അൽപം വൈകിയെങ്കിലും മാതൃഭാഷ എഴുതാനും വായിക്കാനും പഠിച്ചതിന്റെ ആവേശത്തിലാണു പ്രശസ്ത സിനിമാ നിരൂപകയും മാധ്യമപ്രവർത്തകയുമായ അന്ന എം.എം. വെട്ടിക്കാട്. വെറുതേ പഠിക്കുക മാത്രമല്ല, 50–ാം വയസ്സിൽ കേരള സർക്കാരിന്റെ മലയാളം മിഷനു കീഴിലെ ആദ്യഘട്ട പഠനം പൂർത്തിയാക്കി പരീക്ഷ വിജയിച്ചതിന്റെ സന്തോഷവും ഗുരുഗ്രാമിൽ താമസിക്കുന്ന അന്ന പങ്കുവയ്ക്കുന്നു.
ചങ്ങനാശേരി പായിപ്പാട് സ്വദേശിയായിരുന്നു പിതാവ് വി.ടി. മാത്യു. അമ്മ സൂസൻ മാരാമൺ സ്വദേശിനിയും. അന്ന ജനിച്ചതും വളർന്നതുമെല്ലാം ഡൽഹിയിലാണ്. ജോലിത്തിരക്കുകൾക്കിടയിൽ ഭാഷാ പഠനം സ്വപ്നമായി തുടർന്നു. മലയാള സിനിമ ദേശീയ–രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധ നേടാൻ തുടങ്ങിയതോടെയാണു ഭാഷ പഠിക്കാനുള്ള ശ്രമങ്ങൾ വീണ്ടും ഊർജിതമായതെന്ന് അന്ന പറയുന്നു. എഴുത്തുകാരൻ എൻ.എസ്. മാധവനാണു മലയാളം മിഷനെക്കുറിച്ച് അന്നയോടു പറയുന്നത്. ഗുരുഗ്രാം മലയാളി അസോസിയേഷനു കീഴിലുള്ള മലയാളം മിഷനിൽ 2018 ൽ ചേർന്നു. ഈ വർഷം ജൂലൈയിലാണു പരീക്ഷയെഴുതിയത്.