കോടിയേരി ബാലകൃഷ്ണനെന്ന രക്തനക്ഷത്രം ഓർമകളിലേക്ക് മറയുകയാണ്. കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്ന പ്രിയനേതാവിന് നാട് അന്ത്യാഞ്ജലി അർപ്പിക്കുമ്പോൾ വികാരനിർഭരമായ ചില നിമിഷങ്ങൾ കൂടി കണ്ണുനനയിക്കുന്നു. കോടിയേരിയുടെ ഭൗതിക ദേഹത്തിനരികെ വിതുമ്പലോടെ എത്തിയ കൊച്ചുമകളാണ് ഏവരുടേയും കണ്ണുനയിച്ചത്.
അച്ചാച്ചാ പോവാണോ... എന്ന് ചിണുങ്ങിക്കരഞ്ഞ് കൊച്ചുമകൾ ചോദിക്കുമ്പോൾ കണ്ടുനിന്നവരുടേയും നെഞ്ചുപിടഞ്ഞു. കൊച്ചുമകളുടെ വിളികേട്ട് ഭാര്യ വിനോദിനിയും തേങ്ങിക്കരഞ്ഞു. മക്കളായ ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി എന്നിവരും അടുത്തുണ്ടായിരുന്നു.
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോഴും ഭാര്യ വിനോദിനി പൊട്ടിക്കരഞ്ഞ് വികാരാധീനയായി. കോടിയേരിയുടെ മുഖത്തേക്കു നോക്കി വാവിട്ടു കരഞ്ഞ വിനോദിനിയെ മകൻ ബിനീഷ് കോടിയേരിയും മുൻ മന്ത്രിമാരായ പി.കെ.ശ്രീമതിയും കെ.കെ.ശൈലജയും ചേർന്നാണ് ആശ്വസിപ്പിച്ചത്.
അമ്മയെ മകൻ ബിനീഷ് കോടിയേരി ചേർത്തുപിടിച്ചു. കരഞ്ഞുകരഞ്ഞ് തളർന്നുവീണ വിനോദിനിയെ ബിനീഷും മറ്റുള്ളവരും ചേർന്ന് താങ്ങിപ്പിടിച്ചാണു കൊണ്ടുപോയത്. വിനോദിനിയുടെ കരച്ചിൽ കണ്ടുനിന്നവരുടെയെല്ലാം ഉള്ളുലച്ചു. കണ്ണൂർ പയ്യാമ്പലത്ത് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം.