സംസാരശേഷിയില്ലാത്ത ദമ്പതികൾക്കും നാലു വയസ്സുള്ള മകൾക്കും പൊള്ളലേറ്റ സംഭവത്തിൽ മകൾ ആദിശ്രീക്കു പിന്നാലേ അമ്മ ശ്യാമയും (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ആദിശ്രീ (4) വെള്ളിയാഴ്ച ചികിത്സയിലിരിക്കെ മരിച്ചിരുന്നു. കഴിഞ്ഞ 6നു പുലർച്ചെ 3 മണിയോടെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ശ്യാമയെയും മകൾ ആദിശ്രീയെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശ്യാമയുടെ ഭർത്താവ് അരുണിനും പൊള്ളലേറ്റിരുന്നു. ശ്യാമയുടെയും ആദിശ്രീയുടെയും നില ഗുരുതരമായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ശ്യാമയുടെ പിതാവ് തിരുവനന്തപുരം പരുത്തിപ്പാറയ്ക്കു സമീപം പാണൻവിള മുണ്ടയ്ക്കൽ ലെയ്ൻ കൃഷ്ണഭവനിൽ മോഹനൻ നായർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ശ്യാമയ്ക്കു പൊള്ളലേൽക്കാൻ ഇടയായ സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട ഡിവൈഎസ്പി എ. സജീവിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ഇന്നു പോസ്റ്റ്മോർട്ടം നടക്കുമെന്ന് പൊലീസ് അറിയിച്ചു.