‘പ്രായം 50 കഴിഞ്ഞല്ലോ. ഇപ്പോഴും യൂത്ത് എന്ന് വിളിക്കുന്നത് എങ്ങനെയാണ് ’. മുൻ ഗവർണർ അന്തരിച്ച കെ.ശങ്കരനാരായണന്റെ പേരക്കുട്ടി പാർവതി ഈ കുസൃതിച്ചോദ്യം മനസ്സിലിട്ടാണു ഭാരത് ജോഡോ യാത്രയിൽ രാഹുൽഗാന്ധിയെ കാണാൻ കുളപ്പുള്ളിക്കു വണ്ടി കയറിയത്. ചോദ്യം കേട്ടപ്പോൾ പാർവതിയുടെ അമ്മ അനുപമ ഞെട്ടിയെങ്കിലും രാഹുൽ നന്നായി ചിരിച്ചു.
‘ഞാനെന്നെ സ്വയം യുവാവെന്നു വിളിക്കാറില്ലല്ലോ. എന്റെ ജോലി ഇങ്ങനെയാണ്. നാട്ടുകാർ എന്നെ പലതും വിളിക്കും. അവരുടെ സ്നേഹവും പരിഗണനയുമാണത്. അതങ്ങനെ പോകട്ടെ’. ഇത്രയും പറഞ്ഞപ്പോൾ പാർവതിയും ഹാപ്പി. ചോദ്യത്തിനു സമ്മാനമായി മിഠായിയും രാഹുലിന്റെ വകയായി കിട്ടി. നടന്നുകൊണ്ടിരിക്കെ 15 മിനിറ്റോളം രാഹുലും അനുപമയും പാർവതിയും സംസാരിച്ചു.