ശക്തമായ നിലപാടുകളുടെ പേരിലും വ്യാജ പ്രചാരണങ്ങളെ അതിജീവിച്ചതിന്റെ പേരിലും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട് തൃശൂരിലെ ഗിരിജാ തീയറ്റർ. അതിനേക്കാളേറെ തീയറ്റർ ഉടമകൾക്കിടയിലെ ശക്തമായ ശക്തമായ സ്ത്രീ സാന്നിദ്ധ്യം കൂടിയാണ് ഡോ. ഗിരിജയുടെ നേതൃത്വത്തിലുള്ള ഗിരിജ തീയറ്റർ. ഇപ്പോഴിതാ ഓണ്‍ലൈന്‍ സിനിമാ ബുക്കിങ്ങ് സൈറ്റുകളുടെ കൊള്ളയ്‌ക്കെതിരെ നിലപാട് എടുത്തതിന്റെ പേരില്‍ വാർത്തകളിൽ നിറയുകയാണ് ഗിരിജ തീയറ്റർ. ടിക്കറ്റ് നിരക്കിനു പുറമേ തുക ഈടാക്കുന്ന ബുക്കിങ് സൈറ്റുകളെ നേരിടാൻ വാട്സ് ആപ്പ് ബുക്കിങ് സംവിധാനം ആരംഭിക്കുകയായിരുന്നു ഗിരിജാ തിയേറ്റര്‍. എന്നാല്‍ ഇതിന്റെ പേരിൽ ഉടമകൂടിയായ ഗിരിജ ഇപ്പോൾ വിലക്ക് നേരിടുകയാണ്. ടിക്കറ്റ് ബുക്കിങ് സൈറ്റുകകളാണ് ഗിരിജയെ വിലക്കിയത്.
ഒരു രൂപ പോലും കമ്മീഷന്‍ സാധാരണക്കാരില്‍ നിന്ന് വാങ്ങാതെ ആണ് ബുക്കിങ് നടത്തുന്നതെന്നും ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റുകളുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും ഗിരിജ പറയുന്നു.
ടിക്കറ്റ് ചാര്‍ജിന് പുറമേയുള്ള ബുക്കിങ് ചാര്‍ജ് എങ്ങനെ ഒഴിവാക്കുമെന്ന് ഒട്ടേറെയാളുകള്‍ ആരാഞ്ഞിരുന്നു. അങ്ങനെയാണ് വാട്ട്‌സ് ആപ്പ് വഴി ബുക്കിങ് ആരംഭിച്ചത്. തിയേറ്ററുകളിലേക്ക് വരുന്ന എല്ലാവരും വലിയ പണക്കാരൊന്നുമല്ല, സാധാരണക്കാരാണ്. നാല് ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ഒരു ടിക്കറ്റിനുള്ള പണം കൂടുതലായി നല്‍കേണ്ടി വരുന്നുവെന്നും ഗിരിജ ചൂണ്ടിക്കാട്ടുന്നു.
‘കുറുപ്പ്’ സിനിമ പ്രദർശിപ്പിക്കുന്ന lതന്റെ തിയറ്ററിന്റെ പേരിൽ വ്യാജപ്രചാരണങ്ങൾ നടത്തുന്നതിൽ പ്രതികരിച്ച് ഗിരിജ രംഗത്തെത്തിയിരുന്നു.
‘കുറുപ്പ്’ സിനിമ ശരാശരിയാണെന്നും, വിതരണക്കമ്പനിയുടെ നിസ്സഹകരണം മൂലം ‘കുറുപ്പ്’ നിർത്തുകയാണെന്നും പറഞ്ഞുകൊണ്ടുള്ള ചില സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഗിരിജ തിയറ്റർ എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നുമായിരുന്നു പോസ്റ്റുകൾ പുറത്തുവന്നത്. അതേസമയം തങ്ങളോട് അസൂയപ്പെടുന്നവരും വിരോധമുള്ളവരുമാണ് ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് ഡോക്ടർ ഗിരിജ പറഞ്ഞു. ദുൽഖർ സൽമാന്റെ ആരാധകരും പ്രേക്ഷകരും ഈ നുണകൾ വിശ്വസിക്കരുതെന്നും ഡോക്ടർ ഗിരിജ അന്ന് അഭ്യർഥിച്ചു.