അങ്കമാലി ∙ അമ്മയുടെ വീട്ടിൽ അവധിക്കാലം ചെലവഴിക്കാനെത്തിയ പെൺകുട്ടി തൂങ്ങിമരിച്ചതാണെന്നു പൊലീസ്. കോടാലി മങ്കുഴി കുഴിക്കീശരത്തിൽ കൃഷ്ണകുമാറിന്റെയും പ്രീതിയുടെയും മകൾ ഹൃദ്യയാണ് (11) മരിച്ചത്. കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. മുത്തശിയാണ് കുട്ടിയെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടനെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കഴുത്തിൽ തോർത്തു മുറുകിയ പാട് ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. റൂറൽ ജില്ലാ പൊലീസ് മേധാവി രാഹുൽ ആർ.നായർ ഉൾപ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുകാരെ ഇന്നലെ ചോദ്യം ചെയ്തപ്പോൾ തൂങ്ങിമരിച്ചനിലയിൽ കണ്ടുവെന്നാണ് പറഞ്ഞത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.
മരണ കാരണം അന്വേഷിക്കുകയാണെന്നു പൊലീസ് അറിയിച്ചു. കറുകുറ്റി പഞ്ചായത്തിലെ നീരോലിപ്പാറ നീറുങ്ങലിലെ ആന്തപ്പിള്ളി വീട്ടിൽ തിങ്കൾ വൈകിട്ട് 4.45നാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റത്തൂർ ശ്രീകൃഷ്ണ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ഹൃദ്യ. എല്ലാ വിഷയങ്ങൾക്കും ഉയർന്ന മാർക്കുള്ള ഹൃദ്യ സംസ്കൃതം സ്കോളർഷിപ് പരീക്ഷയിലും വിജയം നേടിയിരുന്നു.