Wednesday 16 June 2021 02:43 PM IST : By സ്വന്തം ലേഖകൻ

നാട്ടിലേക്ക് വരാനുള്ള അനുമതി കിട്ടിയത് ഇന്ന്, അതിനു മുമ്പേ ജീവിതം അവസാനിപ്പിച്ച് അഭിജിത്ത്: വേദനയായി വിയോഗം

assam-driver

അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ തൂങ്ങി മരിച്ചു. മേപ്പയൂര്‍ സ്വദേശി അഭിജിത്ത് (26) ആണ് ബസിനുള്ളില്‍ തൂങ്ങി മരിച്ചത്. അതിഥിതൊഴിലാളികളുമായി പോയ ബസിലെ ഡ്രൈവറാണ് അഭിജിത്ത്. മേപ്പയൂര്‍ മഠത്തില്‍ കുളങ്ങര മീത്തല്‍ പരേതനായ ബാലകൃഷ്ണന്റെയും ഗീതയുടെയും മകനാണ് അഭിജിത്ത്. സഹോദരി പരേതയായ മേഘ.

ഏപ്രില്‍ 7ന് പെരുമ്പാവൂരില്‍നിന്നാണു ബസ് അസമിലേക്ക് പുറപ്പെട്ടത്. നഗോണ്‍ എന്ന സ്ഥലത്താണ് ബസ് കുടുങ്ങി കിടന്നത്. കോവിഡ് രണ്ടാം തരംഗത്തിന്റെ ആദ്യഘട്ടത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി പെരുമ്പാവൂരില്‍ നിന്നും അസമിലേക്ക് പോയതായിരുന്നു അഭിജിത്. എന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ തിരിച്ച് നാട്ടിലേക്ക് വരാന്‍ സാധിച്ചില്ല. മാത്രവുമല്ല തൊഴിലാളികള്‍ തിരികെ വരാന്‍ തയ്യാറാകാതിരുന്നതും പ്രതിസന്ധിയായി.  നഗോണില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിനകത്ത് വച്ചാണ് അഭിജിത് ആത്മഹത്യ ചെയ്തത്.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ചനും സഹോദരിയും മരണപ്പെട്ട അഭിജിത് കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. വടകര സ്വദേശി സനലിന്റെ ഉടമസ്ഥതയിലുള്ളതായിരുന്ന അഭിജിത് ജോലി ചെയ്തിരുന്ന ടൂറിസ്റ്റ് ബസ്. ഇന്ന് നാട്ടിലേക്ക് തിരികെ വരാന്‍ അനുമതി വാങ്ങിയിരുന്നതായി ബസ് ഉടമ സനല്‍ അറിയിച്ചു. എന്നാല്‍ അനുമതി ലഭിച്ച വിവരം അറിയുന്നതിന് മുമ്പ് തന്നെ അഭിജിത് ആത്മഹത്യ ചെയ്തിട്ടുണ്ടായിരുന്നു എന്നാണ് വിവരം.

കഴിഞ്ഞ കുറെ ദിവസങ്ങളായി അഭിജിത് അടക്കമുള്ള കേരളത്തില്‍ നിന്നുള്ള നിരവധി ബസ് ജീവനക്കാര്‍ അസം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. കേരള ബസുകള്‍ ഉടന്‍ സംസ്ഥാനം വിടണമെന്ന് അസം സര്‍ക്കാറും ആവശ്യപ്പെട്ടിട്ടുണ്ട്. ഏജന്റുമാര്‍ കബളിപ്പിച്ചതിനാല്‍ നൂറുകണക്കിന് ബസുകളാണ് ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ബസുകള്‍ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ ബസ് ഉടമകളും കാര്യമായ ഇടപെടല്‍ നടത്തുന്നില്ല. തിരിച്ചു വരാന്‍ ഡീസലടിക്കാനുള്ള പണം പോലും കയ്യിലില്ലാത്ത അവസ്ഥയിലാണ് ബസ് ഡ്രൈവര്‍മാര്‍.

കഴിഞ്ഞ മാസമാണ് അസം അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളി ഡ്രൈവര്‍മാരില്‍ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചത്. തൃശൂര്‍ സ്വദേശി നജീബ് ആണ് അന്ന് മരിച്ചത്. അസം- പശ്ചിമ ബംഗാള്‍ അതിര്‍ത്തിയായ അലിപൂരില്‍ വച്ചായിരുന്നു മരണം.