വിവാഹം, ജോലി, വീട്, എന്നീ കാര്യങ്ങളിൽ സ്വന്തം വീട്ടുകാർക്കില്ല ആധിയായിരിക്കും മറ്റൊരാൾക്ക് ഉണ്ടാകുക. സ്ത്രീ ജനങ്ങളുടെ കാര്യമാണ് ഏറ്റവും കഷ്ടം. പെണ്ണൊരുത്തി വയസറിയിച്ചു എന്നറിഞ്ഞാൽ അവളെ വിവാഹം കഴിപ്പിക്കാനുള്ള തത്രപ്പാടിലായിരിക്കും ബന്ധനങ്ങൾ തീർക്കുന്ന ബന്ധുജനങ്ങളും സമൂഹത്തിലെ കാരണവൻമാരും. ഇനി വിവാഹം കഴിഞ്ഞു എന്നു തന്നെയിരിക്കട്ടെ കുഞ്ഞുങ്ങളായില്ലേ...ഇനി അഥവാ ആയില്ലെങ്കില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന മട്ടിലുള്ള ചോദ്യങ്ങൾ ‘സീസൺ 2’ രൂപത്തില്‍ നമുക്ക് മുന്നിലേക്കെത്തും. സമൂഹത്തിന്റെ കുത്തും മുനയും വച്ചുള്ള ചോദ്യങ്ങൾ കൂടി ഭയന്നിട്ടാകാം വീട്ടുകാർ അരനാഴിക നേരം മുമ്പേ മക്കളെ കല്യാണ മണ്ഡപത്തിലേക്ക് തള്ളി വിടുന്നത്. ആ ചോദ്യങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കുന്നവരാകട്ടെ മറുവശത്ത് കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടാകും എന്നത് മറ്റൊരു സത്യം. കഥാന്ത്യം ഇഷ്ടപ്പെട്ട ജോലി, പഠനം ഒക്കെ ഉപേക്ഷിക്കേണ്ടി വരും. ചുരുക്കം പറഞ്ഞാൽ വിവാഹം കഴിക്കാത്തവരും കുഞ്ഞുങ്ങള്‍ ആകാത്തവരുമൊക്കെ എന്തോ പാതകം ചെയ്തിട്ടുണ്ടെന്ന മട്ടിലാണ് പലരുടേയും പെരുമാറ്റവും ഇടപെടലും.
എന്നാൽ ഇവിടെയിതാ അമിതാ മറാത്തേ എന്ന പെണ്ണൊരുത്തി തന്റെ നേർക്ക് നീണ്ട് വന്ന കുത്തും മുനയും വച്ചുള്ള വർത്തമാനങ്ങളേയും സമൂഹത്തിന്റെ തീട്ടൂരങ്ങളേയും പടിക്കു പുറത്ത് നിർത്തി തന്റേടമുള്ളൊരു ജീവിതം നയിക്കുകയാണ്. സമൂഹത്തിന്റെ പ്രാകൃതി ചിന്തകളുടേയും സമ്മർദ്ദങ്ങളുടേയും പേരിൽ തളർന്നു പോയില്ലവർ. പിന്നെയോ, സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നതായിരുന്നു അവളുടെ തീരുമാനം. വിവാഹം കഴിക്കില്ല എന്ന ഉറച്ച തീരുമാനം പണ്ടേക്ക് പണ്ടേ അമിത എടുത്തിരുന്നു. പക്ഷെ, ഒരു കുഞ്ഞിനെ വേണം എന്നആഗ്രഹം അവർ മനസില്‍ താലോലിക്കുന്നുണ്ടായിരുന്നു. അങ്ങനെ നാല്‍പ്പത്തിരണ്ടാമത്തെ വയസ്സില്‍ അവര്‍ ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു. അദ്വൈത എന്ന ആ പെണ്‍കുഞ്ഞ് അവരുടെ ജീവിതത്തിന്‍റെ വിളക്കായി മാറുന്നത് അങ്ങനെയാണ്.
പെൺകുഞ്ഞുങ്ങളെ ബാധ്യതയായി കാണുന്ന ഇന്ത്യൻ സമൂഹത്തിന്റെ പൊതുവികാരത്തിനു നേർക്കുള്ള ചൂണ്ടു വിരലായിരുന്നു അമിതയുടെ ആ തീരുമാനം. അമിതയുടെ മാതാപിതാക്കളും സഹോദരിയും അവരുടെ ആഗ്രഹത്തിന് പച്ചക്കൊടി കാട്ടിയതോടെ ഇരട്ടി ആത്മവിശ്വാസമായി. വിവാഹം കഴിക്കാതിരിക്കുന്നതും പെണ്‍കുഞ്ഞിനെ ദത്തെടുക്കുന്നതുമെല്ലാം മോശമാണ് എന്ന് കരുതപ്പെടുന്ന ഒരു സമൂഹത്തില്‍ അമിതയെടുത്ത തീരുമാനത്തിനൊപ്പം മാതാപിതാക്കള്‍ നിന്നത് അവൾക്ക് നൽകിയ ഊർജ്ജം വളരെ വലുതായിരുന്നു.
