Wednesday 05 May 2021 01:15 PM IST : By സ്വന്തം ലേഖകൻ

'കൊള്ളാം നല്ല അസ്സൽ പെല കളർ സൈക്കിൾ; നിൻ്റെ കളറിളകി ഷർട്ട് കറുത്തതാണോ?': സർക്കാസം പോസ്റ്റാണേൽ പോലും ഇത് ആസ്വദിക്കാനാകുന്നില്ല! കുറിപ്പ്

coollgeobbb44

"ഓണപ്പരിപാടിയ്ക്ക് കറുത്ത ഷർട്ടിട്ടു ചെന്നപ്പോൾ, "നിൻ്റെ കളറിളകി ഷർട്ട് കറുത്തതാണോ?" എന്ന ചങ്ക് കൂട്ടുകാരൻ്റെ കമന്റിൽ ക്ലാസ് നിർത്താതെ പൊട്ടിച്ചിരിച്ചപ്പോൾ മുൻപന്തിയിലുണ്ടാരുന്നത് ക്ലാസ് ടീച്ചറായിരുന്നു. കരി ചേർത്ത് നാലഞ്ചു ഇരട്ടപ്പേര് ഓർമ്മ വച്ച കാലം തൊട്ടെയുണ്ട്. SC/ST പിള്ളേർക്കായി സർക്കാരിൽ നിന്നും എനിക്കും കിട്ടി ഒരു മഞ്ഞ  സൈക്കിൾ. അതോടിച്ചു വീടിനടുത്തുള്ള കവലയിൽ എത്തിയപ്പോൾത്തന്നെ നാട്ടുകാരുടെ റിവ്യൂ വന്നൂ. 'കൊള്ളാം നല്ല അസ്സൽ പെല കളർ സൈക്കിൾ'."- അക്ഷയ് ദാസൻ എഴുതിയ അനുഭവക്കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. സംവിധായകൻ ജിയോ ബേബി ഉൾപ്പെടെ നിരവധി പ്രമുഖരാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

ജിയോ ബേബി പങ്കുവച്ച കുറിപ്പ് വായിക്കാം; 

"ആദ്യമായിട്ടാണ് ഈ ഗ്രൂപ്പിൽ ഒരു പോസ്റ്റിടുന്നത്. ഒരുപാട് വിഷമത്തോടെയാണ് ഇതെഴുതുന്നത്. ഈ ജീവിതത്തിനിടയിൽ ഇടയ്ക്കിത്തിരി സന്തോഷം കണ്ടെത്തുന്നതിൽ ഈ ഗ്രൂപ്പിലേ കമന്റ്സും, ഇവിടുത്തെ വെറൈറ്റി ജീവിതപ്രശ്നങ്ങളും അറിവുകളും ചർച്ചകളും വഹിക്കുന്ന പങ്ക് ചെറുതല്ല. അങ്ങേയറ്റം വിഷമമാണ് ഈ ട്രോൾ സമ്മാനിച്ചത്. ഇതൊരു സർക്കാസം പോസ്റ്റാണേൽ പോലും ആസ്വദിക്കാനാകുന്നില്ല. സിംപതി പിടിച്ചു പറ്റാൻ പറയുന്നതല്ല, കണ്ണ് നിറഞ്ഞിട്ടാണ് എഴുതുന്നത്. വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ പോരായ്മകളും പൊരുത്തക്കേടുകളും കൊള്ളരുതായ്മകളും യാതൊരു വിഷമങ്ങളുമില്ലാതെ ഇരുകയ്യുമടിച്ച് പാസാക്കീട്ടുണ്ട്. തികച്ചും വാസ്തവവിരുദ്ധമായ ഈ പോസ്റ്റിനെ ട്രോൾ സെൻസിലിടുക്കാൻ മനസ്സു അനുവദിക്കുന്നില്ല. 

