യുഎഇയിൽ തീപിടുത്തത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. ചെങ്ങന്നൂർ പുത്തൻ കാവ് ആയിരുകുഴിയിൽ അനിൽ നൈനാൻ ആണ് (32) മരിച്ചത്. തീപിടുത്തത്തിൽ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അനിലിന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു.
അനിലും നീനുവും നാല് വയസുള്ള മകനൊപ്പം ഉമ്മുല്‍ ഖുവൈനിലെ അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. അപ്പാര്‍ട്ട്മെന്റിലെ ഇടനാഴിയില്‍ ഉണ്ടായിരുന്ന ഇലക്ട്രിക് ബോക്സില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിക്കുകയായിരുന്നു. നീനുവിന്റെ ശരീരത്തിലേക്കാണ് ആദ്യം തീപടര്‍ന്നത്. ഈ സമയം വീടിന്റെ കിടപ്പുമുറിയിലായിരുന്ന അനില്‍, ഭാര്യയുടെ നിലവിളി കേട്ടാണ് ഓടിയെത്തിയത്. ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അനിലിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. തൊണ്ണൂറ് ശതമാനത്തിലധികം പൊള്ളലേറ്റ അനിലിനെ ഉമ്മുൽഖുവൈൻ ഷെയ്ഖ് ഖലീഫ് ആശുപത്രിയിലും തുടർന്ന് അബുദാബി ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പൊള്ളലേറ്റ ഭാര്യ നീനു ചികിത്സയിലാണെങ്കിലും അപകട നില തരണം ചെയ്തിട്ടുണ്ട്.
ഏക മകൻ ഏതൻ മറ്റൊരു മുറിയിലായിരുന്നതിനാൽ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച ജോർദ്ദാൻ സ്വദേശിക്കും പൊള്ളലേറ്റിരുന്നു. ഉമ്മുല്‍ഖുവൈന്‍ പോലീസ് ഫ്ളാറ്റ് സീല്‍ ചെയ്തിരിക്കയാണ്. പോലീസിന്റെ സാന്നിധ്യത്തില്‍ വീട്ടില്‍നിന്ന് പാസ്പോര്‍ട്ട് കണ്ടെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.