2012 -ല്‍ അമിത ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തു. നിബന്ധനകൾക്കും നൂലാമാലകൾക്കും ഒടുവിൽ അവളുടെ കാത്തിരിപ്പിന് പ്രതീക്ഷയേകും മട്ടില്‍ ഒരു ഫോണ്‍വിളി വന്നു. അത് അവളുടെ ജീവിതത്തിനു നൽകിയ സന്തോഷം വളരെ വലുതായിരുന്നു. അവരുടെ ജീവിതം തന്നെ അടിമുടി മാറുകയായിരുന്നു. പൂനെയിലെ ഒരു ചൈല്‍ഡ് കെയര്‍ സെന്‍ററിലേക്ക് ചെല്ലാനായിരുന്നു ഫോണില്‍ പറഞ്ഞത്. ഒരു പെണ്‍കുഞ്ഞിനെ അവര്‍ക്ക് മകളായി ലഭിക്കുന്നുവെന്ന സന്തോഷം അവിടെ ചെന്നപ്പോള്‍ അമിതയറിഞ്ഞു. കുറച്ച് അപേക്ഷാഫോമുകള്‍ പൂരിപ്പിച്ച് നല്‍കാനും അവര്‍ ആവശ്യപ്പെട്ടു. അന്ന് കുഞ്ഞിനെ കൂടെ കൂട്ടാനായില്ലെങ്കിലും മറ്റ് കാര്യങ്ങളെല്ലാം അന്ന് ശരിയാക്കി.
ഫിനാന്‍സില്‍ എംബിഎ ബിരുദം എടുത്തയാളാണ് ആളാണ് അമിത. കുഞ്ഞിനെ ഏറ്റെടുക്കാനുള്ള തീരുമാനം എടുക്കുന്ന സമയത്ത് അവർ ജോലിയുടെ മികച്ച സമയത്തും നിർണായക ഘട്ടത്തിലുമായിരുന്നു. ഒരു വയസ്സുള്ള ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കണം എന്നായിരുന്നു അമിത ആഗ്രഹം. എന്നാല്‍, അഞ്ച് മാസം മാത്രം പ്രായമുള്ള ഹൃദയത്തിന് പ്രശ്നങ്ങളുള്ള ആ കുഞ്ഞിന്റെ വിടര്‍ന്ന കണ്ണുകള്‍ അവളെ തീരുമാനം മാറ്റാന്‍ പ്രേരിപ്പിച്ചു. അമിത പറയുന്നത് 'അത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' ആയിരുന്നുവെന്നാണ്. അമിത ആ കുഞ്ഞിനെ തനിക്കൊപ്പം കൂട്ടണമെന്ന് ആഗ്രഹിച്ചു. അവളെ തനിക്കൊപ്പം കൂട്ടി. പൂനെയിലെ ഏറ്റവും മികച്ച ചികിത്സ തന്നെ അവള്‍ക്ക് ലഭ്യമാക്കി.
കുഞ്ഞിന്റെ ചികിത്സയുടെ ഘട്ടങ്ങളിലായിരുന്നു അമിത അടുത്ത പ്രതിസന്ധി നേരിടുന്നത്. സര്‍ജറി നടത്തണമെങ്കില്‍ കുഞ്ഞിന്റെ ഭാരം കൂടുന്നത് വരെ കാത്തിരിക്കണമെന്നാണ് ഡോക്ടര്‍മാര്‍മാരുടെ അന്ത്യശാസനം. അതിന് കുറച്ച് കാലം കാത്തിരിക്കണമെന്ന് അമിതയ്ക്ക് അറിയാമായിരുന്നു. പക്ഷെ, അമിതയുടെ സ്നേഹവും പരിചരണവും മുൻധാരണകളേയും ഡോക്ടർമാരുടെ തീരുമാനങ്ങളേയും മാറ്റിയെഴുതി. ഒന്നാമത്തെ പിറന്നാള്‍ ആവുമ്പോഴേക്കും അദ്വൈതയുടെ ഹൃദയശസ്ത്രക്രിയ നടന്നു.
