Saturday 02 July 2022 10:26 AM IST : By സ്വന്തം ലേഖകൻ

തട്ടുകടയ്ക്ക് അരലക്ഷം പിഴ, മറ്റ് സാമ്പത്തിക ബാധ്യതകളും തളർത്തി: കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ

kallambalam-suicide-74

ഒട്ടേറെ സാമ്പത്തിക ബാധ്യതയിൽ വലയുമ്പോഴാണ് മണിക്കുട്ടന്റെ തട്ടുകടയ്ക്ക് പഞ്ചായത്തിന്റെ ഫുഡ് ആൻഡ് സേഫ്റ്റി കഴിഞ്ഞ ദിവസം അരലക്ഷം രൂപ പിഴ ചുമത്തിയത്. പിന്നാലെയാണ് ആറ്റിങ്ങലിൽ കുടുംബത്തിലെ അഞ്ച് പേരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്. ചാത്തമ്പാറ കടയിൽ വീട്ടിൽ മണിക്കുട്ടൻ (46), ഭാര്യ സന്ധ്യ (36), മക്കളായ അജീഷ് (19) അമേയ(13), മാതൃസഹോദരി ദേവകി (85) എന്നിവരാണ് മരിച്ചത്.

നാലു പേരെ വീട്ടിനുള്ളിൽ തറയിൽ മരിച്ചനിലയിലും മണിക്കുട്ടനെ തൂങ്ങി മരിച്ചനിലയിലമാണ് കണ്ടെത്തിയത്. മണിക്കുട്ടൻ ഒഴികെയുള്ളവർ വിഷം ഉള്ളിൽ ചെന്നാണ് മരിച്ചത്. മണിക്കുട്ടൻ തട്ടുകട നടത്തിയിരുന്നു. കടയിലെ ജീവനക്കാരൻ ശനിയാഴ്ച രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

പുലർച്ചെയാണ് ഇവരുടെ വേദനിപ്പിക്കുന്ന മരണവാർത്ത സമീപവാസികൾ അറിയുന്നത്. വീട് തുറക്കാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തുമ്പോഴാണ് ദാരുണമായ കാഴ്ച കാണുന്നത്. കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിൽ കുടുംബാംഗങ്ങളും മണിക്കുട്ടൻ തൂങ്ങിമരിച്ച നിലയിലും ആയിരുന്നു. കല്ലമ്പലത്ത് തട്ടുകട നടത്തുകയായിരുന്നു മണിക്കുട്ടൻ. കടയിലെ വൃത്തിഹീനമായ സാഹചര്യം ചൂണ്ടിക്കാട്ടി നഗരസഭ കോർപ്പറേഷൻ ആരോഗ്യ വിഭാഗം കണ്ടെത്തിയിരുന്നു. പരിശോധനയിൽ മോശം ഭക്ഷണമാണെന്ന് ആരോഗ്യ വിഭാഗം കണ്ടെത്തി. കട വൃത്തിയാക്കിയ ശേഷം പ്രവർത്തിച്ചാൽ മതിയെന്നും നിർദ്ദേശം നൽകി. തുടർന്ന് രണ്ട് ദിവസമായി കട തുറന്നിരുന്നില്ല. കുടുംബത്തെ കാണാതിരുന്നതിനെ തുടർന്ന് അന്വേഷണം നടത്തിയിരുന്നു.

മരിച്ച മണിക്കുട്ടന് മറ്റ് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യത തന്നെയാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നും നിഗമനമുണ്ട്.