Friday 11 November 2022 12:27 PM IST

‘വലിച്ചിഴയ്ക്കുമ്പോൾ നൂറയുടെ തലയിടിച്ചു, ചോര പൊടിഞ്ഞു, എന്നിട്ടും അവർ വിട്ടില്ല’: പ്ലസ്ടു കാലത്തെ അടുപ്പം, ഒടുവിൽ പ്രണയം...

Binsha Muhammed

adhila-noora-14

കൈകോർത്തിരിക്കുമ്പോൾ പ്രണയത്തിന്റെ രണ്ടു ചിറകുകളാണ് അവരെന്നു തോന്നും. ആദില നസ്രിനും നൂറ ഫാത്തിമയും. ആണിന് പെണ്ണെന്നും പെണ്ണിന് ആണെന്നും അച്ചുനിരത്തി പഠിച്ച യാഥാസ്ഥിതിക സമൂഹത്തിന് മുന്നിൽ ‘വീ ആർ ലെസ്ബിയൻ കപ്പിൾ’ എന്ന് നെഞ്ചുറപ്പോടെ പ്രഖ്യാപിച്ച ‘രണ്ട് പെൺകുട്ടികൾ.’

ഒരുപാട് പീഡനങ്ങളും ഭീഷണികളും നേരിട്ട് ഹൈക്കോടതി ഉത്തരവിന്റെ തണലിൽ അവർ ഒരുമിച്ച് ജീവിതം തുടങ്ങി. ഭീതിയുടെ നിഴലിലും തെളിയുന്ന പ്രണയപ്രകാശത്തിൽ അവർ ജീവിതം പറഞ്ഞു.

പ്രണയമെന്ന തിരിച്ചറിവ്

ആദില: എല്ലാം കലങ്ങിത്തെളിയുമെന്നും സിനിമയിലേതു പോലെ ക്ലൈമാക്സിൽ ‘ശുഭം’ എന്ന ടൈറ്റിൽ കാർഡ് ജീവിതത്തിൽ തെളിയുമെന്നുള്ള പ്രതീക്ഷയൊക്കെ പോയി. ചേ ർത്തു നിർത്തണമെന്ന് ആരോടും പറയുന്നില്ല. ജീവിക്കാൻ അനുവദിച്ചാൽ മതി.

നൂറ: എനിക്കും ആദിലയ്ക്കും മനസ്സിലാകുന്ന പ്രണയത്തിലേക്ക് ഞങ്ങളുടെ കുടുംബക്കാരും സമൂഹവും നടന്നടുക്കാൻ ഇനിയും കാലങ്ങൾ വേണ്ടി വരാം. പക്ഷേ, അതുവരെയും ഞങ്ങൾക്ക് ജീവിക്കണമല്ലോ? എങ്ങനെ ഈ പ്രണയം എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എപ്പോഴും ആർക്കും ഇത് സംഭവിക്കാമെന്ന തിരിച്ചറിവാണ് പ്രധാനം. ആ തിരിച്ചറിവ് ഞങ്ങൾക്ക് ഉണ്ടായത് പ്ലസ്ടൂ കാലത്താണ്.

നൂറ: ഞങ്ങളുടെ ഉപ്പമാർക്ക് സൗദിയിലായിരുന്നു ജോലി. ആദില മൂന്നാം ക്ലാസിലാണ് അവിടെയെത്തുന്നത്.

‘സീനിയർ പ്രവാസി’ ഞാനാണേ. മൂന്നു വയസ്സു മുതലേ അവിടെയുണ്ട്.

ആദില: ജിദ്ദയിലെ സ്കൂളിൽ പത്താം

ക്ലാസ് കഴിഞ്ഞ്

പ്ലസ്‍ വൺ എത്തിയ സമയം. ആ ക്ലാസ്സിലേക്കാണ് നൂറയുടെ എൻട്രി. ഞങ്ങൾ അഞ്ചു പേരടങ്ങുന്ന ഗ്യാങ്ങുണ്ട്. പഠിക്കുമ്പോഴൊക്കെ ആൺ–പെൺ വേർതിരിവില്ലാതെ എല്ലാവരെയും തരംപോലെ വായ് നോക്കാറുണ്ട്. നോക്കുമ്പോൾ അതാ ഒരു സുന്ദരിക്കുട്ടി. അപ്പോൾ മനസ്സു പറഞ്ഞു. ‘അവളെ കെട്ടുന്നവന്റെ ഭാഗ്യം.’ നൂറ ഞങ്ങളുടെ ഗ്യാങ്ങിലേക്ക് വന്നു. എനിക്കിവളോട് എന്തോ ഒരു ക്രഷ്. ആ ആകർഷണത്തിന് ഇന്നീ കാണുന്ന വിശാല അർഥമുണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ലായിരുന്നു. ‘ക്രഷ്... ദാറ്റ്സ് ഓൾ’.

