കോവിഡ് വിതയ്ക്കുന്ന മരണഭയം വീണ്ടും നിറയുകയാണ്. കൺമുന്നിൽ ആരോഗ്യത്തോടെ കണ്ടവരെപോലും കോവിഡിന്റെ രൂപത്തിലെത്തിയ മരണം കീഴടക്കുന്നു. കോവിഡ് പോരാട്ടത്തിലെ മുൻനിര പോരാളിയും ഡോക്ടറുനായ ഡോ. മനീഷ ജാദവിന്റെ മരണവും അത്തരത്തിലൊരു വേദനയാണ്. അവസാന പ്രഭാത ആശംസയും നേർന്ന് കോവിഡ് മുൻനിര പോരാളിയായ ഡോക്ടർ മരണത്തിലേക്ക് നടന്നടുത്തു എന്ന വാർത്ത ഇനിയും ആർക്കും വിശ്വസിക്കാനായിട്ടില്ല. മരണത്തെ മുഖാമുഖം കാണുന്നുവെന്ന അവസാന ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് മുംബൈയിലെ 51കാരിയായ ഡോ. മനീഷ ജാദവ് മരണത്തിന് കീഴടങ്ങിയത്.
'ഇതൊരുപക്ഷേ എന്റെ അവസാന പ്രഭാത ആശംസയായിരിക്കാം. ഇവിടെ ഇനി നമ്മൾ കണ്ടുമുട്ടിയെന്ന് വരില്ല. എല്ലാവരും സുഖമായിരിക്കുക. എന്റെ ശരീരം മരിച്ചുപോയിരിക്കുന്നു. ആത്മാവ് വിട്ടകന്നു പോയിട്ടില്ല, അത് അനശ്വരമാണല്ലോ' -ഞായറാഴ്ച മനീഷ ഫെയ്സ്ബുക്കിൽ കുറിച്ചു.
സെവ്രി ടി.ബി ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫിസറായിരുന്നു മനീഷ. .കോവിഡ് ബാധിതയായതിനെ തുടർന്ന് ചികിത്സയിലായിരുന്ന മനീഷക്ക് തന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കയോടെ പലപ്പോഴും പങ്കുവച്ചിരുന്നു. സഹപ്രവർത്തകരോടും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ അവർ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
സർക്കാർ മേഖലയിലെ ആരോഗ്യപ്രവർത്തകരിൽ കോവിഡ് രണ്ടാം തരംഗത്തിന് ശേഷം മരണപ്പെടുന്ന ആദ്യയാളാണ് മനീഷ. . മഹാരാഷ്ട്രയിൽ ഏകദേശം 18,000 ഡോക്ടർമാർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 168 പേർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.