മറ്റാരോ തെളിക്കുന്ന വഴികളിലൂടെ സഞ്ചരിച്ചു മടുത്തിട്ടാകണം നമ്മുടെ പെണ്ണുങ്ങൾ ഇപ്പോൾ ‘യാത്രകൾ ഒറ്റയ്ക്കു മതി’ യെന്ന് തീരുമാനിക്കുന്നത്. മനസ്സ് പതറി നിൽക്കുമ്പോൾ, വീട്ടിലെയും ജോലി സ്ഥലത്തെയും വേഷങ്ങൾ തീർത്തും മടുക്കുമ്പോൾ, പേരറിയാ സങ്കടം വന്നു പൊതിയുമ്പോൾ, സങ്കടദിനങ്ങൾ കരഞ്ഞു തീർക്കുന്നത് പഴങ്കഥ.
ചേഞ്ച് വേണമെന്നു തോന്നിയാൽ സഞ്ചിയും തൂക്കി ഇറങ്ങുകയായി. ‘കൂടെ വാ’ എന്നു പറഞ്ഞ് കൈ പിടിക്കുന്നത് മറ്റാരെയുമല്ല തന്നെത്തന്നെയാണ്.ഇത്തിരി ദിവസം തനിച്ചു നടന്ന് ഒത്തിരി ദിവസത്തേക്കുള്ള ഊർജം സമ്പാദിക്കുന്ന അവരുടെ അദ്ഭുത സഞ്ചാരവഴികളും.
കഥയിൽ കണ്ട പോലെ– സിന്ധു വാഗബോണ്ട് (നഴ്സ്)
എന്റെയുള്ളിലെ കുട്ടിയെ സ്നേഹിക്കാനാണ് ചെയ്യുന്ന യാത്രകളെല്ലാം. കെട്ടുകഥകൾ കേൾക്കുമ്പോൾ അതിന്റെ ലോജിക്കിനെ കുറിച്ചു ചിന്തിക്കാതെ അദ്ഭുതം നിറഞ്ഞ ഹൃദയത്തോടെ അവയെ വാരിപ്പുണരും. അത്തരത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഇംഗ്ലണ്ടിലെ ‘ഐൽ ഓഫ് സ്കൈ’ എന്ന സ്ഥലത്തേക്കു നടത്തിയ യാത്രയാണ്.
കുട്ടിക്കാലത്ത് കേട്ട കഥകളിലെ ദേവതമാരുടെ നാടിനെ കുറിച്ച് ഇംഗ്ലണ്ടിൽ ഒപ്പം ജോലി െചയ്യുന്ന ബ്രിട്ടിഷ് സുഹൃത്താണ് പറഞ്ഞു തന്നത്. ഉയർന്ന പർവതനിരകളും തിളങ്ങുന്ന നീല നദികളും നിഗൂഢത നിറഞ്ഞ, കഥകളുറങ്ങുന്ന വന്യമായ കുറ്റിക്കാടുകളും നീല മേഘങ്ങൾ പടർന്ന ആകാശവുമുള്ള മാജിക് ദ്വീപാണ് ‘ഐൽ ഓഫ് സ്കൈ’.
ഒരു ഹൈക്കിങ് സംഘത്തിനൊപ്പം നോർത് കോസ്റ്റ് 500 റോഡിലൂടെയായിരുന്നു എന്റെ മാന്ത്രിക യാത്ര. 516 മൈലുകൾ നീളുന്ന വഴി. ഹെയർപിൻ വളവുകളും റോഡിലേക്ക് ഇറങ്ങി വരുന്ന വന്യമൃഗങ്ങളും അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളുമെല്ലാമുള്ള സ്വർഗീയ ഭംഗിയുള്ള പാതയാണ് NC 500. അവിടെ മലമുകളിെലത്തുമ്പോൾ ദേവതമാരുടെ കുളങ്ങൾ കാണാം. മരതകപച്ച നിറമുള്ള ആ കുളങ്ങളിൽ ‘ഫെയറികൾ’ കുളിക്കാനെത്തുമെന്നാണ് വിശ്വാസം. അതിനടുത്തു തന്നെയാണ് ഫെയറി ഗ്ലെൻ. ഉയരത്തിലുള്ള ആ കുന്നുകൾക്കിടയിൽ ചില നേരങ്ങളിൽ ദേവതമാർ യാത്ര ചെയ്യുമെന്നാണ് അവിടുത്തെ ജനങ്ങളുടെ വിശ്വാസം.
