ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ അടുത്തെന്ന പോലെയാണ് അഞ്ജലി മേനോന്റെ സാന്നിധ്യം. ‘മഞ്ചാടിക്കുരു’വിലും ‘ഉസ്താദ് ഹോട്ടലി’ലും ‘ബാംഗ്ലൂർ ഡേയ്സി’ലുമൊക്കെ നമ്മൾ കണ്ട സ്നേഹത്തിന്റെ അതേ ഇഴയടുപ്പം. ആ വാക്കുകൾക്ക് അതിന്റെ ഭംഗിയും ഉറപ്പുമുണ്ട്, പ്രതിസന്ധികളിൽ തുടങ്ങി വിജയങ്ങളുടെ ‘കൂടെ’യെത്തിയ ആത്മവിശ്വാസവും... പതിഞ്ഞ താളത്തിൽ മഴ വീഴുന്ന കൊച്ചിയുെട നനഞ്ഞ പുലരിത്തിരക്കിലേക്കു നോക്കി അഞ്ജലി മേനോൻ പറഞ്ഞുതുടങ്ങി.
"ഈ സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോൾ ചില മുഖങ്ങൾ മനസ്സിൽ തെളിഞ്ഞു. ഈ ആൾക്കാർ നന്നായിരിക്കും എന്നു തോന്നി. അതിലൊന്ന് നസ്രിയയായിരുന്നു. മുഖ്യ കഥാപാത്രങ്ങളായി ആഗ്രഹിച്ച അഭിനേതാക്കളെ തന്നെ കിട്ടിയതോടെ അതിനനുസരിച്ച് തിരക്കഥ പരുവപ്പെടുത്തി. അഭിനയിക്കുമ്പോൾ നാലു വർഷത്തെ മാറ്റമൊന്നും നസ്രിയയിലുണ്ടായിരുന്നില്ല.
ചിത്രീകരണത്തിനു മുൻപ് ‘അയ്യോ... അഞ്ജു ചേച്ചീ, നാലു വർഷമായി. ഇനി എന്നെക്കൊണ്ടു പറ്റുമോ’ എന്നൊക്കെ ചോദിക്കുമായിരുന്നു. അപ്പോഴും എനിക്കും അവൾക്കുമറിയാം, ഇതൊന്നും ഒരു പ്രശ്നമേയല്ലെന്ന്. നടിയെന്ന നിലയിൽ പഴയ ഊർജം ഇപ്പോഴുമുണ്ട്. വ്യക്തി എന്ന നിലയിൽ കൂടുതൽ പാകത വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും പഴയ ബബ്ളി ക്രേസി ഹ്യൂമറസ് കക്ഷി തന്നെ.
നാസു എനിക്കെപ്പോഴും കൊച്ചുകുട്ടിയെപ്പോലെയാണ്. കഴിഞ്ഞ നാലു വർഷത്തിനിടെ നാസു പല തിരക്കഥകളും കേട്ടു. പക്ഷേ, ഉദ്ദേശിക്കുന്ന തരം കഥാപാത്രം വന്നില്ല. ഇതിനിടയിലും ഞങ്ങൾ സിനിമയെക്കുറിച്ചു സംസാരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ ഒന്നുമായില്ലേയെന്ന് വിളിച്ചു ചോദിക്കും. ഈ കഥയും കഥാപാത്രവും കുറേക്കാലമായി മനസ്സിലുണ്ട്. എഴുതിത്തുടങ്ങിയപ്പോൾ നന്നാകും എന്നു തോന്നി. കഥ കേട്ടപ്പോൾ തന്നെ അവളും ഓകെ പറഞ്ഞു."
അഭിമുഖം പൂർണ്ണമായും പുതിയ ലക്കം ’വനിത’യിൽ വായിക്കാം...