Saturday 02 July 2022 02:41 PM IST : By സ്വന്തം ലേഖകൻ

ആ പൈതലിന് ഇനി അമ്മയില്ല: പ്രസവത്തെ തുടർന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു

death-vineetha-cherupuzha

പ്രസവത്തെ തുടർന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു. ചെറുപുഴ പാണ്ടിക്കടവിലെ മനേഷിന്റെ ഭാര്യ താഴെപുരയിൽ വിനീതയാണ് (32) മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചത്. എട്ടര മാസം ഗർഭിണിയായ വിനീതയുടെ ജീവൻ രക്ഷിക്കാനായി കഴിഞ്ഞ മേയ് 14ന് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. പ്രസവത്തെ തുടർന്നു രക്തസമ്മർദം കൂടി തലച്ചോറിൽ രക്തം കട്ടപിടിച്ചു വിനീത അബോധാവസ്ഥയിലായി.

തുടർന്നു വിദഗ്ദ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. പിന്നീട് കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ചെറുപുഴ പഞ്ചായത്ത് ഭരണസമിതി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് 25 ലക്ഷത്തിലേറെ രൂപ സമാഹരിച്ചിരുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം വിദഗ്ദ ചികിത്സയ്ക്കായി വിനീതയെ മണിപ്പാൽ ആശുപത്രിയിലേക്കു മാറ്റി. എന്നാൽ, മകനെ ഒരുനോക്ക് കാണാൻ പോലുമാകാതെ വിനീത ഈ ലോകത്തു നിന്നു യാത്രയായി.

മൂത്ത മകൻ: രാഘവ് കൃഷ്ണൻ (ചെറുപുഴ ജെഎം യുപി സ്കൂൾ വിദ്യാർഥി). തളിപ്പറമ്പ് പ്ലാത്തോട്ടം സ്വദേശി ബാബു-അനിത ദമ്പതികളുടെ മകളാണ്. സഹോദരൻ: വീനിഷ്. ഇന്നു രാവിലെ 10 മുതൽ 11 വരെ ചെറുപുഴ പഞ്ചായത്ത് ഓഫിസ് പരിസരത്തു വിനീതയുടെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്നു 11.30നു കോലുവളളിയിലെ ചെറുപുഴ അയ്യപ്പക്ഷേത്രം ശ്മശാനത്തിൽ സംസ്കരിക്കും.