കോവിഡ് പോരാട്ടത്തിന് വേഗം പകരുന്നവരാണ് ആരോഗ്യ പ്രവർത്തകർ. കുടുംബവും പരാധീനതകളും പടിക്കു പുറത്തു വച്ച് ഓരോ മനുഷ്യനു വേണ്ടിയു ജീവിതവും സമയവും ഉഴിഞ്ഞു വയ്ക്കുന്ന അവരെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്. കോവിഡിന്റെ ഒരി വിഭാഗം ആട്ടിയകറ്റുമ്പോൾ ചേർത്തു പിടിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ആത്മസമർപ്പണത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇവിടെയിതാ കോവിഡ് പോരാട്ടത്തിന്റെ മുന്നണിയിലുള്ള പ്രിയതമയെക്കുറിച്ച് ഹൃദ്യമായി കുറിക്കുകയാണ് അനന്ദു അച്ചു. പിപിഇ കിറ്റിൽ ശ്വാസം മുട്ടുന്ന പ്രിയപ്പെട്ടവളെ കാണുമ്പോൾ ഉള്ളിലൊരു പിടച്ചിലാണെന്ന് അനന്ദു കുറിക്കുന്നു. ഡ്യൂട്ടിക്ക് പോകുന്ന ഭാര്യയെ കാണുമ്പോൾ അഭിമാനമാണെന്നും അനന്ദു കുറിക്കുന്നു. ഫെയ്സ്ബുക്ക് ഗ്രൂപ്പായ ദി മലയാളി ക്ലബിലാണ് അനന്ദു കുറിപ്പ് പങ്കുവയ്ക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;
ഇതു എന്റെ ഭാര്യയാണ് പേര് ദിവ്യ, ഇപ്പോൾ കോവിഡ് ഡ്യൂട്ടിയിൽ ആണ്. ദിവസവും 6 മണിക്കൂർ വീതമുള്ള 2 ഷിഫ്റ്റ്. ഇട്ടിരിക്കുന്ന PPE കിറ്റിന് ഉള്ളിലൂടെ ശ്വാസമെടുക്കാൻ പെടുന്ന ബുദ്ധിമുട്ട് , ഓരോ ഷിഫ്റ്റ് കഴിയുമ്പോഴും കൈകളുടെ അവസ്ഥ, അസഹനീയമായ ചൂട്, പോരാത്തതിന് ഡ്യൂട്ടി കഷിഞ്ഞാൽ ഉള്ള തലവേദനയും..
എന്നാലും ഇതൊന്നും വകവയ്ക്കാതെ ഈ സമയത്തു നമുക്ക് ചെയ്യാൻ പറ്റുന്നത് ഇതൊക്കെയല്ലേ എന്നുപറഞ്ഞു ഡ്യൂട്ടിക്ക് പോകുന്ന നിന്നെ കാണുമ്പോ ഉള്ളിൽ വല്ലാത്തൊരു പിടച്ചിലാണ്, എങ്കിലും നിന്നെക്കുറിച്ചു ഓർക്കുമ്പോൾ ഒത്തിരി അഭിമാനം തോന്നുന്നു...