ഞാനെന്നെ പരിചയപ്പെടുത്താം. എന്റെ പേര് അക്ഷയ് ദാസൻ. തൃശൂർ കൊടകരയാണ് വീട്. നാലു നേരം തിന്ന് കാലുമ്മേ കാലും കേറ്റിവച്ച് ഈ ലോകത്ത് പട്ടിണിയേയില്ലെന്ന് പറയുന്നതിനു തുല്യമാണ് ഇവിടെ  ജാതീയതയോ ജാതീയ വേർതിരിവോ ഇല്ലെന്ന് പറയുന്നത്. ഏറ്റവും വിഷമമനുഭവിച്ചത് അത്രമേൽ കൂടപ്പിറപ്പുകളായ കൂട്ടുകാരുടെ, നിറത്തെച്ചൊല്ലിയുള്ള ക്രൂരമായ തമാശകളിലൂടെയുള്ള പോസ്റ്റുമോർട്ടങ്ങളിലൂടെ കടന്നുപോയപ്പോഴാണ്.

ഓണപ്പരിപാടിയ്ക്ക് കറുത്ത ഷർട്ടിട്ടു ചെന്നപ്പോൾ, "നിൻ്റെ കളറിളകി ഷർട്ട് കറുത്തതാണോ?" എന്ന ചങ്ക് കൂട്ടുകാരൻ്റെ കമന്റിൽ ക്ലാസ് നിർത്താതെ പൊട്ടിച്ചിരിച്ചപ്പോൾ മുൻപന്തിയിലുണ്ടാരുന്നത് ക്ലാസ് ടീച്ചറായിരുന്നു. കരി ചേർത്ത് നാലഞ്ചു ഇരട്ടപ്പേര് ഓർമ്മ വച്ച കാലം തൊട്ടെയുണ്ട്. SC/ST പിള്ളേർക്കായി സർക്കാരിൽ നിന്നും എനിക്കും കിട്ടി ഒരു മഞ്ഞ  സൈക്കിൾ. അതോടിച്ചു വീടിനടുത്തുള്ള കവലയിൽ എത്തിയപ്പോൾത്തന്നെ നാട്ടുകാരുടെ റിവ്യൂ വന്നൂ. "കൊള്ളാം നല്ല അസ്സൽ പെല കളർ സൈക്കിൾ"

പണ്ടൊക്കെ സ്കൂളീപ്പോവുമ്പോ എല്ലാവരും സൈക്കിൾ പരസ്പരം കൈമാറി ചവിട്ടുമ്പോൾ ൻ്റെ സൈക്കിളൊരുത്തനും വേണ്ട. എന്താ വേണ്ടാത്തേയെന്നു ചോദിച്ചപ്പോളവൻ പറഞ്ഞ മറുപടിയാണേറ്റോം വേദനിപ്പിച്ചത്. "നിൻ്റെ സൈക്കിൾ ചവിട്ടിയാ ഞാനും മറ്റേ ആൾക്കാരാന്ന് മറ്റൊള്ളോര് വിചാരിക്കില്ലേ"ന്ന്.

പാടവക്കത്താണ് വീട്, കഴിഞ്ഞ രണ്ടു തവണത്തെ പ്രളയത്തിലും വീട് മുങ്ങിയിരുന്നു. വീട്ടിലേക്ക് റോഡ് വന്നപ്പോ തന്നെ അയൽക്കാരുടേ സ്നേഹം മനസ്സിലായി.അവരുടെ വീട്ടിലേക്കാണ് ഞാൻ കുഞ്ഞിലേ ടീ വി കാണാനും കളിക്കാനും പോയിരുന്നേ. പതിവുപോലേ പത്രം വായിക്കാൻ ചെന്ന എന്റെ മുഖത്ത് നോക്കി ആ വീട്ടിലേ ചേച്ചി പറഞ്ഞു ."അങ്ങനെ ഞങ്ങടേ പറമ്പീകോടേ ഒരു പെലയന്റേം കാറുപോണ്ടാ"ന്ന്. ഇത്രേം നാൾ സ്നേഹിച്ച് കഴിഞ്ഞോരാ. അന്ന് കരഞ്ഞോണ്ട് വീട്ടീക്കൊറ്റ ഓട്ടാർന്ന്...

