ലോക്ഡൗണിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ രാജമുന്‍ഡ്രിയില്‍ ഒറ്റപ്പെട്ട മലയാളി പെൺകുട്ടി അഭിരാമി വീടണഞ്ഞു. ഒന്നരമാസത്തോളം അഭിരാമിയെ സംരക്ഷിച്ച പ്രകാശ്ബാബുവും കുടുംബവുമാണ് അഭിരാമിയെ കൊല്ലത്തെ വീട്ടിൽ എത്തിച്ചത്. സ്വന്തം വീട്ടിലെത്തിയതിന്റെ സന്തോഷം അഭിരാമിക്കുണ്ടെങ്കിലും മകളെ പോലെ സംരക്ഷിച്ച പ്രകാശ് ബാബുവിനേയും കുടുബത്തേയും വേർപിരിയുന്നതിന്റെ വേദനയും മനസിലുണ്ട്.
അന്ധ്രാപ്രദേശില്‍ എംബിബിഎസിന് പഠിച്ചിരുന്ന അഭിരാമി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒറ്റപ്പെട്ടു പോവുകയായിരുന്നു. എന്തു ചെയ്യമെന്നറിയാതെ നിന്ന അഭിരാമിയെ പ്രകാശ് ബാബു വീട്ടിലേയ്ക്ക് കൂട്ടുകയായിരുന്നു. പിന്നീട് സ്വന്തം മകളെപ്പോലെ സംരക്ഷിച്ചു. ലോക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ അഭിരാമിക്ക് നാട്ടിലേയ്ക്ക് പോകാന്‍ വഴി തുറന്നു.
ആര്യങ്കാവ് ചെക്ക്പോസ്റ്റിലൂടെ അഭിരാമി മാത്രം ഉറ്റവര്‍ക്ക് അടുത്തേയ്ക്ക് കടന്നുപോകുന്നത് അല്‍പം വേദനയോടെ പ്രകാശ് ബാബു നോക്കി നിന്നു. അച്ഛന്‍ മകളെ പിരിയുന്ന വേദനയോടെ അഭിരാമിയെ ബന്ധുക്കള്‍ക്കൊപ്പം യാത്രയാക്കി. ഇനി പതിന്നാല് ദിവസം കൊട്ടാരക്കരയിലെ കുടുംബവീട്ടില്‍ ക്വാറന്റീനില്‍ കഴിയേണ്ടിവരും അഭിരാമിയ്ക്ക്.