേ രോഗത്തിന് സമാന്തരചികിത്സയായി ഉപയോഗിക്കുന്നതു പോലും രോഗശമന സാധ്യത കൂട്ടാൻ ഉപകരിക്കുന്നതായാണ് കാണുന്നത്.

ഹോമിയോമരുന്ന് കഴിക്കുമ്പോൾ ആദ്യം രോഗം മൂർച്ഛിക്കും; പിന്നീട് ഭേദമാകും. ഇതു ശരിയാണോ?

മൂർച്ഛിക്കും എന്നതിന് പകരം ചിലരിൽ അൽപം വർധിക്കാം എന്നതാണ് കുറച്ചുകൂടി ശരി. രോഗമുക്തിക്കു ശരീരം സ്വീകരിക്കുന്ന പ്രതിരോധമാർഗങ്ങളുടെ അതേ ദിശയിലാണല്ലോ ഹോമിയോപ്പതി മരുന്നുകൾ പ്രവർത്തിക്കുന്നത്. രോഗിയുടെ പ്രതിരോധശേഷിയുടെ നിലയനുസരിച്ചു ചിലരിൽ ലക്ഷണങ്ങൾ അൽപം വർധിച്ചു എന്നു വരാം. ഇതിനെ ഔഷധങ്ങളോടുള്ള നല്ല പ്രതികരണമായിട്ടാണ് ഹോമിയോപ്പതി കാണുന്നത്. വളരെ വേഗത്തിൽത്തന്നെ ഇത്തരം വ്യക്തികളിൽ രോഗമുക്തി സംഭവിക്കാറുണ്ട്.

പുതിയ രോഗങ്ങൾ വരുമ്പോൾ മരുന്നുകൾക്കായുള്ള ഗവേഷണം ഹോമിയോയിൽ നടക്കാറുണ്ടോ?

പുതിയ മരുന്നുകൾ കണ്ടെത്തുന്നതിനും പുതിയതരം രോഗങ്ങളിലെ ഹോമിയോപ്പതി ചികിത്സയുടെ സാധ്യതകളെക്കുറിച്ച് അറിയുന്നതിനും ഹോമിയോപ്പതി വൈദ്യശാസ്ത്രമേഖലയിൽ ലോകമെമ്പാടും നിരന്തരം പഠനങ്ങളും ഗവേഷണങ്ങളും നടക്കുന്നുണ്ട്.

പരമ്പരാഗത രോഗസങ്കൽപങ്ങളിൽ നിന്നു വ്യത്യസ്‌തമായ സങ്കൽപമാണ് ഹോമിയോപ്പതിയിലുള്ളത്. രോഗാണുബാധ, തെറ്റായ ജീവിതശൈലി, രോഗസാധ്യതയുള്ള പാരമ്പര്യ/ ജനിതകഘടകങ്ങൾ എന്നതു പോലെയുള്ള വിവിധ കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന ആന്തരികമായ അസന്തുലിതാവസ്ഥയുടെ പ്രതിഫലനങ്ങൾ ആണ് രോഗലക്ഷണങ്ങൾ എന്നും, മരുന്നുകൾ കഴിച്ച് ഈ രോഗലക്ഷണങ്ങൾ ശമിക്കുമ്പോൾ ഉള്ളിലെ രോഗാവസ്ഥ ശാശ്വതമായി പരിഹരിക്കപ്പെടുമെന്നുമാണ് ഹോമിയോപ്പതിയുടെ തത്വം.

രോഗനിർണയം നടത്തുന്നതിനു മുൻപേ തന്നെ, രോഗലക്ഷണങ്ങൾക്കനുസരിച്ചു ചികിത്സ തുടങ്ങാൻ സാധിക്കും. അതിനാൽത്തന്നെ രോഗം മൂർച്ഛിക്കുന്നതിനു മുന്നേതന്നെ തടയാനാകും.

പുതിയ പകർച്ചവ്യാധികൾ പ്രത്യക്ഷപ്പെടുമ്പോൾപ്പോലും രോഗാണു ഗവേഷണങ്ങൾക്കും പുതിയ ഔഷധപഠനങ്ങൾക്കും കാത്തുനിൽക്കാതെ ചികിത്സയ്ക്കും പ്രതിരോധത്തിനും ഹോമിയോപ്പതിക്ക് സാധ്യമാകുന്നതും ഇതിനാലാണ്.

