കേരളത്തിന്റെ രുചിയുത്സവമായ ആശീർവാദ് വനിത പാചകറാണി മത്സരത്തിൽ ഒരു ലക്ഷം രൂപ സമ്മാനം നേടി രുചിയുെട മഹാറാണി ആയത് പാലക്കാട് തൃത്താല സ്വദേശി ഷീല സോമൻ. റോസ്റ്റഡ് കോക്കനട്ട് ഫിഷി റൈസ്, ചെമ്മീൻ മിക്സ്ഡ് വെജിറ്റബിൾ തീയൽ, ബോൾസ് ഇൻ ജാഗറി ഖീർ എന്നിവയാണ് 2024 ആശിർവാദ് വനിത പാചകറാണി മത്സരത്തിൽ ഷീല തയാറാക്കിയത്. വനിത പാചകം ചീഫ് എഡിറ്റർ ബീന മാത്യു പാചകറാണിപ്പട്ടം സമ്മാനിച്ചു. പാചകവിദഗ്ധ ഡോ. ലക്ഷ്മി നായർ സർട്ടിഫിക്കറ്റും എംഎം പബ്ലിക്കേഷൻസ് സിഇഒ വി.സജീവ് ജോർജ് ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയുടെ ചെക്കും നൽകി.

രണ്ടാം സ്ഥാനം നേടിയത് കൊല്ലം പരവൂരിൽ നിന്ന് രേഖ ദിലീപ് ആണ്. കട്ടിപ്പത്തിരി, കക്കയിറച്ചി കുമ്പളങ്ങ ഉലർത്ത്, ബോബോ ബോൾ മാംഗോ ഡിസേർട്ട് എന്നിവയാണ് രേഖ ദിലീപ് തയാറാക്കിയത്. ആർസിപി ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ഉടമ ഷെഫ് സുരേഷ് പിള്ള സർട്ടിഫിക്കറ്റും ഐടിസി ലിമിറ്റഡിന്റെ സെയിൽസ് & ഡിസ്ട്രിബ്യൂഷൻ മാനേജർ ശ്യാം ശേഖർ 50,000രൂപയുടെ ചെക്കും നൽകി.

വയനാട് തോൽപ്പെട്ടിക്കടുത്ത് ബേഗൂർ സ്വദേശി ബെട്ടക്കുറുബ ഗോത്രാംഗമായ ച്യേമി ചീങ്കീറ്ൾ ആണ് മൂന്നാം സ്ഥാനം നേടിയത്. ആട്ട തോൻറി നൂൽപ്പുട്ട്, നണ്ട് എക്കിരി, ചക്ക്‌ർ കാങ്ക് ഹൽവ തയാറാക്കിയത്. 25,000 രൂപ ആയിരുന്നു മൂന്നാം സമ്മാനം. ആദ്യമായാണ് ഗോത്രവർഗത്തിൽ നിന്നുള്ള വനിത പാചകറാണി മത്സരത്തിൽ പങ്കെടുക്കുന്നതും സമ്മാനം നേടുന്നതും. പ്രശസ്ത ഷെഫ് എം.എ.റഷീദ് സർട്ടിഫിക്കറ്റും ടിടികെ പ്രെസ്റ്റീജ് സീനിയർ സോണൽ സെയിൽസ് മാനേജർ വിനയ് ഇ.ചെക്കും നൽകി.

മൂവാറ്റുപുഴ സ്വദേശി വിവ റോയ്, എറണാകുളം സ്വദേശി മിസ്‌രിയ ഷിജാർ, ആലപ്പുഴ സ്വദേശി സഹ്റ റസാക്ക് എന്നിവർ പ്രത്യേക ജൂറി പരാമർശം നേടി.
ആയിരക്കണക്കിനു പേരാണ് പാചകറാണി മത്സരത്തിൽ പങ്കെടുക്കാനായി വനിതയിിലേക്കു പാചകക്കുറിപ്പുകൾ അയച്ചുതന്നത്. ഇതിൽ നിന്നു തിരഞ്ഞെടുത്ത 15പേരെ വീതം ഉൾപ്പെടുത്തി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ സെമിഫൈനൽ മത്സരങ്ങൾ നടന്നു. ഇവരിൽ നിന്നു വിജയികളായ 15പേരാണ് എറണാകുളം ഹോട്ടൽ റിനൈ കൊച്ചിയിൽ നടന്ന ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്.
പാചകവിദഗ്ധ ഡോ. ലക്ഷ്മി നായർ, പ്രശസ്ത ഷെഫ് എം.എ.റഷീദ്, ആർസിപി ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ഉടമ ഷെഫ് സുരേഷ് പിള്ള എന്നിവരായിരുന്നു മത്സരത്തിന്റെ വിധികർത്താക്കൾ.
പ്രശസ്ത അവതാരകൻ രാജ് കലേഷ്,വനിത പാചകം എഡിറ്റോറിയൽ കോഓർഡിനേറ്റർ മെർലി എം. എൽദോ തുടങ്ങിയവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു.