തിരുവനന്തപുരം ദത്തു കേസ് വിവാദത്തിലെ പരാതിക്കാരിയായ അനുപമയും സുഹൃത്ത് അജിത്തും നിയമപരമായി വിവാഹിതരായി. പട്ടം റജിസ്റ്റർ ഓഫിസിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കൾ ചടങ്ങിൽ പങ്കെടുത്തു. അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയെന്നായിരുന്നു കേസ്. കേരള സർക്കാരിനെ പോലും സമ്മർദത്തിലാക്കിയ കേസിൽ കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നൽകാൻ കേടതി വിധിച്ചു.
മാതാപിതാക്കൾ ശിശുക്ഷേമ സമിതിയിൽ ഏൽപിച്ച തന്റെ കുഞ്ഞിനെ അവർ ദത്തു നൽകിയെന്ന അനുപമയുടെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. കുഞ്ഞ് ജനിക്കുമ്പോൾ അജിത്, ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നില്ല. വിവാഹിതനായ ആളുമായുള്ള ബന്ധം അനുപമയുടെ കുടുംബം അംഗീകരിച്ചില്ല. കുട്ടിയെ തന്നിൽനിന്നും വേർപെടുത്തി ശിശുക്ഷേമ സമിതിക്കു ദത്തു നൽകിയെന്നായിരുന്നു അനുപമയുടെ പരാതി.
‘‘ഗർഭിണിയായിരുന്നപ്പോൾ പല തരത്തിലും കുഞ്ഞിനെ ഇല്ലായ്മ ചെയ്യാൻ അവർ നോക്കിയതാണ്. പക്ഷേ, അതെല്ലാം പരാജയപ്പെട്ടു. എന്റെ ഗർഭപാത്രത്തിന്റെ സംരക്ഷണത്തിനു പുറത്ത് എത്തിയതിൽ പിന്നെ അവനെ എനിക്കു കിട്ടിയത് ഒരു വർഷവും ഒരു മാസവും കഴിഞ്ഞ്. ഞാൻ കുഞ്ഞായിരുന്നപ്പോഴുള്ള ഫോട്ടോയുണ്ട്. അ തിന്റെ തനിപകർപ്പാണു മോൻ. എയ്ഡൻ അനു അജിത് എന്നാണ് മോന് പേരിട്ടിരിക്കുന്നത്. എന്റെ ജീവിതത്തിലെ പ്രകാശമാണവൻ.’’ അനുപമ വനിതയോടു പറഞ്ഞു.
അനുപമയുമായുള്ള വിശദമായ അഭിമുഖം വനിത പുതുവർഷപ്പതിപ്പിൽ