ഒരു വയസ്സ് കഴിഞ്ഞ് കുറച്ചായപ്പോഴേക്കും തന്നെ അവളെ ദത്തെടുത്തതാണ് എന്ന് അവളെ തിരിച്ചറിയിക്കാന്‍ ചെയ്യാവുന്നതെല്ലാം അമിത ചെയ്തിരുന്നു. കഥകളിലൂടെയും ചിത്രങ്ങളിലൂടെയും അദ്വൈതയുടെ പെറ്റമ്മയെ കുറിച്ചും അമിത അവളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. തന്നെ വളര്‍ത്തിയത് ഒരു സിംഗിള്‍ പേരന്റാണ് എന്ന് അഭിമാനത്തോടെ അദ്വൈത ചിന്തിക്കണമെന്നും അമിതയാഗ്രഹിച്ചിരുന്നു. ഒപ്പം തന്നെ തന്റെ കുടുംബത്തില്‍ അദ്വൈതയ്ക്ക് ഒന്നിനും ഒരു കുറവുമുണ്ടാകരുത് എന്നും അമിതയ്ക്ക് നിര്‍ബന്ധമായിരുന്നു.
ഒരിക്കല്‍ പോലും അവളോട് താല്‍പര്യമില്ലാ എന്ന് തോന്നിക്കും വിധത്തില്‍ അദ്വൈതയോട് പെരുമാറില്ല എന്ന് അമിത തീരുമാനിച്ചിരുന്നു. അത്രയേറെ തന്റെ ജീവിതത്തോട് അവളെ അമിത ചേർത്തു നിർത്തി. നൽകാവുന്ന സ്നേഹം അത്രയും കൊണ്ട് മൂടി. അവളുടെ ആവശ്യങ്ങൾക്കൊപ്പം നിന്നു. പോറ്റമ്മയോടുള്ള സ്നേഹം ഊട്ടിയുറപ്പിക്കുമ്പോഴും പെറ്റമ്മയോടെ സ്നേഹക്കുറവുണ്ടാകരുതെന്ന് അമിതയ്ക്ക് നിർബന്ധമുണ്ടായിരുന്നു.
അമിതയെപ്പോലും ഞെട്ടിച്ചു കൊണ്ട് വളരെ സ്നേഹത്തോടെയാണ് അദ്വൈത തന്‍റെ അമ്മയെ കുറിച്ച് സംസാരിച്ചത്. പെറ്റമ്മയേയും പോറ്റമ്മയേയും അവള്‍ ഒരുപോലെ സ്നേഹിച്ചു.
അവള്‍ക്കിഷ്ടമുള്ളതെല്ലാം ചെയ്യാന്‍ അദ്വൈതയെ അമിത പ്രോത്സാഹിപ്പിച്ചു. വരക്കാന്‍ ഒരുപാടിഷ്ടമാണ് അദ്വൈതയ്ക്ക്. അമിതയ്ക്ക് ഒരേസമയം അവള്‍ മകളും കൂട്ടുകാരിയുമായി. അദ്വൈതയ്ക്ക് മൂന്ന് വയസ്സായപ്പോഴാണ് അമിത ഒരു പ്രൈവറ്റ് കമ്പനിയില്‍ ബിസിനസ് അനലിസ്റ്റായി തിരികെ ജോലിയില്‍ പ്രവേശിക്കുന്നത്. ദത്തെടുക്കലിനെ കുറിച്ച് മാതാപിതാക്കളേയും കുഞ്ഞുങ്ങളേയും ബോധവല്‍ക്കരിക്കുന്ന പൂര്‍ണക് എന്നൊരു ഓര്‍ഗനൈസേഷനില്‍ അംഗം കൂടിയായിരുന്നു അമിത. അദ്വൈത ജീവിതത്തിലേക്ക് കൊണ്ടുവന്ന സന്തോഷമാണ് രണ്ടാമതൊരു കുഞ്ഞിനെ കൂടി ദത്തെടുക്കാന്‍ അമിതയ്ക്ക് പ്രേരണയായത്. ഒക്ടോബറില്‍ ഒരു കുഞ്ഞിനെ കൂടി ദത്തെടുക്കാനുള്ള തീരുമാനം അമിതയെടുത്തിട്ടുണ്ട്.
അദ്വൈത ഇപ്പോൾ പഴയ കുട്ടിയല്ല. അവൾക്കിപ്പോൾ ആറു വയസായിരിയിരിക്കുന്നു. പെൺഭ്രൂണ ഹത്യയും പെൺകുട്ടികൾ ശാപമെന്ന് കരുതുന്ന ഒരു വിഭാഗവും വിഹരിക്കുന്ന ഈ കാലത്ത് അമിത നമുക്ക് നൽകുന്ന പാഠം വളരെ വിശാലവും അർത്ഥവത്തുമാണ്. ണ്‍വിവാഹം കഴിച്ചുകൂടേ, കുഞ്ഞുങ്ങള്‍ വേണ്ടേ എന്നൊക്കെ പറഞ്ഞ് നിരന്തരം മറ്റുള്ളവരെ ബുദ്ധിമുട്ടിലാക്കുന്നവര്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടിയാണ് അമിതയുടെ ജീവിതം.