Thursday 06 August 2020 04:48 PM IST : By സ്വന്തം ലേഖകൻ

കണ്ണുതുറക്കുമ്പോള്‍ കഴുത്തില്‍ കത്തിയുമായി കള്ളന്‍! ഒറ്റയിടിക്ക് നിലംപരിശാക്കി സ്മൃതി; ധീരത

smrithi പ്രതീകാത്മക ചിത്രം

കഴുത്തില്‍ വെട്ടുകത്തിവച്ച് മാല പൊട്ടിക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ പ്ലസ്ടു വിദ്യാര്‍ഥിനി തറപറ്റിച്ചു. തളിക്കുളം പ!ഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.കെ. രജനിയുടെയും ഹേനന്റെയും മകള്‍ സ്മൃതി ആണ് ധീരതയുടെ ആള്‍രൂപമായത്. 

സ്റ്റുഡന്റ് പൊലീസ് കേഡറ്റായിരിക്കെ ലഭിച്ച പരിശീലനമാണ് സ്മൃതിക്കു കരുത്തായത്. ഇന്നലെ പുലര്‍ച്ചെ 2.30ന് ഇടശേരിയിലെ വീട്ടില്‍ നടന്ന സംഭവങ്ങളിങ്ങനെ: 

സ്മൃതിക്കു പഠനമുറി നിര്‍മിക്കാന്‍ വീടിന്റെ മുകള്‍ഭാഗം പൊളിച്ച നിലയിലായിരുന്നു. പുറത്ത് അയയില്‍ കിടന്ന മുണ്ടു തളപ്പാക്കിയ മോഷ്ടാവ് കവുങ്ങിലൂടെ കയറിയാണു മുകള്‍ഭാഗത്തെത്തിയതെന്നു സംശയിക്കുന്നു. മോഷ്ടാവ് വീട്ടിനുള്ളില്‍ നിന്നു കൈക്കലാക്കിയ വെട്ടുകത്തി, ഉറങ്ങിക്കിടന്നിരുന്ന സ്മൃതിയുടെ കഴുത്തില്‍വച്ചു. ആഭരണം കവരാന്‍ ശ്രമിക്കുന്നതിനിടെ സ്മൃതി ഉണര്‍ന്നു. ഇതോടെ കഥമാറി. സ്‌കൂളിലെ എസ്പിസിയില്‍ നിന്നു സ്വായത്തമാക്കിയ അഭ്യാസമുറ പുറത്തെടുത്ത സ്മൃതി, ഞൊടിയിടയില്‍ വെട്ടുകത്തി തട്ടിത്തെറിപ്പിച്ചു കള്ളനെ തള്ളി താഴെയിട്ടു. ബഹളം കേട്ടു രജനിയും ഹേനനും മുകളിലെത്തിയതോടെ മോഷ്ടാവ് ഒരുവിധം രക്ഷപ്പെട്ടു. എസ്പിസി പഠനകാലത്തു മോഷ്ടാവിനെ നേരിടാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്മൃതിക്കു പരിശീലനം നല്‍കിയിരുന്നു.പഠനമുറി നിര്‍മിക്കാന്‍ സ്മൃതിക്കു സഹായമായി ലഭിച്ച പണം അലമാരയില്‍ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടില്ല. മേഖലയിലെ മറ്റുചില വീടുകളിലും ഇന്നലെ പുലര്‍ച്ചെ മോഷണ ശ്രമം നടന്നു. വലിയകത്ത് മുഹമ്മദലിയുടെ വീട്ടിലെ ചുമരും ഗ്രില്ലും തകര്‍ത്ത നിലയിലാണ്. ഇടശേരി വെള്ളാനി വീട്ടില്‍ ജെല്‍സയുടെ വീട്ടില്‍ നിന്നു ജനല്‍വഴി മൊബൈല്‍ ഫോണ്‍ കവര്‍ന്നു. വെള്ളാനി വിശ്വംഭരന്റെ വീട്ടിലും മോഷണ ശ്രമമുണ്ടായി.

More