Wednesday 06 July 2022 03:08 PM IST : By സ്വന്തം ലേഖകൻ

വിവാഹം കഴിക്കുന്നതിനെ ചൊല്ലി തർക്കം... ഓടുന്ന കാറിൽ നിന്ന് കാമുകിയെ തള്ളിയിട്ട് യുവാവ്: സംഭവം ഇങ്ങനെ

arshad-kunnamkulam

കുന്നംകുളത്ത് ഓടുന്ന കാറിൽനിന്ന് കാമുകിയെ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച് യുവാവ്. മുനമ്പം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയെ കാവീട് സ്വദേശിയായ അർഷാദാണ് തള്ളിയിട്ടത്. പരുക്കേറ്റ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവാഹത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് അർഷാദ് യുവതിയെ തള്ളിയിട്ടതെന്ന് പൊലീസ് പറയുന്നു. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. രണ്ടു കുട്ടികളുടെ അമ്മയാണ് യുവതി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:  

കുന്നംകുളത്തു വച്ചാണ് സംഭവം നടക്കുന്നത്. പ്രതിയായ അർഷദും യുവതിയും 20 ദിവസമായി ഒന്നിച്ചായിരുന്നു താമസം. യുവതിക്ക് ഭർത്താവും രണ്ടു മക്കളുമുണ്ട്. ഇവരെ ഉപേക്ഷിച്ചാണ് അർഷാദിനൊപ്പം പോയത്. എന്നാൽ യുവതിയെ വിവാഹം കഴിക്കുന്നതിൽ നിന്നും അർഷാദ് പിൻമാറി. ഇതിനെ തുടർന്നുണ്ടായ വാക്കു തർക്കമാണ് പ്രശ്നത്തിൽ കലാശിച്ചത്. രാവിലെ ഏഴരയോടെയാണ് സംഭവം. ഇരുവരും കാറിൽ നിന്ന് ഇറങ്ങിയ ശേഷം യുവതി അർഷാദിനോട് സംസാരിക്കുകയായിരുന്നു. കാറിൽ നിന്നിറങ്ങിയ ശേഷം വീണ്ടും യുവതി കാറിൽ കയറാൻ ശ്രമിക്കുമ്പോൾ വണ്ടി എടുത്തു. കാറിന്റെ ഡോറിൽ പിടിച്ച് തൂങ്ങി നിൽക്കുകയായിരുന്നു യുവതി.

കാർ ഇങ്ങനെ നൂറ് മീറ്ററോളം മുന്നോട്ടു പോയി. യുവതിയെ ബോധപൂർവം തള്ളിയിടാൻ വേണ്ടി കാർ വേഗം കൂട്ടിയും കുറച്ചും അഭ്യാസം കാണിച്ചു. വീഴ്ചയിൽ യുവതിയുടെ തലയ്ക്ക് പരുക്കേറ്റു. യുവതിെയ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് വിവരം ആരാഞ്ഞപ്പോഴാണ് അർഷാദുമായുള്ള ബന്ധത്തെക്കുറിച്ച് യുവതി വെളിപ്പെടുത്തുന്നത്. അർഷാദ് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിക്ക് അടിമയാണെന്നാണ് വിവരം. കുന്നംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അർഷാദ് പിടിയിലായത്. വശധ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഗുരുവായൂർ കാവീട് സ്വദേശിയാണ് അർഷാദ്.