കോഴിക്കോട് കരിപ്പൂർ വിമാനാപകടത്തിൽ പരിക്കുപറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഐഷ ദുവ ഓർമ്മയായി. ഇന്നലെ രാത്രിയാണ് കുട്ടിയെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ അമ്മയും ആശുപത്രിയിൽ ചികിത്സയിലാണ്. അപകട ശേഷം കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞു മാതാപിതാക്കൾ എത്തിയത് വാർത്തയായായിരുന്നു.
എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്റിങിനിടെ ടേബിൾ ടോപ്പ് റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. റൺവേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിന്റെ മുൻഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു. ഇന്നലെ രാത്രി 7.45 ഓടെയായിരുന്നു അപകടം. കനത്ത മഴയാണ് അപകടത്തിനു കാരണമായത്. ദുബായ്- കോഴിക്കോട് 1344 എയർഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.