നൂറ: അഞ്ചു േപരടങ്ങുന്ന ഗ്യാങ്ങിൽ നിന്നു രണ്ടു പേരിലേക്ക് ചുരുങ്ങുന്ന വലിയൊരു ലോകം ഉണ്ടാകുന്നു എന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഒന്നെടുത്താൽ ഒന്ന് ഫ്രീയെന്ന് പറഞ്ഞപോലെ എന്തിനും ഒരുമിച്ചായിരുന്നു ഞങ്ങൾ.

ആദില: ഒരുമിച്ചുള്ള നടത്തം കണ്ടപ്പോഴേ ക്ലാസ്സിലും പുറ ത്തും പലർക്കും ഡൗട്ട് തോന്നി. ഫ്രണ്ട്ഷിപ്പിന് അപ്പുറം ഞാനും നൂറയും തമ്മില്‍ ‘സംതിങ് സംതിങ്’ ഇല്ലേ എന്നൊരു സംസാരം. പ്ലസ്‌ടൂ കഴിഞ്ഞപ്പോൾ വെക്കേഷന് നൂറ നാട്ടിലേക്ക് പോയി. ആ അകൽച്ചയിൽ നിന്നാണ് എനിക്കും അവൾക്കുമിടയിലെ പ്രണയം ജനിക്കുന്നതും തിരിച്ചറിയുന്നതും. അത്രയും നാൾ നിഴൽ പോലെ ഒപ്പമുണ്ടായിരുന്നവൾ പെട്ടെന്നൊരു നാൾ അടുത്തില്ലാതായത് വല്ലാത്തൊരു ശൂന്യതയായി.

നൂറ: പെങ്കുട്ട്യോള് തലകുനിച്ചു നടക്കണം, നടക്കുമ്പോൾ ഭൂമി പോലും അറിയരുത്. ഇത്തരം നിയമാവലികൾ നിലനിൽക്കുന്ന അന്തരീക്ഷത്തിലായിരുന്നു ഞങ്ങൾ രണ്ടാളുടെയും ജീവിതം. ഫോണും സ്വന്തം ഫെയ്സ്ബുക് അക്കൗണ്ടും ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണമുണ്ട്.

ഞങ്ങളുടെ കൂട്ടുകാരികൾ അവരുടെ ബോയ്ഫ്രണ്ട്സിനോട് സംസാരിക്കാൻ ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങളും അതേ തന്ത്രം തന്നെ പയറ്റി. അങ്ങനെ വീണുകിട്ടുന്ന നിമിഷങ്ങളിൽ ‘ചാറ്റ്’ തുടർന്നു.

ആദില: മിസ് യൂ... ലൗ യൂ... പിന്നെ, എന്തോരം ഉമ്മ സ്മൈലികൾ... പറയാതെ പറഞ്ഞ പ്രണയം. ‘നമ്മളിലൊരാൾ ആ ണായിരുന്നെങ്കിൽ കോലാഹലങ്ങളില്ലാതെ കല്യാണം ക ഴിക്കാമായിരുന്നു അല്ലേ?’ എന്ന് ചാറ്റിനിടയിൽ എപ്പോഴോ പറഞ്ഞു പോയിരുന്നു. പ്ലസ്ടൂ അവസാനമെത്തിയപ്പോൾ അതൊരുവട്ടം നൂറയുടെ ഉമ്മ കണ്ടു. അതോടെ ഭൂകമ്പ ത്തിനു മുൻപുള്ള വലിയ കുലുക്കത്തിന് തുടക്കമായി.

നൂറ: ഉമ്മയെ സംബന്ധിച്ചിടത്തോളം തീർത്തും അപരിചിതമായിരുന്നു രണ്ടു പെൺകുട്ടികൾ തമ്മിലുള്ള പ്രണയം. അവർ വിവാഹസ്വപ്നങ്ങൾ പങ്കുവയ്ക്കുന്ന ചാറ്റ്. ഇതൊക്കെ ഒന്നും വിടാതെ ഉമ്മ കണ്ടു. പോരെ, പൂരം.

ആദില: ചാറ്റ് ചെയ്ത ശേഷം ലോഗ് ഔട്ട് ചെയ്യുന്നതായിരുന്നു പതിവ്. ഒരിക്കൽ നൂറ അതു മറന്നു. അങ്ങനെയാണ് ഉമ്മ അവളുടെ ചാറ്റ് ഹിസ്റ്ററിയുടെ ‘പോസ്റ്റ്മോർട്ടം’ നടത്തുന്നത്. ഒട്ടും വൈകിയില്ല എന്റെ വീട്ടിലും ഫോണെത്തി. രണ്ടു വീടുകളും ഒരുപോലെ യുദ്ധഭൂമിയായി.

adhila-and-noora

പൂർണരൂപം വനിത നവംബർ ആദ്യ ലക്കത്തിൽ

ബിൻഷാ മുഹമ്മദ്

ഫോട്ടോ: ബേസിൽ പൗലോ