ഞങ്ങടേ കുടുംബത്തീന്ന് ആദ്യമായിട്ട് പത്ത് പാസ്സായത് ഞാനാണ്. 2015 വരേ കാത്തിരിക്കേണ്ടി വന്നു. ഇത് പലർക്കും നിസ്സാരമായിരിക്കാം ,എന്റെ കാർന്നമ്മാർക്കന്നത്  ഒരു യുദ്ധജയസമാനായിരുന്നൂ. അന്നച്ഛൻ കൊണ്ടുവന്ന മിഠായിയും ജിലേബിയും അയൽപക്കങ്ങളിൽ കൊണ്ടുകൊട്ത്തപ്പോ തിരിച്ചു തന്ന പുഞ്ചിരികളിൽ ഏറിയ പങ്കിലും പുച്ഛം തലയെടുപ്പോടെ മുഴച്ചുനിന്നിരുന്നൂ.

എന്റേ അച്ഛാച്ചൻ്റെ പേര് കറുപ്പനെന്നാണ്. കൂട്ടുകാർ അച്ഛാച്ചൻ്റെ പേര് ചോദിക്കുമ്പോൾ കളിയാക്കലുകളേ പേടിച്ച് ആരുടേയൊക്കേയോ പാടത്തോ പറമ്പിലോ  പണിയെടുത്തോണ്ടിരിക്കുന്ന പുള്ളിക്കാരൻ മരിച്ചുപോയെന്നു വരെ പറഞ്ഞിട്ടുണ്ട്. എന്റച്ഛന് ദാസൻ എന്ന പേര് നിർദ്ദേശിച്ചത് എന്റാച്ഛാച്ചൻ സ്ഥിരം പണിയുള്ളിടത്തേ വീട്ടുകാരാണെന്ന് പുള്ളിക്കാരൻ പറഞ്ഞിട്ടുണ്ട്. ഒമ്പതിലും പഠിപ്പ് നിറുത്തി കപ്പലണ്ടി വിൽക്കാനിറങ്ങിയനാണെന്റച്ഛൻ. അമ്മ പത്തിൽ തോറ്റുപോയതാണ്. പത്ത് ജയിച്ച ശേഷം പന്ത്രണ്ടും ഡിഗ്രിയും(ഡിസ്കണ്ടിന്യൂ ) ഇപ്പോ തിരുവനന്തപുരം മെഡിക്കൽ കോളജിൽ റേഡിയോളജി ഡിപ്ലോമ പഠിക്കുന്നതും ഈ സംവരണത്താലാണ്. 

ഇപ്പോഴും പാർടൈം ഒരു തുണിക്കടയിൽ നിന്നിട്ടാണ് കാര്യങ്ങൾ നടന്നുപോവുന്നത്. എന്റെ അനിയത്തിയും ,പാപ്പൻമാരുടെ മക്കളും സർക്കാർ സ്കൂളിൽ പഠിക്കുന്നത് ഇതേ സംവരണമനുഭവിച്ചാണ്. അതിനാൽ സംവരണത്തിന്റെ അകമ്പടിയോടെ കിട്ടിയ സീറ്റുകളിലൂടെ തന്നാണ് ഞാനിത്രേം വരേ പഠിച്ചെത്തിനിൽക്കുന്നതെന്ന് പറയാൻ ഒരു നാണക്കേടുമില്ല. ഇത്രേം പറഞ്ഞിട്ടും സമൂഹതുല്യതയ്ക്കല്ല സാമ്പത്തിക സംവരണത്തിനാണ് പ്രധാന്യം കൊടുക്കേണ്ടതെന്ന് പറയുന്നവർക്കായി.

എന്റെ അമ്മയുടെ ചേട്ടൻ പൊലീസിലാണ്.സംവരണം ളള്ളതുകൊണ്ടാണ് പുള്ളിക്ക് ജോലി കിട്ടിയത്. അത്രമാത്രം കഷ്ടപ്പെട്ടിട്ടാണ് അദ്ദേഹം സർവീസിൽ കേറിയത്. സ്കൂൾ പൂട്ടിന് അമ്മേടെ വീട്ടിൽ നിൽക്കാൻ പോവുമ്പോൾ തന്നേ എന്റെ മാമനെ പെലയൻ പൊലീസെന്ന് ഒളിഞ്ഞും തെളിഞ്ഞും വിളിക്കുന്നത് കണ്ടിട്ടുമുണ്ട്. ആ ചെറുപ്രായത്തിൽ എനിക്കതൊന്നും മനസ്സിലാവുമായിരുന്നില്ല. 

