Tuesday 10 January 2023 12:15 PM IST : By സ്വന്തം ലേഖകൻ

‘ജീവനൊടുക്കുന്നതിനു മുൻപ് ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവുമായി വിഡിയോ കോൾ’; തുനിഷയുടെ മരണം, ഷീസൻ ഖാന്റെ അഭിഭാഷകർ കോടതിയിൽ

thunishasheeeee

സീരിയൽ നടി തുനിഷ ശർമ ജീവനൊടുക്കുന്നതിനു മുൻപ് ഡേറ്റിങ് ആപ്പിൽ ഒരു യുവാവുമായി ബന്ധപ്പെട്ടിരുന്നെന്ന് മുൻ കാമുകനും നടനുമായ ഷീസൻ ഖാന്റെ അഭിഭാഷകർ കോടതിയിൽ. ഡിസംബർ 21നും 23നും ഇടയിൽ തുനിഷ, അലി എന്ന ഈ യുവാവിനൊപ്പമായിരുന്നെന്നും അഭിഭാഷകർ കോടതിയിൽ പറഞ്ഞു. 

തുനിഷയുടെ മരണവുമായി ബന്ധപ്പെട്ടു ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഷീസൻ ഖാന്റെ ജാമ്യാപേക്ഷ മഹാരാഷ്ട്രയിലെ പാൽഘറിലുള്ള സെഷൻസ് കോടതി പരിഗണിക്കുമ്പോഴാണ് വാദം. ആത്മഹത്യയ്ക്ക് തൊട്ടുമുൻപ് അലിയുമായി തുനിഷ 15 മിനിറ്റ് വിഡിയോ കോളിൽ സംസാരിച്ചെന്നും സംഭവസ്ഥലത്തുനിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും ഷീസൻ ഖാന്റെ അഭിഭാഷകരായ ശൈലേന്ദ്ര മിശ്രയും ശരദ് റായിയും കോടതിയെ അറിയിച്ചു.

ഷീസൻ നിരപരാധിയാണെന്നും തുനിഷയെ ഹിജാബ് ധരിക്കാനും ഉറുദു പഠിക്കാനും നിർബന്ധിച്ചെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്നും അവർ വാദിച്ചു. 2013 ൽ അന്തരിച്ച നടിയും ഗായികയുമായ ജിയാ ഖാന്റെ ആത്മഹത്യ പ്രേരണ കേസിൽ ബോളിവുഡ് നടൻ സൂരജ് പഞ്ചോളിക്കും ജാമ്യം ലഭിച്ചതും ഇരുവരും സൂചിപ്പിച്ചു. തിങ്കളാഴ്ച, ജില്ലാ അഡീഷനൽ സെഷൻസ് ജഡ്ജി ആർ.ഡി.ദേശ്പാണ്ഡെയൊണ് ഷീസൻ ഖാന്റെ ജാമ്യപേക്ഷ പരിഗണിച്ചത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട കോടതി, പ്രോസിക്യൂഷൻ ആവശ്യപ്പെട്ട സാവകാശം അനുവദിക്കുകയും കേസ് നാളത്തേയ്ക്കു മാറ്റുകയും ചെയ്തു.

ഡിസംബർ 24നാണ് തുനിഷ ശർമയെ (21) പാൽഘറിലുള്ള ടിവി ഷൂട്ടിങ് സെറ്റിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഷീസൻ ഖാൻ (28) വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതാണു ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് ആരോപണം. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ഷീസൻ ഖാനെ തൊട്ടടുത്ത ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Tags:
  • Spotlight