ആസിഡ് ആക്രമണത്തിന് ഇരയായ സാഞ്ചായിത പിങ്കി ജാദവ് വിവാഹിതയായി. ശുവ്രയാണ് വരൻ. കൊൽക്കത്ത സ്വദേശിയായ സാഞ്ചായിത സാമൂഹികപ്രവർത്തക കൂടിയാണ്. മീർ ഫൗണ്ടേഷൻ പങ്കുവച്ച ചിത്രങ്ങൾ ഷെയർ ചെയ്ത് സൂപ്പർതാരം ഷാരൂഖ് ഖാനും സാഞ്ചായിതയ്ക്ക് ആശംസകൾ അറിയിച്ചു. മലയാളത്തിൽ പുറത്തിറങ്ങിയ ‘ഉയരെ’ സിനിമയെ ഓർമ്മപ്പെടുത്തുന്നതാണ് സാഞ്ചായിതയുടെ ജീവിതം.
2014 സെപ്റ്റംബറിൽ, 25 വയസ്സുള്ളപ്പോൾ ആണ് സാഞ്ചായിത ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. പുരുഷ സുഹൃത്തായിരുന്ന സോമൻ സാഹയാണ് ബൈക്കിലെത്തി യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. അമ്മയ്‌ക്കൊപ്പം സേത്ത്ബഗനിലെ കടയിലേക്ക് പോകുകയായിരുന്നു സാഞ്ചായിത. പെട്ടെന്നുണ്ടായ ആസിഡ് ആക്രമണത്തിൽ സാഞ്ചായിതയുടെ മുഖവും ഒരു കണ്ണും നഷ്ടപ്പെട്ടു.
വിധവയായ അമ്മ ബാങ്ക് ലോൺ എടുത്താണ് മകളുടെ ചികിത്സ നടത്തിയത്. വലത് കണ്ണിലെ കാഴ്ചയെങ്കിലും തിരിച്ചു പിടിക്കാനായിരുന്നു പരിശ്രമം. എന്നാൽ ഞരമ്പിനു തകരാർ സംഭവിച്ചതിനാൽ അത് സാധിച്ചില്ല. പിന്നീട് കുറ്റവാളിയെ നിയമത്തിനു മുന്നിൽ എത്തിക്കുക എന്നതായിരുന്നു സാഞ്ചായിതയുടെ ലക്ഷ്യം. മൂന്ന് വർഷത്തെ പോരാട്ടത്തിനൊടുവിൽ 2018 മാർച്ചിൽ സോമൻ സാഹയെ പൊലീസ് അറസ്റ്റ് ചെയ്തു.