സർജറി വേണമെന്ന് നിർദേശിക്കപ്പെടുന്ന രോഗങ്ങൾ ഹോമിയോപ്പതി എങ്ങനെ ചികിത്സിച്ചു ഭേദമാക്കും?

ഏറ്റവും അവസാനമായി, മറ്റൊരു മാർഗവും ഇല്ലാതാകുമ്പോൾ മാത്രം സ്വീകരിക്കേണ്ട ഒന്നാണ് ശസ്ത്രക്രിയ. രോഗത്തിന്റെ വിവിധ  ദശകളിൽ ഫലപ്രദമായ ഇടപെടൽ നടത്തി, ശസ്ത്രക്രിയയുടെ അനിവാര്യത ഇല്ലാതെയാക്കാൻ ഹോമിയോപ്പതി മരുന്നുകൾക്ക് കഴിയാറുണ്ട്. ശസ്ത്രക്രിയ ആവശ്യമാണെങ്കിൽ അത് കൃത്യമായി പറഞ്ഞു മനസ്സിലാക്കി രോഗിയെ റെഫർ ചെയ്യാറുമുണ്ട്.

homeo-doctors ഡോ. സജി .കെ, മുൻ സ്റ്റേറ്റ് പ്രസിഡന്റ് ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ, ഡോ. ഗണേഷ് ദാസ്, സ്റ്റേറ്റ് പ്രസിഡന്റ് ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ

ഹോമിയോ മരുന്നുനിർമാണം എങ്ങനെയാണ്?

ചെടികളിൽ നിന്നും, ജീവിവർഗങ്ങളിൽ നിന്നും രാസവസ്തുക്കളിൽ നിന്നുമൊക്കെ ഹോമിയോപ്പതി മരുന്നുകൾ നിർമിക്കപ്പെടുന്നുണ്ട്. മരുന്ന് നിർമിക്കുന്ന അടിസ്ഥാനവസ്തു ഖരരൂപത്തിലാണോ ദ്രാവകരൂപത്തിലാണോ എന്നതിനെയൊക്കെ മുൻനിർത്തി മരുന്ന് നിർമിക്കുന്ന രീതി വ്യത്യസ്തമാണ്.

ഒരളവ് മരുന്നിൽ എത്ര അളവ് വാഹകവസ്തു ചേർക്കുന്നു എന്നത് പരിഗണിച്ചും, അത് എത്ര തവണ പൊട്ടന്റൈസേഷൻ പ്രക്രിയയിലൂടെ കടന്നുപോകുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയും വിവിധതരം പൊട്ടെൻസികളിൽ മരുന്ന് നിർമിക്കുന്നു.

ഹോമിയോ മരുന്നുകൾ കഴിക്കുമ്പോൾ പാലിക്കേണ്ട പഥ്യം എന്തൊക്കെയാണ്?

ഹോമിയോപ്പതി ഔഷധങ്ങൾക്ക് പൊതുവായ പഥ്യനിയമങ്ങൾ ഒന്നുമില്ല. ചില വ്യക്തികളിൽ ചിലതരം ഭക്ഷണപദാർഥങ്ങൾ അവരുടെ രോഗാവസ്ഥയെ വർധിപ്പിക്കുന്നതായി കാണാറുണ്ട്. അ പ്പോൾ ചികിത്സാകാലയളവിൽ അത്തരം ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കാനുള്ള നിർദേശം ഡോക്ടർമാർ നൽകാറുണ്ട്.

ഹോമിയോ മരുന്നു കഴിക്കുമ്പോൾ കാപ്പി കുടിക്കരുത് എന്നത് പൊതു പഥ്യമല്ല. ചില മരുന്നുകൾ കഴിക്കുമ്പോൾ കാപ്പി കുടിച്ചാൽ ഫലം കുറയും എന്നേയുള്ളൂ.

ഹോമിയോ മരുന്നുകൾക്ക് എക്സ്പയറി ഡേറ്റ് ഉണ്ടോ?

