വിമാനത്തിനുള്ളിൽ നിന്ന് പ്രതിഷേധക്കാരെ തുരത്താൻ ’എസി’ പ്രയോഗവുമായി എയർഏഷ്യ പൈലറ്റ്. പുറപ്പെടാൻ വൈകിയ വിമാനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ ഒന്നര മണിക്കൂർ കഴിയേണ്ടിവന്നതിൽ യാത്രക്കാര്‍ പ്രതിഷേധിച്ചു തുടങ്ങിയതാണ് പൈലറ്റിനെ പ്രകോപിപ്പിച്ചത്. ഇതോടെ വിമാനത്തിലെ എസി പൂർണമായും പ്രവർത്തിപ്പിച്ച് യാത്രക്കാരെ പുറത്തുചാടിക്കാനായി പൈലറ്റിന്റെ ശ്രമം. കൊൽക്കത്തയിൽനിന്നു ബഗ്ദോഗ്രയിലേക്കുള്ള എയർഏഷ്യ വിമാനത്തിലാണ് സംഭവം.
രാവിലെ ഒൻപതിനു പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിയതിനെ തുടർന്ന് ഭക്ഷണവും വെള്ളവും ലഭിക്കാതെ യാത്രക്കാർക്ക് ഒന്നര മണിക്കൂറാണ് വിമാനത്തിനുള്ളിൽ കഴിയേണ്ടിവന്നത്. ഒന്നര മണിക്കൂറിനുശേഷം യാത്രക്കാരോട് പുറത്തിറങ്ങാൻ പൈലറ്റ് ആവശ്യപ്പെട്ടു. മഴ കാരണം പുറത്തിറങ്ങാൻ വിസമ്മതിച്ച യാത്രക്കാരെ പുറത്തിറക്കാൻ പൈലറ്റ് എയർ കണ്ടീഷണർ പൂർണമായും പ്രവർത്തിപ്പിച്ചു. ഇതോടെ വിമാനത്തിനുള്ളിൽ പുക നിറഞ്ഞു.
കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു തുടങ്ങി. ചിലർ നിലവിളിക്കുകയും ഛർദ്ദിക്കുകയും ചെയ്തു. തുടർന്ന് എസി നിർത്താൻ ആവശ്യപ്പെട്ടു യാത്രക്കാർ വിമാനത്തിലെ ജീവനക്കാരും തമ്മില്‍ വാക്കു തർക്കത്തിലായി. യാത്രക്കാരില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചതോടെ സംഭവം വൈറലായി. ഇതോടെ സാങ്കേതിക കാരണങ്ങളാലാണ് വിമാനം വൈകിയെന്നും, യാത്രക്കാർക്കു നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും കാണിച്ച് എയർഏഷ്യ വിശദീകരണക്കുറിപ്പ് പുറത്തിറക്കി.