Monday 20 September 2021 11:24 AM IST : By സ്വന്തം ലേഖകൻ

ബോധം മറഞ്ഞ് 10 ദിവസം, പിന്നെ മരിച്ചെന്ന് വാര്‍ത്ത: 'പുനര്‍ജന്മത്തില്‍' റിനു രചിക്കുന്നു വിജയഗാഥ

rinu

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പാമ്പുകടിയേറ്റ് 10 ദിവസം അബോധാവസ്ഥയില്‍. പിന്നെ 'വിയോഗ' വാര്‍ത്ത. 4 മാസത്തിന് ശേഷം സ്‌കൂളിലേക്ക് തിരിച്ചെത്തല്‍. പ്രാര്‍ഥിച്ചും പൊട്ടിക്കരഞ്ഞും സ്‌നേഹവും വേദനയും പ്രകടിപ്പിച്ച കൂട്ടുകാര്‍ക്കിടയിലേക്കുള്ള ആ രണ്ടാം വരവ് റിനുവിന്റെ ജീവിതത്തില്‍ ഒരുക്കിയത് സിനിമയെ വെല്ലുന്ന സംഭവ പരമ്പരകളാണ്.

പുത്തങ്ങാടി സ്വദേശിനിയായ ഷഹബാന ഷഫീഖിന് (റിനു - 23) കടുങ്ങപുരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പാമ്പ് കടിയേല്‍ക്കുന്നത്. വീട്ടുകാര്‍ ഉടന്‍ പരിസരത്തുള്ള വൈദ്യന്റെ അടുത്തെത്തിച്ചു ചികിത്സ നല്‍കിയെങ്കിലും പിന്നീട് സ്ഥിതി ഗുരുതരമായി. തുടര്‍ന്ന് വീട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും അബോധാവസ്ഥയിലായിരുന്നു.

കുട്ടിയുടെ അവസ്ഥ അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആറാം ദിവസം പുറത്തുവന്നത് റിനു യാത്രയായി എന്ന വാര്‍ത്തയായിരുന്നു. എന്നാല്‍ ജീവന്റെ തുടിപ്പ് ബാക്കിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ കണ്ണീരോടെ നാട്ടുകാരും വീട്ടുകാരും കാത്തിരിപ്പായി. പത്താം ദിവസം റിനു പതുക്കെ കണ്ണുകള്‍ തുറന്നു. ആരോഗ്യം വീണ്ടെടുത്ത് റിനു പഠനം തുടര്‍ന്നു നല്ല മാര്‍ക്കോടെ പത്താം ക്ലാസ് വിജയിച്ചു. പിന്നീട് വിവാഹം കഴിഞ്ഞു. വൈകാതെ, വിദേശത്ത് ഷെഫ് ആയ പിതാവിന്റെ ചുവട് പിടിച്ച് റിനു കേക്കുകള്‍ നിര്‍മിച്ചു വില്‍പന തുടങ്ങി.

പഠനം മുടങ്ങിയവരും വിവിധ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെടുന്നവരുമായ വീട്ടമ്മമാരെ കണ്ടെത്തി സ്വയം തൊഴിലിലേക്കുള്ള വഴി തുറന്നു. വീട്ടമ്മമാര്‍ക്ക് കേക്ക് നിര്‍മാണം ഉള്‍പ്പെടെ പരിശീലനവും ക്ലാസും യാത്രകളും സംഘടിപ്പിച്ചു. ഇപ്പോള്‍ 1000 വീട്ടമ്മമാര്‍ അംഗങ്ങളായ കേരള ഫുഡ് പാന്‍ട്രിയുടെ ലീഡറാണു റിനു.

More