രസകരമായ ഒട്ടേറെ കാര്യങ്ങളുണ്ടവിടെ. ഭൂമിയിൽ ചെവി ചേർത്തു വച്ചാൽ ദേവതമാരുടെ പാട്ടു കേൾക്കാമെന്ന് ഗൈഡ് പറഞ്ഞു. ഞാൻ ചെവി മണ്ണിനോടു ചേർത്തു വച്ചു. എന്തുകൊണ്ടാണ് എനിക്ക് ദേവതകളുടെ പാട്ടുകേൾക്കാൻ കഴിയാത്തത് എന്നോർത്ത് വെറുതേ വിഷമിച്ചു. ഫെയറികളെ ഇഷ്ടപ്പെട്ടിരുന്നവരായിരുന്നു മക്കൾ ആൻമരിയയും നതാനിയയും. എത്രയോ ഫെയറി ടെയിൽസാണ് അവർക്കു പറഞ്ഞു കൊടുത്തിരിക്കുന്നത്.
കഥാപുസ്തകങ്ങളിൽ മനോഹരമായി വരച്ചു വച്ചിരുന്ന ഓരോ ദേവതമാരെയും ആ യാത്രയില്‍ ഓർമ വന്നു. ഇടുക്കിയിലെ വീട്ടിൽ ഇപ്പോഴുമുണ്ടാകും ഞാൻ കുട്ടിക്കാലത്ത് വായിച്ചിരുന്ന ദേവതമാരുടെ കഥകളുള്ള പുസ്തകങ്ങൾ. വഴിയരികിൽ ഇടതിങ്ങി നിൽക്കുന്ന ബിർച്ച് മരത്തലപ്പുകളിൽ സൂര്യവെളിച്ചം പൊട്ട് തൊടുന്നു.
കുട്ടിച്ചാത്തൻ ദ്വീപ്
നൂറ്റാണ്ട് പഴക്കമുള്ള ഒറ്റവരിപ്പാതയിലൂടെ ഗ്രാമങ്ങൾ പിന്നിടുമ്പോൾ പഴയ ഏതോ കാലത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് തോന്നി. ചുവന്ന നിറമുള്ള മാനുകൾ മേയുന്ന താഴ്‌വരകളിൽ സ്വർണ നിറമുള്ള കഴുകന്മാർ തെന്നി പറക്കുന്നത് കണ്ടപ്പോൾ പേടിയായി. കുട്ടിച്ചാത്തൻമാരുടെ വനമായ ‘ഗ്ലെന്റെ മിനിയേച്ചറി’ ലെത്താൻ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയുണ്ട്. കയറിയതു പോലെയല്ല മലയിറക്കം. പൂഴിമണ്ണിൽ പൂണ്ടു കിടക്കുന്ന വേരുകളിൽ പിടിച്ചു തൂങ്ങിയും നിരങ്ങിയും ഇറങ്ങുമ്പോൾ വീണ്ടും വികൃതിക്കുട്ടിയാകുന്ന മനസ്സ്.
നിലാവുള്ള രാത്രിയിൽ യാത്ര പോകാം– ശിവാനി–മറൈൻ കാർട്ടോഗ്രഫർ
ഗിളിലെ ചിത്രങ്ങൾ കണ്ട് യഥാർഥ സ്ഥലത്തു ചെല്ലുമ്പോൾ പലപ്പോഴും നിരാശയാണ് ഉണ്ടാകുക.അതിന്റെ നാലിലൊന്നു ഭംഗിയുണ്ടാകില്ല. എന്നാൽ അദ്ഭുതം തോന്നിയത് ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ െച ന്നപ്പോഴാണ്. ഇവിടെ നിന്നാണ് ഗംഗ തുടങ്ങുന്നത്.
അതുവരെ ബ്രൗൺ നിറത്തിൽ അളകനന്ദയായും പച്ച നിറത്തിൽ ഭഗീരഥിയായും ഒഴുകി വന്ന് അതേ രണ്ടു നിറങ്ങളിൽ തന്നെ ഒരുമിച്ചൊഴുകാൻ തുടങ്ങുന്നു. ചിത്രം കണ്ടപ്പോൾ എഡിറ്റിങ് ആണെന്നാണ് കരുതിയത്. എന്നാൽ ചെന്നു കണ്ടപ്പോൾ വിസ്മയിച്ചുപോയി.
