Thursday 12 December 2019 05:45 PM IST : By സ്വന്തം ലേഖകൻ

ഫ്ലൈറ്റ് മിസായി, യാത്രയ്ക്ക് കയ്യിൽ കാശുമില്ല! കയ്യിൽ നിന്ന് കാശടച്ച് ടിക്കറ്റെടുത്ത് നൽകി എസ്.ഐ: നന്മക്കുറിപ്പ്

si

മുടങ്ങിപ്പോയേക്കുമായിരുന്ന യാത്രയിൽ രക്ഷകനായെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ കഥ പറയുകയാണ് ഹക്കിം പഴഞ്ഞി എന്ന യുവാവ്. ഉച്ചയ്ക്ക് ഒരു മണിക്ക് എന്ന് തെറ്റിദ്ധരിച്ച് പുലർച്ചെ ഒരു മണിക്കുള്ള കുവൈറ്റ് ഫ്ലൈറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു ഹക്കിമിന്റെ സുഹൃത്ത് സുഹൈൽ. വിമാനം പോയിട്ട് മണിയ്ക്കൂറുകളായെന്ന് വിവരം കിട്ടി. വൈകിട്ടുള്ള അടുത്ത ഫ്ളൈറ്റിന് പോകാന്‍ കയ്യില്‍ പണമില്ലായിരുന്നു. എ.ടി.എം കാര്‍ഡോ, ലിക്വിഡ് മണിയോ അല്ലാത്ത ഇടപാടുകള്‍ സ്വീകരിക്കില്ലെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഓഫിസിലുള്ളവര്‍ പറഞ്ഞപ്പോഴാണ് ശെരിക്കും പെട്ടുവെന്ന് മനസിലായത്. ഈ സാഹചര്യത്തിലാണ് രക്ഷകന്റെ രൂപത്തില്‍ എയര്‍പോര്‍ട് പോലിസ് സബ് ഇന്‍സ്പെക്ര്‍ ശ്രീ. എ.ടി ഹാറൂണ്‍ അവിടെ എത്തി കാര്യങ്ങളറിഞ്ഞ് സ്വന്തം പണം കൗണ്ടറിലടച്ച് സഹായിച്ചത്.ഇനി ഒരിക്കൽ കൂടി കാണാന്‍ പോലും സാധ്യതയില്ലാത്ത മനുഷ്യൻ മനസറിഞ്ഞ് സഹായിച്ച നിമിഷത്തെ വികാരനിർഭരമായി ഹക്കിമാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. നന്മയുള്ള പൊലീസുകാരന് മനസു നിറഞ്ഞ നന്ദിയും ഹക്കിം അറിയിക്കുന്നുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;  

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ നിന്ന്
സുഹൃത്ത് Suhail Pazhanji യ്ക്ക് കുവൈറ്റില്‍ പോകാനുള്ള ഫ്ളൈറ്റ് മിസ്സായിരുന്നു. പുലര്‍ച്ചെ ഒരു മണിയ്ക്ക് പോകുന്ന ഫളൈറ്റിന് ഉച്ചയ്ക്ക് ഒരുമണി ആണെന്ന് കരുതി നേരം വൈകി വന്നു. വിമാനം പോയിട്ട് മണിയ്ക്കൂറുകളായെന്ന് വിവരം കിട്ടി. വൈകിട്ടുള്ള അടുത്ത ഫ്ളൈറ്റിന് പോകാന്‍ കയ്യില്‍ പണമില്ലായിരുന്നു. എ.ടി.എം കാര്‍ഡോ, ലിക്വിഡ് മണിയോ അല്ലാത്ത ഇടപാടുകള്‍ സ്വീകരിക്കില്ലെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഓഫിസിലുള്ളവര്‍ പറഞ്ഞപ്പോഴാണ് ശെരിക്കും പെട്ടുവെന്ന് മനസിലായത്.
ഞങ്ങളാരും എ.ടി.എം കാര്‍ഡ് എടുത്തില്ലാര്‍ന്നു. പലരോടും സഹായം ചോദിച്ച് കൈ മലര്‍ത്തി നില്‍ക്കുമ്പോഴാണ് രക്ഷകന്റെ രൂപത്തില്‍ എയര്‍പോര്‍ട് പോലിസ് സബ് ഇന്‍സ്പെക്ര്‍ ശ്രീ. എ.ടി ഹാറൂണ്‍ അവിടെ എത്തി കാര്യങ്ങളറിഞ്ഞ് സ്വന്തം പണം കൗണ്ടറിലടച്ച് സഹായിച്ചത്.
കേരള പോലിസില്‍ ഇതുപോലെ നല്ല ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ടെന്ന് മനസിലാക്കാന്‍ കഴിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി.

ടിക്കറ്റ് കയ്യില്‍ കിട്ടി സമാധാനനത്തോടെ ആ പണം അദ്ദേഹത്തിന് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനിടയ്ക്ക് ഇദ്ദേഹം പെരുമ്പാവൂര്‍ സ്വദേശിയാണും, ഐഎന്‍ടിയുസി എറണാകുളം ജില്ലാപ്രസിഡന്റും കെപിസിസി സെക്രട്ടറിയുമായിരുന്ന അന്തരിച്ച ടി.പി ഹസ്സന്റെ കുടുംബാംഗമാണെന്നുമുള്ള വിവരം അറിയാന്‍ കഴിഞ്ഞു.

'ഹാപ്പിയായില്ലേ എന്നാല്‍ പൊയ്ക്കോളൂ' എന്ന് അദ്ദേഹം പറഞ്ഞപ്പോ 'ഹാപ്പിയായില്ല ഞങ്ങള്‍ക്കൊരു പടം വേണം' എന്ന് പറഞ്ഞ് എടുത്തതാണിത്.

അന്നേരം കൂടെയുള്ള മറ്റ് പോലിസുകാര്‍ പറഞ്ഞത് ഇങ്ങനെ; ഇതിവിടെ സ്ഥിരം സംഭവാണ്, ഹാറൂണ്‍ സാറിന് പണം തിരികെ കിട്ടാത്ത സഹായങ്ങളുടെ കണക്ക് പറയാതിരിക്കുന്നതാ നല്ലത് എന്ന്.

ഞാനറിയാത്ത ഇനി കാണാന്‍ ഒരുപക്ഷേ സാധ്യതയില്ലാത്ത ആ എസ്.ഐ സാറിന് മനംനിറഞ്ഞ നന്ദി.