സെറിബ്രൽ പാൾസിയെ അതിജീവിച്ച് ജീവിതം സന്തോഷത്തിനു വഴിമാറി മുന്നോട്ടു പോകുന്ന 7ാം ക്ലാസ് വിദ്യാർഥി കെ.വി.അനിരുദ്ധ് ലോകകപ്പ് ഫുട്ബോൾ കാണാൻ ഖത്തറിലേക്ക് . ലയണൽ മെസ്സിയുടെ ആരാധകനായ അനിരുദ്ധ് നീലേശ്വരം കൊല്ലംപാറ ഗോപകുമാർ കൊളങ്ങാട്ടിന്റെയും കാഞ്ഞങ്ങാട് നെല്ലിക്കാട് കെ.വി.ധന്യയുടെയും ഏക മകനും കളമശേരി എൻഎഡി കേന്ദ്രീയ വിദ്യാലയം വിദ്യാർഥിയുമാണ്.ലോകകപ്പിൽ മെസി കളത്തിൽ ഇറങ്ങുമ്പോൾ ഗാലറിയിൽ ഇരുന്ന് കളി നേരിട്ടു കാണാനുള്ള യാത്രയ്ക്ക് അനുരുദ്ധിന് സഹായം ഒരുക്കിയത് ഡിസി വാഗമണ്ണിലെ 2012–14 ബാച്ച് എംബിഎ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ്.
അനിരുദ്ധിനു വേണ്ടി അർജന്റീനയുടെയും പോർച്ചുഗലിന്റെയും മത്സരങ്ങളുടെ ടിക്കറ്റ്, താമസ സൗകര്യം ഉൾപ്പെടെ ഇവർ ഒരുക്കിക്കൊടുത്തു. അച്ഛനും അമ്മയ്ക്കുമൊപ്പം 22ന് ഖത്തറിലേക്കു പുറപ്പെടും. ഇവരുടെ ആദ്യ വിദേശ യാത്രയാണ്. തന്റെ ഇഷ്ടതാരം മെസ്സിയെ അടുത്ത് കണ്ട് തമ്മിൽ സംസാരിക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് അനിരുദ്ധ് ഖത്തറിലേക്ക് വിമാനം കയറുന്നത്. ഫുട്ബോൾ, ക്രിക്കറ്റ് താരങ്ങളുടെ ജഴ്സി നമ്പർ പോലും അനിരുദ്ധിനു മനഃപാഠമാണ്. കളിയോടുള്ള കമ്പം മാത്രമല്ല വായനയും ഹരമായി കൊണ്ടു നടക്കുന്നു.. നോവൽ, സ്പോർട്സ്, കവിത,ആത്മകഥ തുടങ്ങിയവയെല്ലാം ഈ വായനയിലൂടെ അനിരുദ്ധിനു കൂട്ടാവുന്നു.