എല്ലാത്തരം ആളുകൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവങ്ങളാണ് ആനീസ് സ്പെഷ്യല്‍ പാചകത്തിന്റെ പ്രത്യേകത. ഇപ്പോഴിതാ ആ കൈപുണ്യം എല്ലാവരിലേക്കും എത്തുന്നു. തിരുവനന്തപുരത്ത് കവടിയാറില്‍ റിംഗ്സ് എന്ന റസ്റ്റോറന്റിലാണ് ആനീസ് സ്പെഷ്യല്‍ മീന്‍കറിയും ചിക്കന്‍, മട്ടണ്‍ വിഭവങ്ങളുമൊക്കെ ലഭിക്കുക.
ഷാജി കൈലാസ്- ആനി ദമ്പതികളുടെ മകന്‍ ജഗനാണ് ഹോട്ടലിന്റെ എല്ലാ കാര്യങ്ങളും നോക്കിനടത്തുന്നത്. സുഹൃത്തിനൊപ്പം തട്ടുകടയും സമൂസ പോയിന്റും നടത്തി വിജയിച്ചശേഷമാണ് വലിയ മുതല്‍മുടക്കില്‍ റിംഗ്സ് തുടങ്ങുന്നത്.
"അമ്മയ്ക്ക് നന്നായി ആഹാരം ഉണ്ടാക്കാന്‍ അറിയാം. അതെല്ലാവര്‍ക്കും കൊടുക്കണം. ഫുഡ് കഴിക്കാനും ഒരുപാട് ഇഷ്മാണ്. നിറ മനസ്സോടെയായിരിക്കണം ഭക്ഷണം വിളമ്പേണ്ടതെന്ന് മാത്രമായിരുന്നു അമ്മ പറഞ്ഞത്. ഭക്ഷണകാര്യത്തില്‍ കള്ളത്തരം പാടില്ലെന്നും പ്യുവര്‍ ആണെങ്കില്‍ ഈശ്വരന്‍ കൂടെ ഉണ്ടാകുമെന്നും ഉപദേശം തന്നു. ബിസിനസ് ഒരല്‍പ്പം റിസ്ക്കുള്ള ജോലിയാണ്. എപ്പോള്‍ വേണമെങ്കിലും ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകാം. കസ്റ്റമറിനെ നന്നായി കൈകാര്യം ചെയ്യുന്നതിലാണ് കാര്യം."- ജഗന്‍ പറയുന്നു.
"റസ്റ്റോറന്റിന്റെ എല്ലാ ഐഡിയയും ഷാജി കൈലാസിന്റേതാണ്. ദിവസവും ആനീസ് സ്പെഷ്യല്‍ വിഭവങ്ങളാണ് റിംഗ്സിന്റെ പ്രത്യേകത."- റസ്റ്റോറന്റിന്റെ കോഫൗണ്ടര്‍ ബിജിത്ത് തങ്കച്ചന്‍ പറയുന്നു. ആനീസ് കിച്ചണിലെ റെസിപ്പികള്‍ കണ്ട് കൊതിച്ചിരുന്നവര്‍ക്ക് അത് രുചിച്ച് നോക്കാനുള്ള അവസരം കൂടിയാണ് റിംഗ്സ് റസ്റ്റൊറന്റ് ഒരുക്കുന്നത്.