പ്രളയകാലം ബാക്കിയാക്കിയ കരുതലിന്റെയും ത്യാഗത്തിന്റെയും കഥകൾ അവസാനിക്കുന്നില്ല. സ്വന്തം ജീവനും സുരക്ഷയും പരിഗണിക്കാതെ, സഹജീവികളുടെ പ്രാണനു വേണ്ടി ഭ്രാന്തിളകിയ വെള്ളത്തിലേക്കിറങ്ങിയ എത്രയോ സാധാരണക്കാർ. അവരിലൊരാളാണ് 58 കാരൻ അനിയൻ എന്ന കിഴക്കേനട പുത്തന്‍പുരയ്ക്കല്‍ സദാശിവന്‍നായർ. പ്രളയജലത്തിൽ പ്രാണന് വേണ്ടി കേണ മുപ്പത്തഞ്ചോളം ജീവനുകളാണ് ആഴങ്ങളും കുത്തൊഴുക്കും വകവെക്കാതെ അനിയന്‍ ആശ്വാസത്തിന്റെ മറുകരയിൽ എത്തിച്ചത്. എന്നാൽ ഈ സാഹസത്തിന് ആ മനുഷ്യന് കൊടുക്കേണ്ടി വന്ന വിലയോ സ്വന്തം കാഴ്ച. വലത്തേ കണ്ണിൽ പടർന്ന ഇരുട്ട് ഇടത്തേ കണ്ണിലേക്കും വ്യാപിക്കുമോ എന്ന ആശങ്കയിലും നഷ്ടബോധമില്ലാതെ ആ സാധു മനുഷ്യൻ പുഞ്ചിരിക്കുന്നു.
സംഭവമിങ്ങനെ: ആഗസ്റ്റ് പതിനഞ്ചിന് അര്‍ധരാത്രിയാണ് തന്റെ വീട് വെള്ളത്തിൽ മുങ്ങുന്നതായി കീഴ്ചേരി സ്വദേശിയായ സന്തോഷ് അനിയനെ ഫോണിൽ വിളിച്ച് പറയുന്നത്. പിന്നെ വൈകിയില്ല ഒരു ലോറിയുടെ ട്യൂബുമായി ഇറങ്ങി. പിറ്റേന്ന് ഉച്ചയ്ക്ക് മുന്‍പ് സന്തോഷിന്റെ ഭാര്യയും രണ്ട് മക്കളും പ്രായമായ അച്ഛനും അമ്മയും അടക്കം പ്രദേശത്തെ 35 ഓളം പേരെ രക്ഷപെടുത്തി. അതിനിടയിലായിരുന്നു അനിയന്റെ കാഴ്ചകൾക്ക് മേൽ ഇരുട്ടുപരത്തിയ ദുരന്തം. ഒരു വീടിന്റെ ഗേറ്റിന് കുറുകേകിടന്ന തടി വലിച്ചു മാറ്റുന്നതിനിടെ ഒരു കൂര്‍ത്തകമ്പ് വലതുകണ്ണിൽ കൊണ്ട് മുറിഞ്ഞു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സാധാരണ മുറിവാണെന്ന് കരുതി ആദ്യം കണ്ണില്‍ മരുന്നുവെച്ച് കെട്ടി. എന്നാല്‍ പിറ്റേ ദിവസമായതോടെ കണ്ണ് വീര്‍ത്തു. അങ്ങനെയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ കണ്ണിന്റെ ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തി. വിദഗ്ധ ചികിത്സ നല്‍കിയില്ലെങ്കില്‍ ചിലപ്പോള്‍ ഇടതുകണ്ണിന്റെ കാഴ്ചയേയും ഇത് ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
വീടുള്‍പ്പെടെ രണ്ടുസെന്റ സ്ഥലമാണ് ആകെ സമ്പാദ്യം. ലോട്ടറി വില്‍പ്പനയോടൊപ്പം വീട്ടിലെ ചായ്പില്‍ ചായക്കട നടത്തിയാണ് ഉപജീവനം. അതിനാൽ വിദഗ്ധ ചികിത്സയ്ക്കുള്ള സാമ്പത്തിക ശേഷിയില്ല. പഠനംകഴിഞ്ഞ് ജോലിതേടുന്ന മകന്‍ അനുകൃഷ്ണനും സംസാരശേഷി കുറവായ പത്താംക്ലാസുകാരന്‍ അരവിന്ദും ഒന്‍പതാം ക്ലാസുകാരി ആര്യയും ഭാര്യ ലതാകുമാരിയും അടങ്ങുന്ന അനിയന്റെ കുടുംബം ഇനി എന്തുചെയ്യുമെന്ന് അറിയാതെ വിഷമിക്കുകയാണ്.