Friday 21 January 2022 12:00 PM IST

‘ലളിതഗാനം മുതൽ വള്ളംകളി കമന്ററി വരെ’: അറിയുമോ ശബ്ദലോകത്തെ ഈ സൂപ്പർസ്റ്റാറിനെ? മനസിൽ പതിഞ്ഞ ശബ്ദം

Asha Thomas

Senior Sub Editor, Manorama Arogyam

alex-vallakkalil

ശബ്ദം കൊണ്ട് മായാജാലമൊരുക്കുന്നവരാണ് വോയിസ് ആർട്ടിസ്റ്റുമാർ. നേരിട്ടു കണ്ടിട്ടില്ലെങ്കിലും സ്വരം കൊണ്ട് നമ്മുടെ ഹൃദയങ്ങളിൽ ഇടംപിടിച്ചവർ. നമ്മെ കരയിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ആ മാസ്മര ശബ്ദഭംഗിയുടെ ആരോഗ്യരഹസ്യം അറിയാൻ ആഗ്രഹമില്ലാത്ത ആരാണുള്ളത്. പ്രമുഖരായ ചില വോയിസ് ആർട്ടിസ്റ്റുമാരുടെ ശബ്ദസംരക്ഷണ വഴികൾ അറിയാം....

ജലപാതയിൽ വിസ്മയം തീർക്കുന്ന വള്ളംകളി മത്സരത്തിന്റെ ആവേശമൊട്ടും ചോരാതെ വീറോടെ കമന്ററി അവതരിപ്പിക്കുക, ലളിതസുഭഗമായ ശബ്ദത്തിൽ റേഡിയോയിൽ ലളിതഗാനം അവതരിപ്പിക്കുക, വാർത്ത വായിക്കുക... തികച്ചും വിഭിന്നങ്ങളായ ഈ ശബ്ദമേഖലകളിൽ വിജയക്കൊടി പാറിച്ചയാളാണ് അലക്സ് വള്ളക്കാലിൽ. കാൽ നൂറ്റാണ്ടിലേറെ റേഡിയോയിലൂടെ നാം കേട്ടുപരിചയിച്ച ഈ ശബ്ദഭംഗിക്ക് പിന്നിലെ രഹസ്യമറിയാം.

‘‘പഠനമൊക്കെ കഴിഞ്ഞ് പത്രപ്രവർത്തകനായി ജോലി ചെയ്യുമ്പോഴും എന്റെ ശബ്ദം റേഡിയോയിൽ കൂടി കേൾക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. 1976–ൽ ഒാൾ ഇന്ത്യ റേഡിയോയിൽ ചേരാൻ എനിക്ക് അവസരം ലഭിച്ചു. പഠനകാലത്ത് ശാസ്ത്രീയ സംഗീതം കുറച്ചു പഠിച്ചിട്ടുണ്ട്. റേഡിയോയിൽ ലളിതഗാനങ്ങൾ അവതരിപ്പിക്കുന്നുണ്ട്. സ്വന്തമായി ഒരു മ്യൂസിക് ട്രൂപ്പും നടത്തിയിരുന്നു. അതുകൊണ്ട് ശബ്ദത്തിന്റെ കാര്യത്തിൽ ശ്രദ്ധയുണ്ടായിരുന്നു. ദിവസവും ഒരു മണിക്കൂർ സാധകം ചെയ്യുമായിരുന്നു. ശബ്ദത്തിന് ഒരു ടോണിക്ക് പോലാണ് സാധകം. ശബ്ദം സ്ഫുടമാകാനും ഉറയ്ക്കാനുമൊക്കെ ഒന്നാന്തരം.

യേശുദാസിന്റെ ഇന്റർവ്യൂവിൽ പറയുന്നതു കേട്ട് ഞാനും തണുത്തവെള്ളം കുടിക്കാറില്ലായിരുന്നു. ഇടയ്ക്കിടയ്ക്ക് ചെറുചൂടുവെള്ളം കുറേശ്ശേ കുടിക്കും.

വള്ളംകളി കമന്ററിക്ക് പോകുമ്പോൾ ശബ്ദമൊന്നും നോക്കിയിട്ട് കാര്യമില്ല. വീറും ആവേശവും കലർത്തി അലറിവിളിച്ചാവും കമന്ററി പറയുക. കമന്ററിക്കുശേഷം ഒന്നോ രണ്ടോ ദിവസത്തേക്ക് ഒച്ച കാണില്ല. വോയിസ് റെസ്റ്റ് എടുത്തു കഴിയുമ്പോൾ അതു മാറും.

ശബ്ദം ഉപയോഗിച്ച് ജോലി ചെയ്യുന്നവർക്ക് ശാരീരിക സ്റ്റാമിനയും പ്രധാനമാണ്. തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന സമയത്ത് എല്ലാ ദിവസവും മ്യൂസിയത്തിൽ നടക്കാൻ പോകും. ഒരു ദിവസം പോലും വ്യായാമം മുടക്കില്ല. എവിടെ യാത്ര പോയാലും ഒരു വോക്കിങ് ഷൂ കൂടെ കരുതും. ഇപ്പോഴും വ്യായാമത്തിന്റെ കാര്യത്തിലൊക്കെ ശ്രദ്ധയുണ്ട്.

ആശാ തോമസ്