Saturday 25 January 2020 11:02 AM IST : By സ്വന്തം ലേഖകൻ

ഉണ്ണാനും ഉടുക്കാനും കൊടുത്താൽ എല്ലാം ആയി എന്ന് കരുതുന്നവർ കുഞ്ഞുങ്ങളെ ജനിപ്പിക്കരുത്; ഡോക്ടറുടെ കുറിപ്പ്

dr-cj

ഉണ്ണാനും ഉടുക്കാനും ആവോളം കൊടുത്താൽ ഒരു നല്ല അച്ഛനും അമ്മയും ആയി മാറി എന്നാണോ? ഡിജിറ്റൽ കാലത്ത് തിരക്കുകളുടെ തേരിലേറി പോകുമ്പോൾ ജന്മം നൽകിയ കുഞ്ഞുങ്ങളുടെ ഭാവി എന്തായി എന്ന് ചിന്തിക്കാറുണ്ടോ? മാതാപിതാക്കളായി വേഷം കെട്ടുന്ന അത്തരക്കാർക്കെതിരെ തുറന്നെഴുതുകയാണ് ഡോക്ടർ സിജെ ജോണ്‍. ഉടുക്കാൻ വസ്ത്രവും, തിന്നാൻ ഭക്ഷണവും, പഠിക്കാൻ ഒരു പള്ളി കൂടവും കൊടുത്താൽ എല്ലാമായിയെന്ന് കരുതുന്നവർ ദയവായി പിള്ളേരെ ജനിപ്പിക്കരുതെന്ന് ഡോക്ടർ തുറന്നെഴുതുന്നു. കുട്ടികളെ കേൾക്കാനും അവരുമായി കളിക്കാനും, അവർക്ക് കഥ ചൊല്ലി കൊടുക്കാനുമൊക്കെ നേരമില്ലാത്തവർ പേരന്റ് ആകേണ്ടെന്നാണ് ഡോക്ടർ ജോൺ കുറിപ്പിൽ അടിവരയിടുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ഒരു കുഞ്ഞിനെ ജനിപ്പിച്ചു മാതാപിതാക്കളുടെ വേഷം കെട്ടാന്‍ ചില യോഗ്യതകളൊക്കെ വേണം. സ്നേഹം അനുഭവിപ്പിച്ചും, ഉള്ളില്‍ ഒരു അച്ചടക്കം ഉണ്ടാക്കിയും, ഈ ലോകത്ത് പൊരുതി ജീവിക്കാനുള്ള പ്രാപ്തി നല്‍കിയും വളര്‍ത്താനുള്ള ധൈര്യമില്ലെങ്കിൽ നോ കിഡ് നയമാണ് നല്ലത്. എല്ലാവര്‍ക്കും പിള്ളേരുണ്ടാകുന്നു; അത് കൊണ്ട്‌ നമുക്കും വേണമെന്ന കടും പിടുത്തം വേണ്ട. കുട്ടിയായില്ലേയെന്നു കണ്ണുരുട്ടുന്ന സമൂഹത്തോട് നോ കിഡ് നയം ധൈര്യമായി പറയുകയും വേണം. ഡിജിറ്റല്‍ കാലത്ത് പാരന്റിംഗ് ഒരു വലിയ വെല്ലുവിളി തന്നെയാണ്. ഉടുക്കാൻ വസ്ത്രവും, തിന്നാൻ ഭക്ഷണവും, പഠിക്കാൻ ഒരു പള്ളി കൂടവും കൊടുത്താൽ എല്ലാമായിയെന്ന് കരുതുന്നവർ ദയവായി പിള്ളേരെ ജനിപ്പിക്കരുത്. കുട്ടികളെ കേൾക്കാനും അവരുമായി കളിക്കാനും, അവർക്ക് കഥ ചൊല്ലി കൊടുക്കാനുമൊക്കെ നേരമില്ലാത്തവർ പേരന്റ് ആകേണ്ട. സമൂഹത്തിന് തല വേദനയാകുന്ന ജന്മങ്ങളെ നിർമ്മിക്കേണ്ട. സഹിക്കാൻ പറ്റാത്ത ചില മാതാ പിതാക്കളെ കണ്ടിട്ടുണ്ട്. തിരുത്തല്‍ പറഞ്ഞാൽ കേൾക്കുകയുമില്ല.ഇമ്മാതിരി പാർട്ടികൾ അധ്യാപകരായാലും ദുരന്തങ്ങള്‍ സൃഷ്ടിക്കും. അത് കൊണ്ട് എഴുതിയതാണ്. സോറി.
(സി ജെ ജോണ്‍)