Friday 17 June 2022 11:28 AM IST : By സ്വന്തം ലേഖകൻ

മകളുടെ പിറന്നാള്‍ ആശംസയ്ക്കായി കാത്തിരുന്നു, എത്തിയത് അവളുടെ മരണവാർത്ത: ചങ്കുതകർന്ന് ഈ അച്ഛൻ

shyma-death-mangalore

നിനച്ചിരിക്കാത്ത നേരത്ത് ഒരച്ഛനെ തേടിയെത്തിയത് ദുരന്തവാർത്ത. മംഗലാപുരത്ത് നിന്ന് മകളുടെ പിറന്നാൾ ആശംസയ്ക്കായി ചെവിയോർത്തിരുന്ന അച്ഛനു മുന്നിലേക്കാണ് മകളുടെ മരണവാർത്തയെത്തിയത്. തന്റെ മകൾ ക്രൂര മർദ്ദനത്തിനൊടുവിൽ മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞുവെന്ന വാർത്ത കേട്ട് ചങ്കുതകർന്നിരിക്കുകയാണ് പെരുമ്പടപ്പ് സ്വദേശി ജോസഫ്.

.71കാരനായ ജോസഫിന്റെ മൂത്തമകൾ ഷൈമയാണ്(44) മംഗലാപുരത്ത് വച്ച് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വിഷം കഴിച്ച് അമ്മ മരിച്ചുവെന്നാണ് മക്കൾ പറഞ്ഞത്. പക്ഷേ സംശയം തോന്നിയ പൊലീസ് മൃതദേഹം കണ്ടിട്ട് തീരുമാനിക്കാമെന്ന് പറഞ്ഞത് പരിശോധിച്ചതോടെയാണ് ക്രൂരകൊലപാതകം ചുരുളഴിഞ്ഞത്. മുഖത്തും തലയിലും പരുക്കുകൾ കണ്ടതോടെ കേസ് റജിസ്റ്റർ ചെയ്തു. 

അകൽച്ചയിൽ കഴിഞ്ഞിരുന്ന ഷൈമയുടെ ഭർത്താവ് ജോസഫ് ഫ്രാൻസിസിനെ മക്കൾ പോയി കൂട്ടിക്കൊണ്ട് വന്നിരുന്നു. സംഭവദിവസം രാവിലെ മുതൽ മദ്യപിക്കുന്നതു ചോദിച്ചതിൽ പ്രകോപിതനായി ഇയാൾ ചപ്പാത്തി പരത്തുന്ന മരത്തടി കൊണ്ടു ഷൈമയുടെ തലയ്ക്കടിച്ചത്. ഷൈമയെ ആശുപത്രിയിൽ കൊണ്ടാക്കിയതിനു പിന്നാലെ മകനുമായി ചേർന്ന് പ്രതി വീടു വൃത്തിയാക്കുകയും ചോരപ്പാടുകൾ മായിച്ചു തെളിവു നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പിതാവിനെതിരെ ആദ്യം മൊഴി നൽകാതിരുന്ന മക്കൾ, പൊലീസ് ഇടപെട്ടതോടെയാണ് മൊഴി നല്‍കാൻ തയ്യാറായത്.