ഹോമിയോപ്പതി ഔഷധനിർമാണ, സംഭരണ, വിതരണത്തിന് വ്യക്തവും നിയതവുമായ മാർഗനിർദേശങ്ങളും നിയമങ്ങളും ഉണ്ട്. മറ്റേത് ഔഷധങ്ങൾക്കുമുള്ളതുപോലെ ഇവയ്ക്കും എക്സ്പയറി ഡേറ്റ് ഉണ്ട്‌.

രോഗിയെ അനുസരിച്ചാണ് ഹോമിയോപ്പതിയിൽ മരുന്ന് തീരുമാനിക്കുന്നതെന്ന് കേട്ടിട്ടുണ്ട് ?

വ്യക്‌ത്യാധിഷ്ഠിത ചികിത്സാരീതിയാണ് ഹോമിയോപ്പതി. രോഗം പിടിപെട്ടയാളെയാണ് ഹോമിയോപ്പതിയിൽ ചികിത്സിക്കുന്നത്. രോഗം ഒരു വ്യക്തിയിൽ പ്രകടമാക്കുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെ നിരീക്ഷിച്ച് അനുയോജ്യമായ ഹോമിയോപ്പതി മരുന്ന് ശരിയായ അളവിലും മാത്രയിലും നൽകുകയാണ് ചെയ്യുന്നത്. ഈ മരുന്ന് രോഗിയുടെ ജന്മനാ ഉള്ള രോഗപ്രതിരോധശക്തിയെ ഉദ്ദീപിപ്പിക്കുകയും രോഗം വന്നയാൾ പൂർണ ആരോഗ്യാവസ്ഥയിലേക്ക് തിരിച്ചെത്തുകയുമാണ് ചെയ്യുന്നത്.

വളർത്തുമൃഗങ്ങൾക്ക് വരുന്ന രോഗങ്ങൾക്കും ഹോമിയോ മരുന്നു കൊടുക്കാമോ?

മൃഗചികിത്സയിൽ ഹോമിയോ മരുന്നുകൾ ഫലപ്രദമാണ്. വെറ്ററിനറി ഹോമിയോപ്പതി എന്ന ചികിത്സാശാഖ തന്നെ ഉണ്ട്. കേരളത്തിലെ വെറ്ററിനറി ഡോക്ടർമാരിൽ  പലരും  വെറ്ററിനറി ഹോമിയോപ്പതി കോഴ്സ് കഴിഞ്ഞവരും  ചികിത്സയിൽ ഹോമിയോ  മരുന്ന് ഫലപ്രദമായി ഉപയോഗിക്കുന്നവരുമാണ്.

ഹോമിയോചികിത്സയ്ക്ക് ഇൻഷുറൻസ് ക്ലെയിം കിട്ടാൻ ബുദ്ധിമുട്ടുള്ള സാഹചര്യമില്ലേ?

ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റിയുടെ നിയമങ്ങൾ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾക്ക് ആയുഷ് മേഖലയിലെ വൈദ്യശാസ്ത്രങ്ങൾക്കും ആനുകൂല്യങ്ങൾ അനുവദിക്കുന്നതിന് പര്യാപ്തമാണ്. നിലവിൽ പതിനഞ്ചോളം കമ്പനികൾ ഹോമിയോ ചികിത്സയ്ക്ക് ഇൻഷുറൻസ് നൽകുന്ന പദ്ധതി അവതരിപ്പിച്ചിട്ടുമുണ്ട്. ഇതൊക്കെയാണെങ്കിലും ഹോമിയോപ്പതി ചികിത്സ കൂടുതലും ഒ.പി കൺസൾട്ടേഷൻ സംവിധാനത്തിലായതിനാൽ വ്യക്തമായ ബില്ലിങ് സംവിധാനം ഇല്ലെങ്കിൽ ക്ലെയിം കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാകാം.

homeo-pet

കാൻസർ, പ്രമേഹം, സ്ട്രോക്ക് തുടങ്ങിയ മാരകരോഗങ്ങൾക്കുള്ള ഹോമിയോചികിത്സ എങ്ങനെയാണ്?

