സഹോദരിമാർ സഞ്ചരിച്ച സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സ്കൂട്ടറിന് പിന്നിൽ യാത്ര ചെയ്ത കായംകുളം കണ്ണമ്പള്ളിഭാഗം തെക്കേതലയ്ക്കൽ ഹരീഷിന്റെ ഭാര്യ അനിലയാണ്(23) മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന സഹോദരി ഐശ്വര്യ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.30 ന് കായംകുളം പുല്ലുകുളങ്ങര റോഡിൽ കരുവിൽപീടികയിൽ ജംക്‌ഷനിലായിരുന്നു അപകടം.
പിന്നിലൂടെ വന്ന ടിപ്പർ സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് അനില ലോറിയുടെ അടിയിലേക്കും ഐശ്വര്യ റോഡരികിലേക്കും തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അനിലയെ ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുതുകുളം ബുദ്ധ ബിഎഡ് കോളജിലെ വിദ്യാർഥിനിയായ അനില മുതുകുളം ചൂളത്തെരുവ് കുന്നുംകീഴിൽ സത്യപാലൻ–അമ്പിളി ദമ്പതികളുടെ മകളാണ്. ഭർത്താവ് ഹരീഷ് ദുബായിലാണ്.