കോവിഡ് കേസുകൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ കേരളത്തിലുടനീളം കോവിഡ് രോഗികൾക്കുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ഒരുക്കാനുള്ള ശ്രമത്തിൽ അൻപോട് കൊച്ചിയും പങ്കാളിയാകുന്നു.
പ്രളയകാലം വന്നപ്പോൾ സഹായവുമായി മുൻനിരയിൽ തന്നെ നിന്ന ‘അൻപോടു കൊച്ചി’ ടീം ഇതാ ഈ കോവിഡ് കാലത്തും സേവനപ്രവർത്തനങ്ങളുമായി വരികയാണ്. കോവിഡ് സ്ഥിതീകരിച്ച അധികം സങ്കീരണമായ ലക്ഷണങ്ങളില്ലാത്ത രോഗികളെ പരിചരിക്കാനുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തുടങ്ങാനുള്ള സർക്കാര്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണിത്. എറണാകുളം ജില്ലയിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലാണ് പദ്ധതി നടപ്പാക്കുക.
‘‘കേരളത്തിലുടനീളം ഓരോ ജില്ലകളിലും അതാത് പഞ്ചായത്തുകള്‍ മുന്‍സിപ്പാലിറ്റികൾ കോർപറേഷനുകൾ എന്നിങ്ങനെയുള്ള കണക്കെടുത്ത് 100 ബെഡ്ഡുകൾ ഉള്ള രീതിയിലാണ് ഇത്തരം ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.’’ അൻപോട് കൊച്ചിയുടെ പ്രതിനിധി അനൂപ് ചന്ദ്രൻ പറയുന്നു. ഓഡിറ്റോറിയങ്ങളോ അത്തരം സൗകര്യങ്ങളുള്ള കെട്ടിടങ്ങളോ ഒക്കെയാണ് ട്രീറ്റ്മെന്റ് സെന്ററുകളാക്കുക. അതിനു വേണ്ടിയുള്ള ബെഡ്, കട്ടിൽ തുടങ്ങിയ സാധനങ്ങൾ ശേഖരിക്കാനുള്ള ശ്രമം നടത്താമോ എന്നാണ് കളക്ടർ നമ്മളോട് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അത് സഹായങ്ങൾ സ്വരൂപിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതും. കൂടുതലും സ്പോൺസർഷിപ്പുകളാണ് ലക്ഷ്യമിടുന്നത് ബാക്കി സർക്കാരിന്റെ ഫണ്ടും ഉണ്ടാകും.
രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ തിരക്കൊഴിവാക്കാനും എല്ലാവർക്കും വേണ്ടത്ര ശ്രദ്ധ കൊടുക്കാനും വേണ്ടിയാണ് ഇത്തരം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തുടങ്ങുന്നത്. രോഗികളായവരെ വീടുകളിൽ തന്നെ ചികിത്സിക്കാൻ പറ്റില്ല, അതിനായി അവരെ ക്വാറന്റൈൻ ചെയ്യാനുള്ള ഇടങ്ങളായി വേണം ഇവയെ കാണാൻ. അവിടെയും ഡോക്ടർമാരും നഴ്സുമാരും ഒക്കെയുണ്ടാകും. അത്തരത്തിലുള്ള താൽക്കാലിക ഹോസ്പ്പിറ്റലുകളാകും ഇവ. ഇവിടെ വച്ച് സ്ഥിതി ഗുരുതരമാകുന്നവരെയും കൂടുതൽ ശ്രദ്ധ വേണ്ടി വന്നാലും ഉടനെ ആശുപത്രികളുലേക്ക് മാറ്റും.
ആവശ്യസാധനങ്ങളായ മടക്കാവുന്ന കട്ടിലുകൾ, എക്സ്ടെൻഷൻ ബോർഡുകൾ, കിടക്ക, ബെഡ്ഷീറ്റ്, തലയിണ, തോർത്ത്, പുതപ്പ്, സർജിക്കൽ മാസ്ക്, പിപിഇ കിറ്റ്, ആംബുലൻസ്, സ്റ്റീൽ പാത്രങ്ങൾ, സ്റ്റീൽ ഗ്ലാസ്സുകൾ, സ്പൂൺ, ജഗ്, മഗ്, ഇലക്ട്രിക് ഫാൻ, എമർജൻസി ലാംപ്, മെഴുകുതിരി, ഫ്രിഡ്ജ്, അഗ്നിശമന ഉപകരണങ്ങൾ, വസ്ത്രമലക്കാനുള്ള സംവിധാനങ്ങൾ, മാലിന്യസംസ്കരണ സംവിധാനങ്ങൾ, ബക്കറ്റ്, സോപ്പ്, സാനിറ്ററി പാഡുകൾ, ബിൻ, ഡയപ്പറുകൾ, കസേര, ബെഞ്ച്, മാസ്ക്, ഹാൻഡ്സാനിട്ടൈസർ, കുടിവെള്ളം, പേപ്പർ, പേന എന്നിവയാണ് സമാഹരിക്കുന്നത്. ഇവ കാക്കാനാട് കളക്ട്രേറ്റിൽ ഒരുക്കിയിട്ടുള്ള കളക്ഷൻ സെന്ററിലേക്ക് നൽകാവുന്നതാണ്. ഇതിനൊപ്പം തന്നെ വോളന്റീയർമാർക്കായി താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. വേര്‍തിരിവുകൾ ഒക്കെ മറന്ന് മനസ്സുകൊണ്ട് ഒരുമിച്ച് നിന്ന് നമുക്ക് ഈ കോവിഡ് പ്രതിസന്ധിയേയും അതിജീവിക്കാം.’’
കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക:
96053199908,9544811555