കാൻസർ, പ്രമേഹം എന്നിവയെല്ലാം ദീർഘകാല രോഗങ്ങളാണ്. ഇവയ്ക്ക് വിവിധ ഘട്ടങ്ങളുണ്ട്. പ്രാഥമിക ഘട്ടത്തിൽതന്നെ ഹോമിയോ മരുന്നുകൾ ഉപയോഗിച്ചാൽ സങ്കീർണതകളിലേക്ക് കടക്കാതെ രോഗിയെ ആരോഗ്യത്തോടെ നിലനിർത്താൻ കഴിയും.

രോഗം രൂക്ഷമായി ബാധിച്ചെങ്കിൽപ്പോലും അതതു  ഘട്ടത്തിന് അനുയോജ്യമായ മരുന്നുകൾ നൽകാൻ സാധിക്കും. ഇത്തരം സന്ദർഭങ്ങളിൽ ദീർഘകാല ചികിത്സ വേണ്ടിവരും. ഹോമിയോ മരുന്നുകൾക്ക് പാർശ്വഫലങ്ങളില്ല എന്നത്, കാൻസർ, പ്രമേഹം തുടങ്ങിയ ദീർഘകാലചികിത്സ ആവശ്യമായ രോഗികളിൽ അധിക ഗുണമാണ്.

സാന്ത്വനപരിചരണത്തിനും ഹോമിയോപ്പതി മരുന്നുകളുണ്ട്. മാരകരോഗങ്ങൾ ബാധിക്കുമ്പോഴുണ്ടാകുന്ന വേദന ശമിപ്പിക്കുന്നതിനും, രോഗികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഹോമിയോ മരുന്നുകൾ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. കേരളത്തിലെ എല്ലാ ജില്ലാ ഹോമിയോ ആശുപത്രികളിലും സാന്ത്വന പരിചരണത്തിനായുള്ള പെയിൻ & പാലിയേറ്റീവ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.

പനിക്ക് പാരസെറ്റമോളും വേദനകൾക്ക് ഐബുപ്രോഫനും പോലെ സാധാരണ രോഗങ്ങൾക്കുള്ള ഹോമിയോ മരുന്നുകൾ നിർദേശിക്കാനാകുമോ?

പനിയുണ്ടായാൽ പ്രകടമാകുന്ന ലക്ഷണങ്ങൾ പലരിലും വ്യത്യസ്തമായിരിക്കും. ഇവ കണക്കിലെടുത്താണ് ഓരോരുത്തർക്കും മരുന്ന് നൽകുന്നത്. അതുകൊണ്ട് പനി ബാധിച്ച എല്ലാവർക്കും ഒരു മരുന്നു തന്നെ നിർദേശിക്കാനാകില്ല.

മറ്റൊരു തരത്തിൽ പറഞ്ഞാൽ തലവേദന എന്ന ഒറ്റ രോഗലക്ഷണത്തിന് ഹോമിയോപ്പതിയിൽ തന്നെ നിരവധി മരുന്നുകളുണ്ട്. ഇതിൽ നിന്നും ഒരു രോഗിക്ക് ഒരു പ്രത്യേക സന്ദർഭത്തിൽ യോജിച്ച മരുന്ന് കണ്ടെത്തി നൽകുകയാണ് ഹോമിയോപ്പതി ഡോക്ടർ ചെയ്യുന്നത്.

പനി വന്നാലുടൻ മുൻപ് പനി വന്നപ്പോൾ കഴിച്ച മരുന്നു വാങ്ങി കഴിക്കുന്നതും തെറ്റായ രീതിയാണ്. ഡോക്ടറുടെ നിർദേശപ്രകാരമേ മരുന്നുകൾ കഴിക്കാവൂ. 

കടപ്പാട്: ഡോ. സജി .കെ, മുൻ സ്റ്റേറ്റ് പ്രസിഡന്റ് ഇന്ത്യൻ ഹോമിയോപ്പതിക്  മെഡിക്കൽ അസോസിയേഷൻ, ഡോ. ഗണേഷ് ദാസ്, സ്റ്റേറ്റ് പ്രസിഡന്റ് ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ 

Tags:
  • Health Tips
  • Glam Up