Wednesday 07 September 2022 11:15 AM IST : By സ്വന്തം ലേഖകൻ

അനീഷിന് സംശയരോഗം? നിഖിതയുടെ വയറ്റിൽ വിളക്കു കൊണ്ട് കുത്തി, കഴുത്തുഞെരിച്ചു: കണ്ടത് ദാരുണ ദൃശ്യങ്ങൾ...

nikitha-murder

നവവധു ദാരുണമായി കൊല്ലപ്പെട്ടത് നിലവിളക്കു കൊണ്ടു തലയ്ക്കടിയേറ്റും വിളക്കിന്റെ കൂർത്ത അഗ്രഭാഗം കൊണ്ട് ഉദരത്തിൽ കുത്തേറ്റുമെന്നു പൊലീസ്. കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിച്ചതിന്റെ പരുക്കുകളുമുണ്ടായിരുന്നു. ഇതേത്തുടർന്നു ഭർത്താവിനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ കിടങ്ങാംപറമ്പ് പുത്തൻപറമ്പിൽ ദാമുകമല നിവാസിൽ കുട്ടപ്പന്റെയും ഉഷയുടെയും മകൾ നിഖിതയാണു (ദേവു–26) കൊല്ലപ്പെട്ടത്. അയന്തി മൂന്നുമുക്ക് വിളയിൽ വീട്ടിൽ അനീഷുമായി (35) വിവാഹം കഴിഞ്ഞു രണ്ടു മാസം തികയും മുൻപാണു സംഭവം.

സംശയരോഗത്തെ തുടർന്ന് അനീഷ് കൊലപ്പെടുത്തിയതാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. വിവാഹ ശേഷം ഷാർജയിലേക്കു പോയ ദമ്പതികൾ 10 ദിവസത്തെ അവധിക്ക് അനീഷിന്റെ വീട്ടിൽ എത്തിയതായിരുന്നു. രാത്രി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. രണ്ടര മണിയോടെ മുറിക്കുള്ളിൽനിന്നു ബഹളവും അലർച്ചയും കേട്ട ഇയാളുടെ മാതാപിതാക്കളും സഹോദരനും കതകു പൊളിച്ച് അകത്തു കയറിയപ്പോഴാണു ദാരുണ ദൃശ്യം കണ്ടത്.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം നിഖിതയുടെ മൃതദേഹം ആലപ്പുഴയിലെ വീട്ടിലേക്കു കൊണ്ടുപോയി. കലവൂർ കെഎസ്ഡിപിയിൽ അക്കൗണ്ടന്റായി നിഖിത ജോലി ചെയ്യുമ്പോഴാണു ഷാർജയിൽ മെക്കാനിക്കായ അനീഷുമായുള്ള വിവാഹമുണ്ടായത്. നിഖിതയുടേതു രണ്ടാം വിവാഹമാണ്. ആദ്യ ബന്ധം ഒരാഴ്ച കഴിഞ്ഞപ്പോൾ നിയമപരമായി വേർപെടുത്തിയിരുന്നു. അതെല്ലാം അറിയിച്ച ശേഷമായിരുന്നു പുനർവിവാഹമെന്നു ബന്ധുക്കൾ പറഞ്ഞു. 

More