ഞാൻ ജിയോളജിയാണ് പഠിച്ചത്. അങ്ങനെയാണ് യാത്രയിൽ ഇഷ്ടം കയറിയത്. യാത്ര എനിക്ക് അറിവ് നേടാനും കൂടിയാണ്. ചെല്ലുന്ന ഇടങ്ങളിലെ മണ്ണ്, കല്ലുകൾ, കൊത്തുപണികൾ എല്ലാം ശ്രദ്ധിക്കും. ഗൂഗിൾ വഴി വിവരങ്ങൾ ശേഖരിച്ച ശേഷമാണ് പുറപ്പെടുന്നത് തന്നെ. പരമാവധി സ്ഥലങ്ങൾ കാണുകയും ചെയ്യും.
യാത്രയിൽ കണ്ടുമുട്ടുന്ന ഓരോന്നും എനിക്ക് കൗതുകമാണ്. പ്രശാന്തമായ സൂര്യോദയം, നിലാവുള്ള രാത്രിയിലെ യാത്ര, തണുത്ത കടൽക്കാറ്റ് എന്തും ഏതും. നാളുകൾക്കു ശേഷം ഇഷ്ട യാത്രയെക്കുറിച്ച് ഒാർക്കുമ്പോഴുള്ള ര സം തന്നെ പുതിയ സഞ്ചാരങ്ങൾക്ക് പ്രചോദനമാകും.
പേക്കിനാവിലെ ഗ്രാമം
രണ്ടുവർഷം മുൻപ് ആന്ധ്രപ്രദേശിലെ അർമകൊണ്ട എന്ന ഹിൽ സ്േറ്റഷനിൽ ട്രക്കിങ്ങിനു പോയി. ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിൽ നിന്നാണ് ആ സ്ഥലത്തെക്കുറിച്ചു അറിയുന്നത്. നാലു മണിക്കൂർ ട്രക്കിങ് ആണ് ഉദ്ദേശിച്ചത്. അന്നു രാത്രി അവിടെ ക്യാംപ് ഫയർ നടത്തി പിറ്റേന്നു മടങ്ങാം എന്നാണ് കരുതിയത്.
ഓരോ അടരുകളായാണ് ആ പ്രദേശം. പത്തു പതിനഞ്ചു വീടുകൾ കൂടിയാൽ ഒരു ഗ്രാമമായി. ഏതോ അപൂർവഭാഷ സംസാരിക്കുന്ന ആളുകൾ. അവർ ഞങ്ങളെ അദ്ഭു തജീവികളെ പോലയാണ് നോക്കിയത്. അവിടെ കിണറില്ല. ഒരു വശത്തു ഒഴുകുന്ന ചെറിയ നീർച്ചാലിൽ നിന്നാണ് വെള്ളമെടുക്കേണ്ടത്.
മലമുകളിലെത്താറായപ്പോഴേക്കും മഴയായി. കൂടെ നല്ല തണുപ്പും എല്ലാം പറത്തിക്കൊണ്ടു പോകുന്ന കാറ്റും. ആ റു മണിക്കൂറെടുത്തു മുകളിലെത്താൻ. ആ സമയത്ത് തിരിച്ചിറങ്ങാൻ പറ്റാത്തതു കൊണ്ട് മാത്രം അവിടെ തങ്ങി. രാത്രിയിൽ വന്യമൃഗങ്ങളുടെ ശബ്ദങ്ങൾ കേട്ടു പേടിച്ച് ഉറങ്ങാൻ കഴിഞ്ഞില്ല.
അച്ഛൻ രമേഷ് ബാബുവും അമ്മ വിജയശ്രീയും സ ഹോദരൻ രാഹുലും ഇപ്പോഴും ഈ വിശേഷം അറിഞ്ഞിട്ടില്ല. ജോലി ഹൈദരാബാദിലാണെങ്കിലും വർക് ഫ്രം ഹോം ആയതുകൊണ്ട് ഇപ്പോൾ മലപ്പുറത്തെ വീട്ടിലുണ്ട്.
യാത്രകളിൽ നമ്മൾ പ്രതീക്ഷിക്കാത്ത പലതും വന്നു സംഭവിക്കും. അതു നമ്മളെ കൂടുതൽ ആത്മവിശ്വാസമുള്ളവരും കരുത്തരുമാക്കും എന്ന് എന്റെ ഉറപ്പ്.