Friday 13 January 2023 05:07 PM IST : By സ്വന്തം ലേഖകൻ

‘ഭാര്യ വിദേശത്താണ്, യാതൊരു വിവരവുമില്ല’: ഒടുവിൽ പറമ്പിൽ കണ്ടത് അസ്ഥിക്കഷണങ്ങൾ: ചുരുളഴിഞ്ഞ് ക്രൂര കൊലപാതകം

kochi-murder

ഭാര്യയെ കാണാനില്ലെന്നു, പരാതി. ഒടുവിൽ അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് അരുംകൊല. കൊച്ചിയിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക വാർത്ത പുറത്തു വരുന്നത്. വാചാക്കൽ സജീവന്റെ ഭാര്യ രമ്യയെയാണ് (32) ഭർത്താവു തന്നെ കൊന്നു വീടിനു സമീപം കുഴിച്ചു മൂടിയത്. വീടിന്റെ കാർപോർച്ചിനോടു ചേർന്നുള്ള സ്ഥലത്തു മണ്ണു കുഴിച്ചു നടത്തിയ പരിശോധനയിൽ അസ്ഥിക്കഷണങ്ങൾ കണ്ടെത്തി.

ഒന്നര വർഷം മുൻപു ഭാര്യയെ കാണാനില്ലെന്നു ഭർത്താവ് സജീവൻ പരാതി നൽകിയിരുന്നു. ഒടുവിൽ പരാതി നൽകിയ ഭർത്താവു തന്നെ ഭാര്യയെ താൻ കൊന്നു കുഴിച്ചു മൂടിയതാണെന്നു കുറ്റസമ്മതം നടത്തുകയായിരുന്നു.

എറണാകുളം എടവനക്കാടാണ് സിനിമാക്കഥക തോൽക്കുന്ന ക്രൂര കൊലപാതകം നടന്നത്. സജീവൻ തന്നെ നൽകിയ മൊഴിയുടെ ചുവടു പിടിച്ചു നടത്തിയ അന്വേഷണം കൊലപാതകത്തിന്റെ ചുരുളഴിച്ചു. ഭാര്യ തനിക്കൊപ്പമില്ലെന്നും വിദേശത്തേയ്ക്കു പോയെന്നും പിന്നീട് വിവരമൊന്നുമില്ലെന്നും സജീവൻ പരാതി നൽകിയിരുന്നു.

എന്നാൽ, ‌മൊഴികളിലെ വൈരുധ്യം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇയാളെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയായിരുന്നു. ആദ്യം പരാതി നൽകിയിട്ട് തുടർന്നങ്ങോട്ട് കേസന്വേഷണത്തിൽ കാര്യമായ താൽപര്യം കാണിക്കാതിരുന്നതു പൊലീസ് ശ്രദ്ധിച്ചു. തുടർന്നു കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് താൻ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നു സമ്മതിച്ചത്.

ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഞാറയ്ക്കൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് അസ്ഥിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കൊലപാതകം എന്നു നടന്നു എന്നതു സംബന്ധിച്ചു പൊലീസിനു വ്യക്തത ലഭിച്ചിട്ടില്ല. അതേസമയം, കൊലപാതകം സംബന്ധിച്ചു നാട്ടുകാർക്കു പോലും കാര്യമായ സംശയം ഉണ്ടായിരുന്നില്ല എന്നാണ് അയൽവാസികൾ പറയുന്നത്. ഭാര്യയെ കാണാനില്ലാത്തതു പോലെ തന്നെയായിരുന്നു ഇയാളുടെ പെരുമാറ്റമെന്നും പറയുന്നു.