ഉമ്മയുടെ അരികിലേക്ക് ഓടിയെത്താൻ ആ കുഞ്ഞു മനസ് വെമ്പുന്നുണ്ട്. ചങ്ങാതിമാർ പുറത്തു പന്തു കളിക്കുമ്പോൾ അവർക്കൊപ്പം കൂടാൻ വല്ലാതെ കൊതിക്കുന്നുണ്ട്. പക്ഷേ എന്തു ചെയ്യാൻ...പാറിപ്പറന്നു നടക്കേണ്ട ആ പിഞ്ചു പൈതലിന് വിധി സമ്മാനിച്ചിരിക്കുന്നത് ഒരു ചക്ര കസേരയാണ്. അവന്റെ കളിചിരികളും ലോകവും എല്ലാം അതിൽ ഒടുങ്ങിപ്പോയിരിക്കുന്നു. വിധി ആ കുഞ്ഞ് ജീവിതത്തിൽ നടപ്പിലാക്കിയ ക്രൂരത.
വിധിയുടെ തമാശഅവിടെ തീരുന്നില്ല, ആ പൈതലിന് നൽകിയ അതേ വേദന നൽകി വിധി അവന്റെ ഉമ്മയേയു പരീക്ഷിച്ചിരിക്കുന്നു. എഴുന്നേറ്റ് നടക്കാൻ പോലുമാകാതെ കട്ടിലിൽ ഒടുങ്ങുന്നു ആ ഉമ്മയുടേയും ജീവിതം. സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലാണ് ഇരുവരുടേയും ദുരവസ്ഥ സോഷ്യൽ മീഡിയക്കു മുന്നിലേക്ക് വച്ചത്.
മലപ്പുറം ജില്ലയിലെ കാപ്പിരിക്കാട് സ്വദേശിയായ മുഹമ്മദ് അൻഫാസ് എന്ന എട്ടുവയസുകാരനെ വിധി പരീക്ഷിക്കുന്നത് മൂന്ന് വർഷം മുമ്പ്. അരയ്ക്കു കീഴ്‍പ്പോട്ട് തളർന്നു പോകുന്ന ഗുരുതരമായ ജനിതക പ്രശ്നമാണ് ഈ പൈതലിനുള്ളത്. അൻഫാസിന്റെ ഉമ്മ സഫൂറയുടെ കാര്യവും വ്യത്യസ്തമല്ല. അരയ്ക്കു കീഴ്‍പ്പോട്ട് തളർന്ന് കട്ടിലിലൊതുങ്ങുന്നു ആ വീട്ടമ്മയുടെ ജീവിതം.
സ്കൂളിൽ പോകാനോ ചങ്ങാതിമാർക്കൊപ്പം കളിക്കാനോ എന്തിനേറെ പറയണം പ്രാഥമിക ആവശ്യത്തിനു പോലും ഈ പൈതലിന് കെൽപ്പില്ല എന്നുള്ളതാണ് സത്യം. രണ്ട് പൈതലുകൾക്ക് കരുതലാകേണ്ട...വീടിന് താങ്ങാകേണ്ട ആ ഉമ്മയും കിടന്ന കിടപ്പിൽ തന്നെ.
മേളപ്പെരുക്കത്തിന് നടുവിൽ സർവ്വതും മറന്ന് നൃത്തം; ആരാണ് ഈ പെൺകുട്ടി, സോഷ്യല്‍ മീഡിയ ചോദിക്കുന്നു
തടി കുറയ്ക്കാൻ പറയുന്നവര്‍ക്കറിയില്ല എന്റെ രോഗം, അനുഭവിക്കുന്ന വേദന; വിദ്യാ ബാലൻ
അമ്മയ്ക്കൊപ്പം അടിച്ചുപൊളിച്ച് ‘ജൂനിയർ തലയുടെ’ ഷോപ്പിംഗ്; വൈറലായി വിഡിയോ
അൻഫാസിന്റേയും ഉമ്മയുടേയും ഈ ആരോഗ്യ പ്രശ്നത്തെ ജനിതക വൈകല്യമെന്നാണ് ഡോക്ടർമാർ വിധിയെഴുതിയിരിക്കുന്നത്. കൈയ്യിലുള്ളതെല്ലാം നുള്ളിപ്പെറുക്കിയും വിറ്റെടുത്തും ഇതിനു വേണ്ട ചികിത്സയ്ക്കായി ഈ നിർദ്ധന കുടുംബം ഏറെ അലഞ്ഞതാണ്. പലപ്പോഴും ശുഭ സൂചനകളും മാറ്റങ്ങളും പ്രകടമായതുമാണ്. എന്നാൽ നിർണായക ഘട്ടത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ചികിത്സ മുടങ്ങയത് ഇരുവരേയും ഏറെ വലച്ചു.
പരസഹായമില്ലാതെ ഒന്നെഴുന്നേറ്റ് നടക്കാൻ പോലുമാകാത്ത ഇരുവരേയും വിട്ട് ഗൃഹനാഥൻ അഫ്സലിന് ജോലിക്കു പോകാനാകുന്നില്ല എന്നതാണ് മറ്റൊരു പ്രശ്നം. എല്ലാത്തിനും മേലെ ചികിത്സയ്ക്ക് നയാപൈസ പോലും കൈയ്യിലെടുക്കാനില്ലാതെ നാലു ചുമരുകൾക്കുള്ളിൽ കാലാകാലങ്ങളായി നരക്കിക്കുകയാണ് രണ്ട് മനുഷ്യജന്മങ്ങൾ.
വേദനയും പരാധീനതകളും മാത്രം ബാക്കിയാക്കുന്ന ജീവിതത്തിനു നടുവിൽ നിൽക്കുന്ന ഈ നിർദ്ധന കുടുംബം ഇനി കൈനീട്ടുന്നത് സുമനസുകൾക്കു മുന്നിലേക്കാണ്. കളിചിരിയുമായി സാധാരണ ജീവിതത്തിലേക്ക് തിരികെ വരുന്ന നാളിനായി കാത്തിരിപ്പാണ് ആ കുരുന്ന്. അവർക്ക് തണലാകാൻ കഴിയുന്ന അമ്മയായി കരുത്തോടെ തിരികെ വരാൻ കഴിയുന്ന പ്രതീക്ഷയിലാണ് ആ ഉമ്മ. കാത്തിരിക്കുകയാണ് അവർ...കനിവിന്റെ കവാടം തുറക്കുന്ന നാളിനായി.