പ്രണയത്തിന്റെ പേരില്‍ രണ്ട് വര്‍ഷത്തിനിടെ 180 ലേറെ ആത്മഹത്യകള്‍ നടന്നെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. അതിന്റെ ഒടുവിലെ ഇരയാണ് തിരുവനന്തപുരം കിളിമാനൂരില്‍ വിഷം കഴിച്ച് ജീവനൊടുക്കിയ പ്ലസ് ടു വിദ്യാര്‍ഥിനി വാലഞ്ചേരി കണ്ണയംകോട് വി.എസ്. മൻസിലിൽ എ. ഷാജഹാൻ–സബീനബീവി ദമ്പതികളുടെ മകൾ അൽഫിയ (17).
വിഷം കഴിക്കുന്ന ചിത്രം അടക്കം അൽഫിയ കാമുകൻ ജിഷ്ണുവിന് വാട്സാപ് സന്ദേശം അയച്ചിരുന്നു. എന്നാൽ ജിഷ്ണു ഇതു രഹസ്യമാക്കിവച്ചു. രക്ഷിക്കാനുള്ള ശ്രമം പോലുമുണ്ടായില്ല. കോവിഡ് ബാധിച്ച് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ 17 ദിവസം ചികിത്സയിൽ കഴിയുമ്പോഴാണ് ജിഷ്ണുവുമായി അൽഫിയ പരിചയത്തിലാകുന്നത്. മറ്റ് ബന്ധങ്ങളുള്ള ജിഷ്ണു ചതിക്കുകയായിരുന്നെന്ന് അറിഞ്ഞതോടെ തകര്‍ന്ന് പോയി. ചതിച്ചാല്‍ ജീവനൊടുക്കുമെന്ന് മെസേജ് അയച്ചപ്പോള്‍ ജീവനൊടുക്കാന്‍ വെല്ലുവിളിച്ചിട്ട് ഫോണ്‍ ബ്ലോക്കാക്കി.
വിഷം കഴിച്ച കാര്യം കാമുകനെയും കാമുകന്റെ സുഹൃത്തിനെയും അറിയിച്ചു. കുഴഞ്ഞ് വീണ അൽഫിയയുമായി നാല് ദിവസം വീട്ടുകാര്‍ വിവിധ ആശുപത്രികളില്‍ കയറിയിറങ്ങുമ്പോള്‍ വിഷം കഴിച്ച വിവരം കാമുകനും സുഹൃത്തും ആരോടും പറഞ്ഞില്ല. അവശതയുടെ കാരണം ഡോക്ടര്‍മാര്‍ കണ്ടെത്തുമ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു.
ഛർദിയും ക്ഷീണവും മൂലം ഇതിനിടെ അൽഫിയയെ നാല് ആശുപത്രികളിലെത്തിച്ചു ചികിത്സ തേടി. ഇവിടെയൊക്കെ വിഷം ഉള്ളിലെത്തിയ വിവരം അറിയാതെയായിരുന്നു ചികിത്സ. ഇടയ്ക്ക് ഒരു ദിവസം അൽഫിയ സ്കൂളിൽ പരീക്ഷ എഴുതി. അൽഫിയ വിഷം കഴിച്ച വിവരം മാതാപിതാക്കൾ അറിഞ്ഞത് നാലാം ദിവസം ഫോൺ പരിശോധിച്ചപ്പോഴാണ്. വൈകാതെ മരണം സംഭവിച്ചു. പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
പ്രണയത്തില്‍നിന്നു ജിഷ്ണു പിന്മാറിയതാണ് അൽഫിയ ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കാമുകനായ ജിഷ്ണുവിനെ ആത്മഹത്യാപ്രേരണാകുറ്റത്തിന് അറസ്റ്റ് ചെയ്തു. പ്രണയത്തിന്റെ മറവിലെ ചതിക്ക് കൂട്ടുനിന്ന സുഹൃത്തിനെതിരെ പൊലീസ് ഒന്നും ചെയ്യാത്തതാണ് ഈ കുടുംബത്തിന്റെ വേദന ഇരട്ടിപ്പിക്കുന്നത്.