Tuesday 05 July 2022 04:45 PM IST : By സ്വന്തം ലേഖകൻ

‘എല്ലാ ബാധ്യതകളും തീർത്തപ്പോൾ വേണ്ടപ്പെട്ടവർക്ക് ഞാനൊരു ബാധ്യതയായി’: അറംപറ്റിയതു പോലെ ആ വാക്കുകൾ: കുറിപ്പ്

ashraf-july-5

തന്റെ സഹായം തേടി ഓടി അടുത്തുവന്ന മനുഷ്യൻ മരണത്തെ പുൽകിയ വാർത്ത ഹൃദയ വേദനയോടെ വയ്ക്കുകയാണ് സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി. 35 വർഷമായി പ്രവാസം നയിക്കുന്ന മനുഷ്യൻ ബാധ്യതകളും സ്വപ്നങ്ങളും ബാക്കിയാക്കി ഈ ലോകത്തു നിന്നും വിടപറഞ്ഞു പോയതിലെ വേദനയാണ് അഷ്റഫ് പങ്കുവയ്ക്കുന്നത്. അറംപറ്റിയതു പോലുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോഴും തന്റെ മനസിൽ മുഴങ്ങി കേൾക്കുകയാണെന്നും അഷ്റഫ് കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ചില ആൾക്കാരോട് എന്തൊക്കെയുണ്ട് വിശേഷങ്ങൾ എന്ന് ചോദിച്ചാൽ, എന്ത് പറയാനാണ്, ജീവിതം മടുത്തു. ഇനി ദെെവത്തിന്റെ വിളിയും കാത്ത് കഴിയുകയാണ്.മറ്റ് ചിലർ പറയും ഈ നശിച്ച ജീവിതം എങ്ങനെയെങ്കിലും അവസാനിച്ചാൽ മതിയായിരുന്നു. മൊത്തം നിരാശയുളള ജീവിതമാണ് നമ്മുക്ക് കേൾക്കുവാൻ കഴിയുക. ചില വിദ്വാൻമാർ പറയുന്നത് കേട്ടാൽ ചിരി വരും,എന്നാ പറയുവാനാ, ദെെവത്തിനും പോലും എന്നെ വേണ്ടാന്നാണ് തോന്നുന്നത്. ഇത്തരത്തിൽ സംസാരിക്കുന്ന ആൾക്കാരെ നമ്മുടെ നിത്യ ജീവിതത്തിൽ പലപ്പോഴായി കടന്ന് വന്നിട്ടുണ്ടാകും. ഞാൻ എന്തിനാണ് ഇങ്ങനെയൊക്കെ എഴുതുവാൻ കാരണം എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്.ഞാൻ കാരൃത്തിലേക്ക് വരാം.

കഴിഞ്ഞ ദിവസം ഞാൻ ബസാറിലേക്ക് സാധനങ്ങൾ വാങ്ങുവാൻ പോയപ്പോൾ ഒരു കക്ഷി ഓടി എന്റെയടുത്തേക്ക് വന്നു, പ്രായം 55 കഴിഞ്ഞിട്ടുണ്ടാകും.അയാളുടെ ആവശ്യം എന്റെ ഫോൺ നമ്പറാണ്. ഞാൻ ഫോൺ നമ്പർ കൊടുക്കുമ്പോൾ തന്നെ എപ്പോഴാണ് ഇക്കാന്റെ ഫോൺ നമ്പർ ആവശ്യം, വരിക എന്ന് പറയുവാൻ കഴിയില്ലല്ലോ,നിരാശയും,വേദനകളും,നിറഞ്ഞ മുഖഭാവമായിരുന്നു അദ്ദേഹത്തിന്.എന്തൊക്കെയുണ്ട് വിശേഷങ്ങൾ എന്ന് ഞാൻ ചോദിച്ചപ്പോൾ 35 വർഷമായി പ്രവാസം തുടങ്ങിയിട്ട്, എല്ലാ ബാധ്യതകളും തീർത്തപ്പോൾ നമ്മുക്ക് വേണ്ടപ്പെട്ടവർക്ക് ഞാനൊരു ബാധ്യതയായി. ഇവിടെ കിടന്ന് ചാകണമെന്നാണ് ആഗ്രഹം, മുകളിലുളളവൻ കനിയുന്നില്ല, എന്ന് പറഞ്ഞ് അയാൾ നടന്ന് നീങ്ങി. അയാളുടെ വാക്കുകൾ അറം പറ്റിയത് പോലെ ഇന്ന് എനിക്ക് വന്ന മരണ വാർത്തയിൽ ആദ്യത്തെത് അയാളുടെതായിരുന്നു.

ചില സമയത്ത് നമ്മുടെ നാവിൽ നിന്ന് വരുന്നത് അറം പറ്റുന്നതായിരിക്കും. ഒരിക്കൽ നമ്മൾ ഈ മനോഹര തീരത്ത് ജനിക്കുമ്പോൾ തന്നെ നമ്മുടെ അവസാനവും കുറിച്ചിട്ടുണ്ടാകും. സമയം ആകുമ്പോൾ ഒരു നിമിഷവും പോലും പിൻന്താതെ ആ പ്രക്രിയ ദെെവം നടത്തിക്കോളും. മരണത്തെ കുറിച്ച് ആഗ്രഹിക്കുന്നതും, ജീവൻ സ്വയം അവസാനിപ്പിക്കുന്നതും ഒരു പോലെയാണ്. ജീവിതം ഒന്നേയുളളു. അത് ദുഃഖമായാലും, സന്തോഷമായാലും അത് ആസ്വദിച്ച് ജീവിക്കുക.കാരണം നമ്മൾ ഇവിടെത്തെ സ്ഥിരതാമസക്കാരല്ല.

അഷ്റഫ് താമരശ്ശേരി