വീട്ടിൽ നിലം ടൈൽസിട്ടപ്പോൾ മുൻവിധിയോടേ ഉമ്മറത്തുമാത്രേ ഉള്ളോലേയെന്ന് ചോദിച്ചപ്പോഴും ,അച്ഛൻ നാൽപ്പത്തഞ്ചാം വയസ്സിൽ ലൈസൻസെടുത്ത് അടവിനു ബൈക്ക് വാങ്ങിയപ്പോൾ "ലോട്ടറിയടിച്ചാ നിനക്ക് , അല്ലാതെവിടന്നാ കാശെ"ന്നും, "സെക്കന്റ് ഹാന്റാവൂലേ"ന്നു ചോദിച്ചപ്പോഴും അല്ല മൊത്തം ടൈലാണെന്നും പുതിയ വണ്ടിയാന്നും പറഞ്ഞപ്പോൾ കണ്ട അതേ അസഹിഷ്ണുത വലിയൊരു വിഭാഗത്തിന് ഇന്നും നിലനിൽക്കുന്നുണ്ട് .അതിനൊരു അറുതിവരണമെങ്കിൽ സാമൂഹികതുല്യനീതി ഉറപ്പു വരുത്തണം. അതിനാൽ സംവരണം അനിവാര്യമാണ്. 

പിന്നേ എന്റേ പേരിനു പിന്നിലുള്ള വാല്. അമ്മ മുതൽ കാമുകി വരേ അത് മാറ്റണമെന്ന് പറഞ്ഞിട്ട് ചെവിക്കൊണ്ടിട്ടില്ല. ജാതീം മതവുമൊന്നില്ലെന്നും പറഞ്ഞു കൊറേ നാൾ നടന്നിരുന്നു. ബസ്സിൽ അടുത്തിരുന്ന യാത്രക്കാരൻ മുതൽ തോളിൽ കയ്യിട്ടുനടന്ന പുരോഗമന തലതൊട്ടപ്പൻമാരായ കൂട്ടുകാരിൽ നിന്നുവരെ വന്ന പെരുമാറ്റങ്ങളിൽ നിന്നുകിട്ടിയ അനുഭവങ്ങളിലെ തിരിച്ചറിവ് സമ്മാനിച്ചതാണീ വാല്. നിങ്ങൾക്കിത് പത്രാസോ, കാട്ടിക്കൂട്ടലോ, അഹങ്കാരമോ ആയി തോന്നാമെങ്കിലും എനിക്കിതെൻ്റെ പ്രതിഷേധവും ചെറുത്തുനിൽപ്പുമാണ്. കുറഞ്ഞ പക്ഷം വിവാഹകമ്പോള പത്രത്താളുകളിൽ ' SC/ST ഒഴികെ' എന്ന് കാണുന്നിടത്തോളം ഈ വാലും കൂടേക്കാണും.

സിനിമാമോഹിയാണ്. ഒരു ചിത്രമെങ്കിലും സംവിധാനം ചെയ്യണമെന്നുണ്ട്. സിനിമയെ പൊളിറ്റിക്കൽ ടൂളായി ഉപയോഗിക്കാനാഗ്രഹിക്കുന്നില്ല, ഗുണപാഠ കഥകളിൽ താൽപര്യമില്ല. സിനിമയെ എന്നും കലാപരമായി ചെയ്യാനാണിഷ്ടം. അനുഭവിച്ചു വളർന്ന അവഗണനകൾ പറഞ്ഞാൽ തീരില്ല, അത്രമേലുണ്ട്. എന്തായാലും എന്റെ മക്കളെ ജാതീം മതവും ഇല്ലാതെയേ വളർത്തൂ. ഞാനനുഭവിച്ചതൊന്നും എന്റെ മക്കൾ അനുഭവിക്കരുത്. എന്നേലോമൊക്കേ സാമൂഹികതുല്യത വരുമായിരിക്കും. സംവരണ വിഷയത്തിലേ നിങ്ങളുടെ നിലപാടുകളറിയിക്കാൻ ക്ഷണിക്കുന്നൂ. വരൂ നമുക്ക് ചർച്ച ചെയ്യാം.

എഴുത്ത്: അക്ഷയ് ദാസൻ ദളിതൻ

Tags:
  • Spotlight
  • Social Media Viral