തല മറച്ചെത്തിയതിന്റെ പേരിൽ യുവതിയെ ക്ഷേത്രത്തിൽ തടഞ്ഞതായി പരാതി. പാലക്കാട് സ്വദേശി അഞ്ജനയ്ക്കാണ് ദുരനുഭവം. സംഭവം ഫെയ്സ്ബുക്ക് ലൈവിലൂടെ അഞ്ജന ലോകത്തെ അറിയിക്കുകയായിരുന്നു.
മലപ്പുറം പെരിന്തല്‍മണ്ണയ്ക്കടുത്തെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലാണ് സംഭവം. സുഹൃത്തുക്കളുടെ ഒപ്പം അഞ്ജന ക്ഷേത്രത്തിലെത്തിയപ്പോൾ കുറച്ചു പേർ ചേർന്ന് തടയുകയായിരുന്നു. തലയിൽ തുണിയിട്ടെന്ന പേരു പറഞ്ഞായിരുന്നു ക്ഷേത്രത്തിനുള്ളിൽ പ്രവേശനം നിഷേധിക്കപ്പെട്ടതെന്ന് അഞ്ജന പറയുന്നു. താൻ ഹിന്ദുവാണെന്ന് അറിയിച്ചിട്ടും വിശ്വാസിയാണെന്നതിന് തെളിവ് സമർപ്പിക്കാൻ ക്ഷേത്രത്തിലുണ്ടായിരുന്നവർ ആവശ്യപ്പെടുകയായിരുന്നുവത്രേ. സംഭവം ചോദ്യം ചെയ്തതിന് തനിക്കെതിരെ ചിലർ അസഭ്യവർഷം നടത്തിയെന്നും അഞ്ജന പറയുന്നു.
ചികിത്സയുടെ ഭാഗമായി മുടി നീക്കം ചെയ്തതിനാൽ പതിവായി തലയിൽ തട്ടമിടുന്നയാളാണ് താനെന്നും അഞ്ജന പറയുന്നു. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ള ഫോട്ടോകളും അങ്ങനെ തന്നെ.
തികഞ്ഞ വിശ്വാസിയാണെന്നും അമ്പലത്തിനെതിരെ പറഞ്ഞിട്ടില്ലെന്നും അഞ്ജന പറയുന്നു. സംഭവത്തിന്റെ വിഡിയോ അഞ്ജന ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.