കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ ബേക്കറിയ്ക്ക് മുന്നിലെ ഇരുമ്പുപൈപ്പ് തുളച്ചുകയറി ഇടതു കണ്ണിന്റെ കാഴ്ച നഷ്ടമായ അഞ്ജു വിവാഹിതയായി. ചെങ്ങന്നൂർ പുളിംതിട്ടയിൽ ജോർജ്– ലീലാമ്മ ദമ്പതികളുടെ മകൻ സൈമൺ ആണ് വരൻ. മൂലപ്പടവ് സിറ്റിസൺ ക്ലബ് ഓഡിറ്റോറിയത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ഓട്ടോഡ്രൈവറാണു സൈമൺ.
ചെങ്ങന്നൂർ കുമ്പിൾനിൽക്കുന്നതിൽ ചെറിയാൻ (ജോയി), അമ്മിണി ദമ്പതികളുടെ മകളാണ് അഞ്ജു. 2019 മേയ് 7നാണ് അപകടം നടന്നത്. ചങ്ങനാശേരിയിലെ സ്വകാര്യ ആയുർവേദാശുപത്രിയിൽ നഴ്സായിരുന്ന അഞ്ജു ജോലി കഴിഞ്ഞു ബസിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു. എതിരെ എത്തിയ വാഹനത്തിനു സൈഡ് കൊടുക്കാനായി ബസ് ഇടതുവശത്തേക്ക് ഒതുക്കിയപ്പോൾ മാമ്മൻ മെമ്മോറിയൽ ആശുപത്രിക്കു സമീപത്തെ ബേക്കറിക്കു മുന്നിൽ അനധികൃതമായി റോഡിലേക്ക് ഇറക്കി സ്ഥാപിച്ചിരുന്ന ഷെഡിന്റെ പൈപ്പ് ബസിനുള്ളിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.
ഡ്രൈവറുടെ സീറ്റിന് എതിർവശത്തിരുന്ന അഞ്ജുവിന്റെ ഇടതു കണ്ണിലേക്കു പൈപ്പ് തുളച്ചു കയറി കാഴ്ച നഷ്ടമായി. വിവാഹം തീരുമാനിച്ചിരിക്കുമ്പോഴായിരുന്നു ഈ അപകടം. പക്ഷേ ആ വിവാഹം നടന്നില്ല. എറണാകുളത്തെ ആശുപത്രിയിൽ പിന്നീട് കൃത്രിമക്കണ്ണ് വച്ചു. കണ്ണ് നഷ്ടമായിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും അഞ്ജുവിന് ലഭിച്ചില്ല.