Tuesday 12 November 2019 12:22 PM IST : By സ്വന്തം ലേഖകൻ

‘ഉറങ്ങുന്ന’ അച്ഛന്റേയും അമ്മയുടേയും അരികിലേക്ക് ചാഞ്ഞ് ഇഷാനി മോൾ; ഇത്ര ക്രൂരമാണോ വിധിയേ നീ...

accident

അച്ഛനും അമ്മയും ഉറങ്ങുന്ന ആ കാഴ്ച കണ്ട് ഇഷാനി മോൾ മുന്നോട്ട് ആഞ്ഞു. ചേതനയറ്റ ആ ദേഹങ്ങളിലേക്ക് ഒന്നുമറിയാതെ അവൾ എത്തിനോക്കുന്ന കാഴ്ച ചങ്കുപറിച്ചെടുക്കുന്ന വേദനയ്ക്ക് സമാനമായിരുന്നു. മരണത്തിന്റെ വേദനയറിയാത്ത ആ പൈതലിന്റെ കൊഞ്ചിച്ചിരി കണ്ടമാത്രയിൽ കൂടി നിന്നവരൊക്കെ അലമുറയിട്ടു കഴിഞ്ഞു. അപ്പോഴും ഒന്നുമറിയാതെ അവൾ...

പൊന്നുമോളെ തനിച്ചാക്കി അച്ഛനും അമ്മയും മരണത്തിന്റെ ലോകത്തേക്ക് പോയ കാഴ്ച മനസിൽ നിന്നും പറിച്ചെടുക്കാനാകാത്ത വിധം മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോഴിതാ അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ഇഷാനി മോളുടെ ചിത്രവും സോഷ്യൽ മീഡിയയിൽ സങ്കടക്കാഴ്ചയാകുന്നുണ്ട്.  തിരുവനന്തപുരം നെയ്യാറ്റിൻകര ഊരുട്ടുകാല തിരുവോണത്തിൽ ജനാർദനൻ നായരുടെ മകനും പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരംകുളം ഡിവിഷൻ ഓവർസീയറുമായ ജെ.രാഹുൽ (28), ഭാര്യയും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഓവർസീയറുമായ സൗമ്യ (24) എന്നിവരെ തേടിയാണ് അപ്രതീക്ഷിത വിധിയെത്തിയത്. കാറും കെഎസ്ആർടിസി വോൾവോ ബസും കൂട്ടിയിടിച്ചായിരുന്നു യുവദമ്പതികളുടെ ദാരുണാന്ത്യം.

ദേശീയപാതയിൽ കടമ്പാട്ടുകോണത്തിനു സമീപം ഇന്നലെ 11ന് ആയിരുന്നു അപകടം നടന്നത്. ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ നെയ്യാറ്റിൻകരയിൽ നിന്ന് മയ്യനാട്ടേക്ക് കാറിൽ പോകുന്നതിനിടെയാണ് ഈ ദാരുണാപകടം. രണ്ടു വയസ്സുള്ള മകൾ ഇഷാനിയെ രാഹുലിന്റെ അമ്മയെ ഏൽപ്പിച്ച ശേഷമായിരുന്നു ഇരുവരുടെയും യാത്ര.

മൃതദേഹം വീട്ടിലേക്കെത്തിച്ച വേളയിൽ ‘ഈ പൊന്നുകുഞ്ഞിന് ഇനി ആരു പാലുകൊടുക്കുമെന്ന് ആരെങ്കിലും പറയു’ എന്ന  മുത്തശ്ശിയുടെ ചോദ്യം കേട്ടുനിന്നവരുടെ നെഞ്ചിലാണു തറച്ചത്. അപ്പോഴും പൊടുന്നനെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടതിന്റെ ആഘാതം എന്നാൽ ആ കുഞ്ഞ് മുഖത്ത് ഉണ്ടായിരുന്നില്ല. യുവമിഥുനങ്ങളുടെ സ്വപ്നത്തിന്റെ നിറകുടമായി അപ്പോഴും ആ മുത്തശ്ശിയുടെ കയ്യിൽ ഇഷാനിയുണ്ടായിരുന്നു.